
കൊച്ചി: സിനിമ നിര്‍മ്മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന യുവനടൻ ഷെയ്ൻ നിഗത്തിന്റെ പരാതിയിൽ നിർമ്മാതാക്കളുടെ സംഘടന ഇടപെടുന്നു. പരാതിയിൽ ഉന്നയിച്ച ഷെയ്ൻ നായകനാകുന്ന കുർബാന, വെയിൽ എന്നീ ചിത്രങ്ങളുടെ നിർമ്മാതാക്കളുടെ ചർച്ച വിളിച്ചു ചേർത്തു.
ഷെയ്ൻ നിഗത്തിനെയും ചർച്ചയ്ക്ക് വിളിക്കും. താര സംഘടനയായ അമ്മ ഭാരവാഹികളുടെ സാന്നിധ്യത്തിൽ ആകും ചർച്ചയെന്നും നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കി. ഗുഡ്വില്‍ എന്‍റര്‍ടെയ്മെന്റിന്റെ ബാനറിൽ ജോബി ജോര്‍ജ് ആണ് വെയിൽ നിർമ്മിക്കുന്നത്.
ബുധനാഴ്ചയാണ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ആരോപിച്ച് ഷെയ്ന്‍ നിഗം അമ്മയ്ക്ക് പരാതി നൽകിയത്. ചിത്രത്തിന്‍റെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞതിന് ശേഷമാണ് നിര്‍മ്മാതാവ് വധഭീഷണി മുഴക്കിയതെന്നും ഷെയ്ൻ പരാതിയിൽ ആരോപിച്ചു.
ചിത്രത്തിന്‍റെ ഒന്നാം ഷെഡ്യൂള്‍ 20 ദിവസമാണ് നിശ്ചയിച്ചത്, ഇത് 16 ദിവസത്തില്‍ പൂര്‍ത്തീകരിച്ച് സന്തോഷത്തോടെയാണ് ആ സെറ്റില്‍ നിന്നും അടുത്ത പടമായ കുര്‍ബാനിയുടെ സെറ്റിലേക്ക് പോയത്. ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് മാങ്കുളത്താണ് നടക്കുന്നു. ഈ രണ്ട് ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് ഞാന്‍ വരുന്നത്. വെയിലിനായി, മുന്നിലെ മുടി നീട്ടിയ ഒരു ഗെറ്റപ്പുണ്ട്. എന്നാല്‍ കുര്‍ബാനി മറ്റൊരു ഗെറ്റപ്പ് വേണ്ടതിനാല്‍ പിന്നിലെ മുടി അല്‍പ്പം മാറ്റി. ഇതില്‍ തെറ്റിദ്ധരിച്ച് നിര്‍മ്മാതാവ് ജോബി, ഞാന്‍ വെയില്‍ ഷൂട്ട് മുടക്കാനാണ് ഇത് ചെയ്തത് എന്ന് ആരോപിച്ച് എനിക്കെതിരെ വധ ഭീഷണി മുഴക്കുകയാണ്. തന്നോടും,കുര്‍ബാനിയുടെ നിര്‍മ്മാതാവിനോടും വളരെ മോശമായ ഭാഷയിലാണ് ജോബി പെരുമാറിയതെന്നും ഷെയ്ന്‍ നിഗം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
നവംബര്‍ 15ന് ശേഷമാണ് വെയിലിന്‍റെ അടുത്ത ഷെഡ്യൂള്‍. അപ്പോഴത്തേക്കും പരിഹരിക്കാവുന്ന ഒരു ഗെറ്റപ്പ് ചെയ്ഞ്ചിന്‍റെ പേരില്‍ തനിക്കെതിരെ നിര്‍മ്മാതാവ് നടത്തുന്ന ആക്ഷേപവും ഭീഷണിയും എന്നെ ഏറെ ഭയപ്പെടുത്തുന്നുണ്ട്. സംഭവത്തില്‍, താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ അമ്മ പ്രൊഡ്യൂസേര്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ടു എന്നാണ് അറിയുന്നത്. വെയില്‍ സംവിധായകന് പോലും തന്‍റെ ഗെറ്റപ്പ് ചെയ്ഞ്ചില്‍ പരാതിയില്ല. അപ്പോഴാണ് ജോബി ഭീഷണി മുഴക്കുന്നത്. ഇതിനെതിരെ പൊലീസിനെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഷെയ്ൻ കൂട്ടിച്ചേർത്തു.
സാമൂഹ്യമാധ്യമങ്ങളിലൂടെയും ഷെയ്ൻ തനിക്കെതിയുള്ള വധഭീഷണിയെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. നവമാധ്യമങ്ങളിലൂടെ കുപ്രചരണങ്ങൾ നടത്തുമെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നും ഫോണിലൂടെ ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തി. തനിക്ക് എന്തു സംഭവിച്ചാലും അതിന്‍റെ ഉത്തരവാദി ജോബി ജോര്‍ജ് ആയിരിക്കുമെന്നും പരാതിയിലുണ്ടെന്നും ഷെയ്ൻ പറഞ്ഞു. അമ്മയ്ക്ക് നൽകിയ പരാതിയുടെ പകർപ്പും ഷെയ്ൻ സമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
Read More:ഷെയ്ന്‍ നിഗത്തിനെതിരായ വധഭീഷണി; ആരോപണത്തിന് മറുപടിയുമായി നിര്‍മ്മാതാവ്
അതേസമയം, താൻ ഷെയ്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പ്രതികരിച്ച് ജോബി ജോര്‍ജ് രംഗത്തെത്തി. 4.82 കോടി മുടക്കി എടുക്കുന്ന ചിത്രമാണ് വെയില്‍. ഇതിന്‍റെ ബാക്കി ചിത്രീകരണത്തില്‍ നിന്നും ഷെയ്ന്‍ ഒഴിഞ്ഞുമാറുകയാണ്. ഇപ്പോള്‍ പ്രതിഫലം കൂട്ടിചോദിക്കുന്നു. 30 ലക്ഷം ഷെയ്ന്‍ നല്‍കി. ഇപ്പോള്‍ 40 ലക്ഷം വേണമെന്നാണ് പറയുന്നത്. ഷെയ്ന്‍ കാരണം ചിത്രത്തിലെ നായികയുടെ പഠിപ്പ് മുടങ്ങിയെന്നും നിര്‍മ്മാതാവ് ആരോപിക്കുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് താനും പരാതി നല്‍കിയിട്ടുണ്ടെന്നും ജോബി ജോര്‍ജ് പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ