
കൊച്ചി: നടിയുടെ പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ജാമ്യം. ഇന്നലെ രാത്രി മുബൈയിൽ നിന്ന് കൊച്ചിയിലെത്തിച്ച സനൽകുമാര്‍ ശശിധരന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം പൊലീസ് മജിസ്ട്രേറ്റിന്‍റെ വീട്ടിൽ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് മജിസ്ട്രേറ്റ് ജാമ്യത്തിൽ വിടുകയായിരുന്നു. സ്വന്തം ജാമ്യത്തിലാണ് സനൽകുമാര്‍ ശശിധരനെ വിട്ടത്. ഇന്നലെ രാത്രി വൈകിയാണ് മജിസ്ട്രേറ്റിന്‍റെ വീട്ടിൽ സനൽകുമാറിനെ എത്തിച്ചത്. തുടര്‍നടപടികളുടെ ഭാഗമായി ഇന്ന് രാവിലെ സനൽകുമാര്‍ ശശിധരൻ കോടതിയിൽ നേരിട്ട് ഹാജരായി. ആലുവ സിജെഎം കോടതിയിലാണ് ഹാജരായത്. നടിയെ ശല്യപ്പെടുത്തിയെന്ന പരാതിയിലാണ് പൊലീസ് സനൽകുമാര്‍ ശശിധരനെതിരെ കേസെടുത്തത്.
ലുക്ക് ഔട്ട് സര്‍ക്കുലറിന്‍റെ അടിസ്ഥാനത്തില്‍ മുംബൈ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെച്ച സനല്‍കുമാറിനെ എളമക്കര പൊലീസ് മുംബൈയിലെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. താനും നടിയും തമ്മില്‍ പ്രണയത്തിലാണെന്നും പ്രണയം തകര്‍ക്കാന്‍ സര്‍ക്കാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ശ്രമിക്കുകയാണെന്നുമെല്ലാം എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ പൊലീസ് എത്തിക്കുമ്പോള്‍ സനല്‍ വിളിച്ചു പറഞ്ഞിരുന്നു. നടിയെ ശല്യം ചെയ്തെന്ന മറ്റൊരു കേസില്‍ സനല്‍കുമാര്‍ ശശിധരൻ ജാമ്യത്തിലാണ്. ഇതിനിടെയാണ് വീണ്ടും സമാനമായ മറ്റൊരു കേസിൽ അറസ്റ്റിലായത്.