
കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദനയെ ഡ്യൂട്ടിക്കിടെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടൻ ഷെയിൻ നിഗം. നന്ദനയുടെ കൊലപാതകിക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കുന്നത് ഉറപ്പാക്കണമെന്ന് ഷെയ്ൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്‌റെ പ്രതികരണം.
'നമ്മുടെ ജീവൻ രക്ഷിക്കുന്ന ദൈവത്തിന്‍റെ കൈകളാണ് ഡോക്ടർമാർ, നഴ്സുമാർ അടങ്ങുന്ന ആരോഗ്യപ്രവർത്തകർ എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ഡോക്ടർ വന്ദനക്ക് സംഭവിച്ചത് ഏറെ നിർഭാഗ്യകരവും വേദനാജനകവുമാണ്. കുടുംബത്തിന്‍റെ വേദനയിൽ ഞാനും എന്‍റെ കുടുംബവും പങ്ക് ചേരുന്നു. കൊലപാതകിക്ക് എറ്റവും വലിയ ശിക്ഷ ഉറപ്പാക്കാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ്'.- ഷെയ്ൻ ഫേസ്ബുക്കില്‍ കുറിച്ചു.
കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൌസ് സർജൻ വന്ദന ദാസാണ് (23) വൈദ്യ പരിശോധനയ്ക്കെത്തിച്ച അധ്യാപകന്‍റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വന്ദനയുടെ മരണം. . പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ എത്തിച്ച പ്രതിയാണ് ഡോക്ടറെ കുത്തിയത്. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ പുലർച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൊലീസിനും ബന്ധുക്കൾക്കുമൊപ്പം വൈദ്യപരിശോധനക്ക് എത്തിയ സന്ദീപ് എന്ന യുവാവാണ് ആശുപത്രിയിൽ അക്രമം അഴിച്ചുവിട്ടത്. സർക്കാർ സ്കൂള്‍ അധ്യാപകനാണ് സന്ദീപ്. കാലിലെ മുറിവിൽ മരുന്ന് വെയ്ക്കുന്നതിനിടെയാണ് സന്ദീപ് കത്രിക കൈക്കലാക്കി ആക്രമിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ വന്ദനയുടെ തലയിൽ ആദ്യം കുത്തി. ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നിന്നെയൊക്കെ കുത്തികൊല്ലുമെന്ന് പറഞ്ഞ് വീണ്ടും കുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന പൊലീസുകാർക്കും കൈക്കും ശരീരത്തിലും കുത്തേറ്റിട്ടുണ്ട്.
Read More : ഡോക്ടർ വന്ദനയുടെ അരുംകൊലയിൽ അണയാതെ പ്രതിഷേധം; ചർച്ചയ്ക്ക് വിളിച്ച് മുഖ്യമന്ത്രി, ഐഎംഎ പങ്കെടുക്കും