
മലയാള സിനിമയില്‍ സമീപകാലത്ത് ലഹരിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാണ്. മുന്‍പും പലപ്പോഴും ഇക്കാര്യം ചര്‍ച്ചകളില്‍ ഇടം പിടിച്ചിരുന്നുവെങ്കിലും ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവരെ സിനിമാ സംഘടകള്‍ വിലക്കിയതോടെയാണ് ലഹരിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും വിമര്‍ശനങ്ങളും വീണ്ടും ഉയരുന്നത്. സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം സ്വയം അവസാനിപ്പിച്ചില്ലെങ്കില്‍ അത്തരക്കാരെ നിയമപാലകര്‍ക്ക് പിടിച്ചുകൊടുക്കുമെന്ന് ഫിലിം ചേമ്പറും അറിയിച്ചിട്ടുണ്ട്. ഈ അവസരത്തില്‍ സിനിമയിലെ ലഹരിയ്ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ടിനി ടോം.
മലയാള സിനിമയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ടിനി ടോം പറയുന്നു. തന്റെ മകന് സിനിമയിൽ അവസരം ലഭിച്ചെന്നും എന്നാലർ ലഹരിയോടുള്ള ഭയം മൂലം അതു വേണ്ടെന്നു വച്ചെന്നും ആണ് ടിനി പറയുന്നത്. കേരള പൊലീസിന്റെ ‘യോദ്ധാവ്’ എന്ന ബോധവൽക്കരണ പരിപാടിയുടെ അംബാസഡർ കൂടിയാണ് ടിനി ടോം.
"എന്റെ മകന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഒരു പ്രമുഖ നടന്‍റെ മകന്റെ വേഷത്തില്‍ അഭിനയിക്കാനാണ് അവന് അവസരം ലഭിച്ചത്. പക്ഷേ സിനിമയില്‍ അഭിനയിക്കാന്‍ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞു. യുവതലമുറയെ ലഹരി മോശം അവസ്ഥയിലേക്ക് കൊണ്ടെത്തിക്കും എന്ന പേടിയായിരുന്നു ഭാര്യയ്ക്ക് . സിനിമയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. 16-18 വയസിലാണ് കുട്ടികള്‍ വഴി തെറ്റുന്നത്. എനിക്ക് ഒരു മകനേയുള്ളൂ. ലഹരിക്ക് അടിമയായ ഒരു നടനെ അടുത്തിടെ കണ്ടു. അദ്ദേഹത്തിന്‍റെ പല്ലുകള്‍ പൊടിഞ്ഞ് തുടങ്ങി. ലഹരി ഉപയോഗിക്കുന്നത് കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നും പലരും പറയുന്നു. ഇപ്പോള്‍ പല്ല്, അടുത്തത് എല്ല് പൊടിയും. അതുകൊണ്ട് കലയാകണം നമുക്ക് ലഹരി", എന്നായിരുന്നു ടിനി ടോമിന്‍റെ വാക്കുകള്‍.
സിനിമാസെറ്റിലെ ലഹരി ഉപയോഗത്തെക്കുറിച്ച് നിര്‍മാതാക്കളുടെ സംഘടന വീണ്ടുമൊരു തുറന്നുപറച്ചില്‍ നടത്തിയിട്ട് പത്തുദിവസമാകുന്നു. ഉപയോഗിക്കുന്നവരുടെ പട്ടികയുണ്ടെന്ന് പറഞ്ഞെങ്കിലും ഇതുവരെ അത് പുറത്തുവിട്ടിട്ടില്ല. പരാതി കിട്ടിയാല്‍ അന്വേഷിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ പരാതി നല്‍കാന്‍ നിര്‍മാതാക്കളാരും തയ്യാറായിട്ടില്ല. ചിത്രീകരണം തടസപ്പെടുമെന്നാണ് ഇവർ പറയുന്ന കാരണം.
പ്രേക്ഷകനെ രണ്ട് മിനുറ്റ് ഉദ്വേഗമുനയിൽ നിർത്തുന്ന 'ജാക്സൺ ബസാർ യൂത്ത്'; ട്രെയിലർ പുറത്ത്
മയക്കുമരുന്ന് എത്തിക്കാൻ സൗകര്യമായത് കൊണ്ട് സിനിമകള്‍ ഇപ്പോള്‍ കൂടുതല്‍ ചിത്രീകരിക്കുന്നത് കാസര്‍കോടാണ് എന്ന് നിര്‍മാതാവ് രജപുത്ര രഞ്‍ജിത്തിന്റെ പരാമർശം വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. "ഇതേ കുറിച്ച് ചോദിച്ചപ്പോൾ, സിനിമ മേഖലയിൽ മാത്രമല്ല, ദിനവും പത്രങ്ങളിൽ അവിടെ മയക്കുമരുന്ന് പിടിച്ചു ഇവിടെ പിടിച്ചു എന്നൊക്കെയാണ്. ഇപ്പോൾ കുറേ സിനിമകൾ എല്ലാം തന്നെ കാസർകോട് ആണ് ഷൂട്ട് ചെയ്യുന്നത്. എന്താന്ന് വച്ചാൽ ഈ സാധനം വരാൻ എളുപ്പമുണ്ട്. മംഗലാപുരത്തു നിന്നോ മറ്റെവിടെ നിന്നെങ്കിലുമോ വരാൻ. ഷൂട്ടിംഗ് ലൊക്കേഷൻ വരെ അങ്ങോട്ട് മാറ്റിത്തുടങ്ങി. കാസർകോടിന്റെ കുഴപ്പമല്ല. കാസർകോടേക്ക് പോകുന്നത് മംഗലാപുരത്ത് നിന്ന് വാങ്ങാനായിരിക്കാം ബാംഗ്ലൂരെന്ന് വാങ്ങാനാകാം. എങ്ങനെ ആയാലും ഇക്കാര്യം ഇൻസ്ട്രിയിൽ നടക്കുന്നു എന്നത് സത്യമാണ്", എന്നാണ് രഞ്ജിത്ത് പറഞ്ഞിരുന്നത്. എന്തായാലും മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമീവമായി തന്നെ ലൈം ലൈറ്റില്‍ നില്‍ക്കുന്നുണ്ട്.