
കൊച്ചി: നടി മഞ്ജു വാര്യരുടെ പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽ കുമാർ ശശിധരന്‍റെ ചോദ്യം ചെയ്യൽ കൊച്ചിയിൽ തുടരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പായതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കാനാണ് സാധ്യത. എന്നാൽ വിശദമായി ചോദ്യം ചെയ്യുന്ന പ്രതിയുടെ ഫോൺ കൂടി പരിശോധിച്ച ശേഷമാകും കൂടുതൽ വകുപ്പുകൾ ചുമത്തേണ്ട കാര്യത്തിൽ പൊലീസ് അന്തിമ തീരുമാനമെടുക്കുക. സാമൂഹ്യമാധ്യമം വഴി അപമാനിക്കുകയും, തന്നെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും ചെയ്തെന്ന മഞ്ജുവിന്‍റെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്.
അതേസമയം പാറശ്ശാലയിലെ ബന്ധു വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത സനൽകുമാർ ശശിധരനെ പൊലീസ് കൊച്ചിയിലെത്തിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത് എളമക്കര സ്റ്റേഷനിലെത്തിച്ച സംവിധായകൻ സനൽകുമാർ ശശിധരൻ പൊലീസ് കള്ളക്കേസ് ഉണ്ടാക്കുന്നുവെന്നാണ് രാത്രി പ്രതികരിച്ചത്. താൻ നിരപരാധിയാണെന്നും മഞ്ജുവിനെ പിന്തുടർന്നിട്ടില്ലെന്നും സനൽകുമാർ അവകാശപ്പെട്ടു.
'പല വഴിയിൽ പ്രണയാഭ്യർത്ഥന നടത്തി' സനൽകുമാർ ശശിധരന് പ്രണയ നൈരാശ്യമെന്ന് മഞ്ജുവാര്യരുടെ പരാതി
അന്തർദേശീയ പുരസ്കാരങ്ങൾ അടക്കം നേടിയ സനൽകുമാർ ശശിധരൻ എന്തു കൊണ്ട് മഞ്ജു വാര്യരെ ചുറ്റിപ്പറ്റി പോസ്റ്റുകൾ ഇടുന്നു എന്ന ചർച്ച സാമൂഹ്യ മാധ്യമങ്ങളിൽ കഴിഞ്ഞ നാല് ദിവസമായി ചർച്ചാ വിഷയമായിരുന്നു. മഞ്ജുവാര്യരുടെ ജീവന് ഭീഷണിയുണ്ടെന്നും നിക്ഷിപ്ത താത്പര്യങ്ങളുള്ള സ്വന്തം ജീവനക്കാരുടെ തടങ്കലിലാണ് മഞ്ജുവാര്യരെന്നും സനൽകുമാർ ശശിധരൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതോടെ മഞ്ജു വാര്യർ പ്രതികരിക്കുമോ എന്ന ആകാംക്ഷയിലായിരുന്നു ആരാധകരും സിനിമാ ലോകവും. നാല് ദിവസം മഞ്ജുവാര്യർ പ്രതികരിക്കാത്തതിൽ സനൽ കുമാർ ശശിധരൻ തന്നെ ചോദ്യങ്ങൾ ഉയർത്തിയിരുന്നു. ഒടുവിൽ പൊലീസിൽ പരാതി നൽകി ലേഡി സൂപ്പർസ്റ്റാർ നടപടി കടുപ്പിച്ചതോടെ കൂടുതൽ വിവരങ്ങൾ മറനീക്കി പുറത്തുവന്നത്. എളമക്കര പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസമാണ് പരാതി നൽകിയത്. 2019 ആഗസ്റ്റ് മുതൽ സനൽകുമാർ ശശിധരൻ ശല്യം ചെയ്യുന്നവെന്നാണ് പരാതി. സോഷ്യൽ മീഡിയ വഴിയും ഫോണ്‍ വഴിയും ബന്ധുക്കളും സുഹൃത്തുക്കളും വഴി സനൽകുമാർ ശശിധരൻ പ്രണയാഭ്യർത്ഥന നടത്തി. ഇത് നിരസിച്ചതിലാണ് പിന്തുടർന്ന് ശല്യം ചെയ്യുന്നതെന്നും മഞ്ജു വാര്യർ പരാതിപ്പെടുന്നു. എഫ് ഐ ആറിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഏറ്റവും ഒടുവിൽ കയറ്റം എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചത്. ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ചിത്രവും പലതരത്തിൽ പ്രതിസന്ധി നേരിട്ടു. കയറ്റത്തിന് ശേഷം തനിക്ക് വിവിധ തലങ്ങളിൽ ഭീഷണിയുണ്ടെന്ന് സനൽകുമാർ ശശിധരനും വെളിപ്പെടുത്തിയിരുന്നു.
ജാമ്യം കിട്ടുന്ന വകുപ്പുകൾ
ഭീഷണിപ്പെടുത്തൽ, സോഷ്യൽ മീഡിയ വഴി അപമാനിക്കൽ തുടങ്ങിയ പരാതികളും സനൽകുമാർ ശശിധരനെതിരെയുണ്ട്. ഇതിൽ 354D വകുപ്പിലാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. പിന്തുടർന്ന് ശല്യപ്പെടുത്തുക നിരീക്ഷിക്കുക (Stalking) എന്നിവയാണ് സനൽകുമാർ ശശിധരന് മേൽ ചുമത്തപ്പെട്ടിരിക്കുന്നത്. ഉടൻ ജാമ്യം ലഭിക്കാനാണ് സാധ്യത. ശിക്ഷിക്കപ്പെട്ടാൽ മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
അറസ്റ്റിലെ നാടകീയത
തിരുവനന്തപുരം പാറശാലയിൽ ബന്ധു വീട്ടിൽ നിൽക്കുമ്പോഴാണ് സനൽകുമാർ ശശിധരനെ എളമക്കര പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ഇന്നോവ വാഹനത്തിൽ സിവിൽ ഡ്രസിൽ എത്തിയ ഉദ്യോഗസ്ഥർ പിടികൂടുമ്പോൾ ഫേസ് ബുക്ക് ലൈവിലൂടെ കസ്റ്റഡി ദൃശ്യങ്ങൾ സനൽകുമാർ ശശിധരൻ പുറത്ത് വിട്ടിരുന്നു. അജ്ഞാത സംഘം തന്നെ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുന്നുവെന്ന് സനൽകുമാർ ശശിധരൻ വിളിച്ച് പറയുന്നുണ്ടായിരുന്നു. രാവിലെ 11.15ന് തുടങ്ങിയ നാടകീയത അരമണിക്കൂർ നീണ്ടു. ഒടുവിൽ പാറശാല പൊലീസ് സ്റ്റേഷനിൽ നിന്നും പൊലീസ് സംഘം എത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. പിന്നാലെ പാറശാല പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷമാണ് കൊച്ചി പൊലീസ് സംഘം സനൽകുമാറിനെയും കൊണ്ട് എളമക്കരയിലേക്ക് തിരിച്ചത്. ഇതിനിടെ കൊച്ചി കമ്മീഷണർ കസ്റ്റഡി സ്ഥിരീകരിച്ചു. വേഷ പ്രച്ഛന്നരായി മുന്നറിയിപ്പ് ഇല്ലാതെ വന്ന് പിടികൂടിയതിൽ സനൽകുമാർ ശശിധരനും പ്രതിഷേധിച്ചു. അറിയിച്ചിരുന്നെങ്കിൽ താൻ സഹകരിക്കുമായിരുന്നു എന്ന് സനൽകുമാർ അറിയിച്ചു. തനിക്ക് വധഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും സനൽകുമാർ ശശിധരൻ വിളിച്ച് പറയുന്നുണ്ടായിരുന്നു.