
സ്ത്രീവിരുദ്ധ സിനിമകൾക്കും, പ്രൊപ്പഗാണ്ട സിനിമകൾക്കുമെതിരെ നടി രസിക ദുഗൽ. ആനിമൽ എന്ന ചിത്രം സ്ത്രീ വിരുദ്ധം എന്നതിലുപരി ഒരു പ്രൊപ്പഗണ്ട സിനിമയാണെന്നും തന്റെ രാഷ്ട്രീയവുമായി ചേർന്ന് നിൽക്കാത്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ തനിക്ക് സന്തോഷം മാത്രമേ ഒള്ളൂവെന്നും, സിനിമയുടെ രാഷ്ട്രീയം തന്റെ രാഷ്ട്രീയവുമായി ചേര്‍ന്നു നില്‍ക്കണം എന്ന നിർബന്ധമാണ് തനിക്കുള്ളതെന്നും രസിക പറയുന്നു.
"അനിമല്‍ പോലൊയൊരു സ്ത്രീവിരുദ്ധ സിനിമ ഞാൻ ഒരിക്കലും ചെയ്യില്ല. സ്ത്രീവിരുദ്ധത നിറഞ്ഞ സിനിമ എന്നതിലുപരി അതൊരു പ്രൊപ്പഗണ്ട ചിത്രം കൂടിയാണ്. അത്തരം സിനിമകള്‍ ആഘോഷിക്കപ്പെടരുത് എന്നാണ് എന്റെ അഭിപ്രായം. മിര്‍സാപൂരില്‍ എന്റെ കഥാപാത്രം നെഗറ്റീവ് ഷെയ്ഡാണെങ്കിലും അതിലെ കഥ ഒരിക്കലും സ്ത്രീവിരുദ്ധമല്ല. സ്ത്രീ വിരുദ്ധതയും, പ്രൊപ്പഗണ്ടയും എനിക്ക് അംഗീകരിക്കാന്‍ സാധിക്കില്ല.
എന്റെ രാഷ്ട്രീയവുമായി ചേര്‍ന്നു നില്‍ക്കാത്തൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. ഞാന്‍ ചെയ്യാറുമുണ്ട്. ജീവിതത്തില്‍ ഞാന്‍ ബീന തൃപാഠിയെപ്പോലെ ആളുകളെ കൊല്ലുകയോ പുരുഷന്മാരെ മുതലെടുക്കുകയോ ചെയ്യുന്ന ആളല്ല. ഒരു അഭിനേതാവ് എന്ന നിലയില്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്കിഷ്ടമാണ്. അതിലൂടെ ആ കഥാപാത്രങ്ങളുടെ മനസിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിക്കും. അതിനുവേണ്ടിയാണ് ഞാന്‍ അഭിനയിക്കുന്നതു തന്നെ. പക്ഷെ സിനിമയുടെ രാഷ്ട്രീയം എന്റെ രാഷ്ട്രീയവുമായി ചേര്‍ന്നു നില്‍ക്കണം എന്നതില്‍ എനിക്ക് നിര്‍ബന്ധമുണ്ട്." രസിക ദുഗല്‍ പറഞ്ഞു. വീ ദി വുമൺ ഏഷ്യ എന്ന പരിപാടിക്കിടെയായിരുന്നു രസിക ദുഗലിന്റെ പ്രതികരണം.
താരത്തിന്റെ വാക്കുകളെ മുൻനിർത്തി നിരവധി പേരാണ് രംഗത്തുവന്നത്. മിർസാപൂർ ചെയ്ത വ്യക്തി ഇത്തരത്തിലുള്ള നിലപാടുകൾ പറയുന്നത് ഇരട്ടത്താപ്പാണെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. ആനിമലിനേക്കാൾ സ്ത്രീവിരുദ്ധമാണ് മിർസാപൂർ എന്നും, ആനിമലിൽ അവസരം കിട്ടാത്തതുകൊണ്ടാണ് ഇങ്ങനെയൊരു നിലപാടെന്നും എക്‌സിൽ പ്രതികരണങ്ങൾ വരുന്നു.