എന്റെ അച്ഛന് കൊള്ളി വെയ്ക്കാനുള്ള യോഗം അദ്ദേഹത്തിനുണ്ടായിരുന്നിരിക്കണം'; ഗോപി സുന്ദറിനെക്കുറിച്ച് അമൃത സുരേഷ്.

സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധം അവസാനിപ്പിക്കാനുണ്ടായ കാരണം തുറന്നു പറഞ്ഞ് ഗായിക അമൃത സുരേഷ്. തന്റെ അച്ഛന്റെ മരണ സമയത്ത് മരുമകനായി കര്‍മങ്ങള്‍ ചെയ്തതും കൊള്ളിവെച്ചതുമെല്ലാം ഗോപി സുന്ദര്‍ ആയിരുന്നുവെന്നും അച്ഛൻ മരിച്ച സമയത്തൊക്കെ ഒരു മകനായിത്തന്നെ അദ്ദേഹം അവിടെ ഉണ്ടായിരുന്നു എന്നും അമൃത പറയുന്നു. പരസ്പര ബഹുമാനം നഷ്ടമാകുമെന്ന് ബോധ്യമായപ്പോഴാണ് ഇരുവരും ചേർന്ന് പിരിയാനുള്ള തീരുമാനം എടുത്തതെന്നും അമൃത കൂട്ടിച്ചേർത്തു.

''അവരുടെ അമ്മയെ എന്റെ അമ്മ എന്ന് പറഞ്ഞിരുന്നതാണ്. എന്റെ ജെനുവിന്‍ ആയ വികാരമായിരുന്നു. അത് അവിടെ നില്‍ക്കുന്നുണ്ട്. നന്നായി വരണമെന്ന് ഞങ്ങളും ഒരുപാട് ആഗ്രഹിച്ചിരുന്നു. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനെടുത്തൊരു തീരുമാനമായിരുന്നുല്ലോ. ഞങ്ങള്‍ രണ്ടു പേര്‍ക്കും സംഗീതം എന്ന കാര്യവുമുണ്ട്. ഇത് നന്നായി പോകണമെന്ന് രണ്ട് പേരും നൂറ് ശതമാനം ആഗ്രഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. അല്ലെങ്കില്‍ അങ്ങനെ പോസ്റ്റുകൾ ഒന്നും ഇടില്ലല്ലോ. ഞാന്‍ അത്രയും ആഗ്രഹിച്ചിരുന്നു. കുറേ വര്‍ഷത്തിന്റെ വേദനയും അപമാനവും ഉപദ്രവുമൊക്കെ കഴിഞ്ഞ് ഒരാള്‍ നമ്മളെ പിന്തുണയ്ക്കാനായി വരുമ്പോള്‍ എനിക്കത് വലിയൊരു കാര്യമായിരുന്നു. അദ്ദേഹം അത് ചെയ്തിട്ടുണ്ട്. ഇപ്പോഴും അദ്ദേഹം എന്നെ ഉപദ്രവിക്കുന്നില്ല'', മൂവി വേൾഡ് മീഡിയക്കു നൽകിയ അഭിമുഖത്തിൽ അമൃത സുരേഷ് പറഞ്ഞു.

''അദ്ദേഹത്തിന്റെ വ്യക്തിത്വം എനിക്കിഷ്ടമായിരുന്നു. അച്ഛന്‍ മരിച്ചപ്പോഴൊക്കെ ഒരു മകനായി അദ്ദേഹം അവിടെ ഉണ്ടായിരുന്നു. അതൊക്കെ എനിക്ക് ഒരിക്കലും മറക്കാനാകില്ല. ഞാന്‍ എപ്പോഴും പറയാറുണ്ട്, ആ വ്യക്തി എന്റെ ജീവിതത്തിലേക്ക് വന്നത് അച്ഛന് മരുമകന്‍റെ സ്ഥാനത്തുള്ള കര്‍മ്മകള്‍ ചെയ്യാനാകുമെന്ന്. അച്ഛന് കൊള്ളിവെയ്ക്കാൻ അദ്ദേഹത്തിന് യോഗം ഉണ്ടായിരിക്കണം. ഇനി മുന്നോട്ട് പോയാല്‍ ഇപ്പോള്‍ ഉള്ള സ്‌നേഹവും ബഹുമാനവും ഇല്ലാതാകുമെന്ന് പിന്നീട് ഞങ്ങൾക്ക് തോന്നി. അതിനാല്‍ ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ചെടുത്ത തീരുമാനമാണ് പിരിയാം എന്നത്'', അമൃത സുരേഷ് കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക