
മലയാളികളുടെ പ്രിയ താരമാണ് സുരേഷ് ഗോപി (Suresh Gopi). അഭിനേതാവിന് പുറമെ സന്നദ്ധപ്രവർത്തനങ്ങളിലും താരം മുൻനിരയിൽ തന്നെയുണ്ട്. അടുത്തിടെ ടൈപ്പ് വൺ പ്രമേഹ ബാധിതയായ നന്ദന എന്ന കുട്ടിക്ക് 'ഇന്‍സുലിന്‍ പമ്പ്' എന്ന ഉപകരണം വാങ്ങി നൽകാമെന്ന് സുരേഷ് ഗോപി പറഞ്ഞത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ആ വാക്ക് പാലിച്ചിരിക്കുകയാണ് സുരേഷ് ഗോപി.
ഡോ. ജ്യോതിദേവ് കേശവദേവിന്റെ ഡയബറ്റിക് സെന്ററിൽ വച്ച് സുരേഷ് ഗോപി ഉപകരണം കൈമാറി. ഇന്ത്യയില്‍ ലഭ്യമല്ലാത്ത ഈ ഉപകരണം അമേരിക്കയില്‍നിന്നാണ് വരുത്തിച്ചത്. ആറുലക്ഷം രൂപ വിലവരുന്ന ഇന്‍സുലിന്‍ പമ്പ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക നന്ദനയ്ക്ക് കൈമാറി. ഡോ. ജ്യോതിദേവിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച തന്നെ ഈ ഉപകരണം കുട്ടിയുടെ ശരീരത്തില്‍ ഘടിപ്പിക്കുകയും ചെയ്തു. ഓട്ടോമാറ്റഡ് ഇന്‍സുലിന്‍ ഡെലിവറി സിസ്റ്റം എന്നാണ് ഉപകരണത്തിന്‍റെ പേര്.
'നന്ദന മോളെ തിരുവനന്തപുരത്ത് എത്തിക്കാമോ'; സുരേഷ് ഗോപിയുടെ ഫോണ്‍കോളില്‍ ജീവന്‍റെ തുടിപ്പ്
കല്‍പ്പറ്റയില്‍ ഓട്ടോഡ്രൈവറായ മനോജിന്റെയും അനുപമയുടെയും മകളാണ് നന്ദന. ദിവസേന അഞ്ചും ആറും തവണ ശരീരത്തിൽ സൂചിയിറക്കി ഷുഗർ ലെവൽ പരിശോധിക്കേണ്ടി വരും. ഇന്‍സുലിന്‍ പമ്പ് എന്ന ഉപകരണം ശരീരത്തില്‍ പിടിപ്പിച്ചാല്‍ ഈ പ്രശ്നത്തിനു പരിഹാരം കാണാം. ഈ വിവരം അറിഞ്ഞ സുരേഷ് ഗോപി നന്ദനയെ സഹായിക്കാന്‍ മുന്‍കൈ എടുക്കുക ആയിരുന്നു.
ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ നന്ദനയെ കുറിച്ച് എഴുതിയത്
ക്ഷമിക്കണം ഇത് പാപ്പന്റെ റിവ്യൂ അല്ല .
ഇന്നലെ പെരിന്തൽമണ്ണ വിസ്മയയിൽ കുടുംബസമേതം പാപ്പൻ കണ്ടു . രാവിലെ സുരേഷേട്ടനോട് ഫോണിൽ ഓൾ ദി ബെസ്റ്റ് പറഞ്ഞ് സംസാരിച്ചതിന്റെ ത്രില്ലിൽ പടം കാണാൻ വന്നിരിക്കുകയാണ് എന്റെ ഭാര്യ ഷീജ . സിനിമ തുടങ്ങി . ഹൗസ് ഫുൾ ആണ് . പണ്ട് സംഗീതയിൽ കമ്മീഷണർ കാണാൻ പോയ അതേ ആവേശത്തോടെ ഞാൻ സീറ്റിന്റെ തുമ്പത്തിരുന്നു .
സ്റ്റയിലിഷായി സൂപ്പർ സ്റ്റാർ സുരേഷ് ഗോപി സ്‌ക്രീനിൽ വരുന്ന നിമിഷം പാപ്പൻ എന്ന ടൈറ്റിൽ തെളിയുന്നു . തീയേറ്ററിൽ നിലയ്ക്കാത്ത കരഘോഷം . ഉദ്യോഗജനകമായ കുറ്റാന്വേഷണ കഥ ഊഹിക്കാനൊരു ചെറിയ സൂചന പോലും നൽകാതെ മുന്നോട്ട് പോവുകയാണ് . പാപ്പനായി സുരേഷേട്ടനും മൈക്കിളായി ഗോകുലും എല്ലാം അത്യുഗ്രൻ പ്രകടനം .
ജോഷിയുടെ അനുഭവ സമ്പത്തിന്റെ ബലത്തിൽ സിനിമ മുന്നോട്ട് പോകവേ രസം കൊല്ലാനായി എന്റെ മൊബൈലിലേക്ക് ആരോ വിളിക്കുന്നു . മൊബൈൽ എടുത്ത് നോക്കുമ്പോൾ വിളിക്കുന്നത് പാപ്പനാണ് . സാക്ഷാൽ സുരേഷ് ഗോപി . ഫോണെടുത്ത് "പടം കണ്ട് കൊണ്ടിരിക്കുകയാണ് സുരേഷേട്ടാ" എന്ന് പറഞ്ഞു .
എന്നാൽ അത് കേൾക്കാനായിരുന്നില്ല ആ കാൾ . "സന്ദീപ് , നന്ദനയെ രണ്ടാം തീയതി തിരുവനന്തപുരത്ത് എത്തിക്കാൻ കഴിയുമോ എന്ന് ചോദിക്കൂ , അന്ന് ആ മെഷീൻ നൽകാൻ ഞാൻ ഡോക്ടറോട് സംസാരിച്ചിട്ടുണ്ട് "
" ഇപ്പോ അറിയിക്കാം സുരേഷേട്ടാ " ഞാൻ ഫോൺ കട്ട് ചെയ്തു .
നന്ദന .. കൽപ്പറ്റ കോട്ടത്തറയിലെ ഓട്ടോ ഡ്രൈവറായ മനോജന്റെയും അനുപമയുടെയും മകൾ . ടൈപ്പ് വൺ പ്രമേഹ ബാധിതയായ കുട്ടിയാണ് നന്ദന . ദിവസേന അഞ്ചും ആറും തവണ ശരീരത്തിൽ സൂചിയിറക്കി ഷുഗർ ലെവൽ പരിശോധിക്കേണ്ടി വരുന്ന ഹതഭാഗ്യയായ കുട്ടി . ഈ ദുരവസ്ഥക്ക് പരിഹാരമായി ഇൻസുലിൻ പമ്പ് എന്ന ഉപകരണം നന്ദനയുടെ ശരീരത്തിൽ ഘടിപ്പിച്ചാൽ ആ കുടുംബത്തിന് സമാധാനമായി ജീവിക്കാൻ കഴിയും . പാർലമെന്റ് അംഗമായിരിക്കെ ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുഞ്ഞുങ്ങളുടെ അവസ്ഥ സുരേഷ് ഗോപി സഭയിൽ അവതരിപ്പിച്ചിരുന്നു.
വയനാട് സന്ദർശനത്തിനിടെ നന്ദനയെയും എടുത്ത് കാണാൻ വന്ന രക്ഷിതാക്കളുടെ കണ്ണീർ കണ്ട് സുരേഷ് ഗോപി വാക്ക് കൊടുത്തു " നന്ദനക്ക് ഇൻസുലിൻ പമ്പ് ഞാൻ നൽകാം " . ഇൻസുലിൻ പമ്പ് എന്നല്ല automated insulin delivery system എന്നാണ് അതിന്റെ പേര് . ആറ് ലക്ഷം രൂപയാണ് വില . ആ തുക പൂർണമായും സുരേഷ് ഗോപി എന്ന മനുഷ്യ സ്‌നേഹി വഹിക്കും .
തീയേറ്ററിൽ ഇരുന്ന് തന്നെ നന്ദനയെ ഫോൺ ചെയ്തു . ആഗസ്ത് 2 ന് നന്ദനയും കുടുംബവും തിരുവനന്തപുരത്ത് എത്തും . ഡോ .ജ്യോതിദേവ് കേശവദേവിന്റെ മേൽനോട്ടത്തിൽ നന്ദനയുടെ ജീവൻ രക്ഷാ ഉപകരണം സ്ഥാപിക്കും .
സ്‌ക്രീനിൽ മക്കളുടെ ജീവൻ രക്ഷിക്കാൻ പാപ്പൻ നിറഞ്ഞാടുമ്പോൾ അതേ സമയം യഥാർത്ഥ ജീവിതത്തിൽ ഒരു കുഞ്ഞു മോളുടെ ജീവൻ രക്ഷിക്കാൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നടത്തുന്ന ഇടപെടലിൽ നിമിത്തമാകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലായിരുന്നു ഞാൻ. അതുകൊണ്ട് ഇത് പാപ്പന്റെ റിവ്യൂ അല്ല , സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹിയുടെ റിവ്യൂ ആണ് .
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ