
കൊച്ചി: ഫോണിൽ വിളിച്ച് അസഭ്യ വർഷം നടത്തിയെന്നാരോപിച്ച് നടൻ സുരാജ് വെഞ്ഞാറമൂട് നൽകിയ പരാതിയിൽ കേസെടുത്ത് സൈബർ പൊലീസ്. കാക്കനാട് സൈബർ സൈബർ ക്രൈം പൊലീസ് ആണ് നടന്‍റെ പരാതിയിൽ കേസെടുത്തത്. കഴിഞ്ഞ മൂന്ന് ദിവസമായി തന്‍റെ ഫോണിലേക്കും വാട്ട്സ്ആപ്പ് കോളു വഴിയും അനോണിമസ് നമ്പരുകളിൽ നിന്നും അസഭ്യവർഷവും കൊലവിളിയും നടത്തുന്നുവെന്നാണ് പരാതി. സംഭവത്തിൽ മൊബൈൽ ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
വാട്ട്സ്ആപ്പിലൂടെ വിദേശത്തുനിന്നടക്കം ഭീഷണി ഫോണ്‍ കോളുകളും ചീത്തവിളികളും നിരന്തരമായി എത്തിയതോടെയാണ് പരാതി സുരാജ് വെഞ്ഞാറമൂട് പരാതി നല്‍കിയത്. താരത്തിന്‍റെ ഫോണ്‍ നമ്പർ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധപ്പപ്പെടുത്തി തെറിവിളിക്കാൻ ആഹ്വാനം ചെയ്തയാള്‍ക്കെതിരയും പരാതി നല്‍കിയിട്ടുണ്ട്. ഫോണ്‍ നമ്പരുകളും സമൂഹമാധ്യമ അക്കൌണ്ടുകളും കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് കാക്കനാട് സൈബർ പൊലീസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം റോഡിലൂടെ നഗ്‌നരാക്കി നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് സുരാജ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് വലിയ രീതിയിലുള്ള സൈബർ ആക്രമണം നടന്നത്.
അതേസമയം കൊച്ചിയിലുണ്ടായ വാഹനാപകടത്തെ തുടർന്ന് നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാർ മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചു. സുരാജിന് കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്നും. ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസ്സിലും സുരാജ് പങ്കെടുക്കണമെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സുരാജ് വെഞ്ഞാറമൂട് ഓടിച്ച കാർ അപകടത്തിൽപ്പെട്ടത്. തുടർന്ന് നടനെതിരെ പൊലീസ് കേസെടുത്തിരുന്നു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് പൊലീസ് കേസെടുത്തത്. സുരാജ് ഓടിച്ചിരുന്ന കാര്‍ ബൈക്കുമായികൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മലപ്പുറം മഞ്ചേരി സ്വദേശി ശരത്ത് പരിക്കുകളോടെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Read More : 'അലക്ഷ്യമായി വാഹനമോടിച്ചു, കാറുമായി എത്തണം'; അപകടത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..