'നമ്മൾ അടച്ച മുറി നമ്മൾ തുറന്നു കൊടുക്കാതെ ഒരാളും അകത്ത് വരില്ല': സ്വാസിക

By Web TeamFirst Published Dec 7, 2022, 2:20 PM IST
Highlights

ഡബ്ല്യുസിസി എന്ന സംഘടന മലയാള സിനിമയില്‍ ആവശ്യമുണ്ടോ എന്നു ചോദിച്ചാൽ, അവരുടെ പ്രവര്‍ത്തനം എന്താണെന്നു കൃത്യമായി തനിക്ക് അറിയില്ലെന്ന് പറഞ്ഞ സ്വാസിക, പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ എന്തിനാണ് ഡബ്ല്യുസിസിയെ പോലുള്ളവരെ സമീപിക്കുന്നതെന്നും പൊലീസ് സ്റ്റേഷനിലോ വനിതാ കമ്മീഷനിലോ പോയി പരാതിപ്പെട്ടുകൂടെ എന്നും ചോദിക്കുന്നു.

ലയാള സിനിമ സുരക്ഷിതത്വമുള്ള മേഖലയാണെന്ന് നടി സ്വാസിക. നോ പറയേണ്ടിടത്ത് നോ പറഞ്ഞാൽ ഒരാളും നമ്മളെ ഒന്നും ചെയ്യാൻ പോകുന്നില്ലെന്നും ഇഷ്ടപ്പെടാത്ത ഒരു സംഭവമുണ്ടായാൽ അതിനോട് അപ്പോൾ തന്നെ പ്രതികരിക്കണമെന്നും സ്വാസിക പറയുന്നു. 

ഡബ്ല്യുസിസി എന്ന സംഘടന മലയാള സിനിമയില്‍ ആവശ്യമുണ്ടോ എന്നു ചോദിച്ചാൽ, അവരുടെ പ്രവര്‍ത്തനം എന്താണെന്നു കൃത്യമായി തനിക്ക് അറിയില്ലെന്ന് പറഞ്ഞ സ്വാസിക, പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ എന്തിനാണ് ഡബ്ല്യുസിസിയെ പോലുള്ളവരെ സമീപിക്കുന്നതെന്നും പൊലീസ് സ്റ്റേഷനിലോ വനിതാ കമ്മീഷനിലോ പോയി പരാതിപ്പെട്ടുകൂടെ എന്നും ചോദിക്കുന്നു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സ്വാസികയുടെ പ്രതികരണം. 

സ്വാസികയുടെ വാക്കുകള്‍ ഇങ്ങനെ 

ഡബ്ല്യുസിസി പോലൊരു സംഘടന മലയാള സിനിമയില്‍ ആവശ്യമുണ്ടോ എന്നു ചോദിച്ചാൽ, അവരുടെ പ്രവര്‍ത്തനം എന്താണെന്നു കൃത്യമായി എനിക്ക് അറിയില്ലെന്നേ പറയാൻ കഴിയൂ. എന്റെ വ്യക്തിപരമായ അഭിപ്രായം പറയുകയാണെങ്കില്‍, ഏതെങ്കിലുമൊരു സിനിമ സെറ്റില്‍നിന്ന് മോശം അനുഭവമുണ്ടായാല്‍ അപ്പോള്‍ത്തന്നെ പ്രതികരിച്ച്, ഈ ജോലി വേണ്ടെന്നു പറഞ്ഞ് ഇറങ്ങി വരണം. നമ്മള്‍ സ്ത്രീകള്‍ക്ക് അതാണ് ആദ്യം പഠിപ്പിച്ചു കൊടുക്കേണ്ടതും അതാണ് നമ്മള്‍ ആര്‍ജിക്കേണ്ടതും.

നോ എന്ന് പറയേണ്ട സ്ഥലത്ത് നോ പറയണം. ഞാന്‍ ഈ സിനിമ ചെയ്താല്‍, ഇത്രയും വലിയ ഹീറോയ്ക്ക് ഒപ്പം അഭിനയിച്ചാല്‍ ഇത്രയും വലിയ തുക കിട്ടും എന്നൊക്കെ ആലോചിച്ച്, നമ്മളെ അബ്യൂസ് ചെയ്യുന്നതൊക്കെ സഹിച്ച് ആ സിനിമ ചെയ്യുക. ശേഷം മൂന്ന് നാല് വർഷം കഴിഞ്ഞ് മീ ടു എന്നൊക്കെ പറഞ്ഞു വരുന്നതിൽ എനിക്ക് ലോജിക്ക് തോന്നുന്നില്ല. എനിക്കു നിങ്ങളുടെ സിനിമ വേണ്ട എന്നു പറഞ്ഞ് ഇറങ്ങിവരാൻ സാധിക്കണം. രണ്ടു വര്‍ത്തമാനം മുഖത്ത് നോക്കി പറയാനുമുള്ള ധൈര്യം സ്ത്രീകൾക്ക് ഉണ്ടാവണം. അതിനൊരു സംഘടനയുടെ ആവശ്യമുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല. അത് നമ്മളിൽ ഉണ്ടാകേണ്ട ‌ധൈര്യമാണ്.

ഡബ്ല്യുസിസി ആയിക്കോട്ടെ, ഏത് സ്ഥലത്തായാലും നമ്മള്‍ ഒരു പരാതിയുമായി ചെന്നെന്ന് കരുതുക, ഉടനെ തന്നെ നീതി ലഭിക്കുന്നുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് അറിയില്ല. അതിനു സമയമെടുക്കും. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത ഒരു സംഭവമുണ്ടായാല്‍ എന്തിനാണ് ഡബ്ല്യുസിസി പോലുള്ള സ്ഥലത്ത് പോയി പറയുന്നത്. പൊലീസ് സ്റ്റേഷനില്‍ പറഞ്ഞു കൂടേ, വനിത കമ്മീഷനില്‍ പറഞ്ഞുകൂടേ. നിങ്ങള്‍ക്ക് ഇതേക്കുറിച്ച് രക്ഷിതാക്കളോട് പറയാം. സ്വന്തമായി പ്രതികരിച്ച് കൂടെ. 

സിനിമ ഇന്‍ഡസ്ട്രിയില്‍ ആരും ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ല. അത്രയും സുരക്ഷിതമായ ഒരു ഇന്‍ഡസ്ട്രി തന്നെയാണ് ഇത്. നമുക്ക് രക്ഷിതാക്കളെ കൊണ്ടു പോകാം, അസിസ്റ്റന്റ്സിനെ കൊണ്ടു പോകാം, ആരെ വേണമെങ്കിലും കൊണ്ടുപോകാം. ഇതിനൊക്കെയുള്ള സ്വാതന്ത്ര്യം ഉണ്ട്. ഇത്രയും സുരക്ഷിതമായ ഫീൽഡില്‍ നിന്നുകൊണ്ടാണ് ചിലർ ഇതുപോലെ പറയുന്നത്. ആ സമയത്ത് പ്രതികരിക്കാത്തത് കൊണ്ടാണ് ഓരോ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. സിനിമ ഷൂട്ട് കഴിയും വരെ എന്തിനാണ് ഇങ്ങനെ സഹിച്ച് നിൽക്കുന്നത്. 

നോ പറയേണ്ടടത്ത് നോ പറഞ്ഞാൽ ഒരാളും നമ്മുടെ അടുത്ത് വന്ന് ബലമായി ഒന്നും ചെയ്യാന്‍ ആവശ്യപ്പെടില്ല. നമ്മൾ അടച്ച മുറി നമ്മൾ തന്നെ തുറന്നുകൊടുക്കാതെ ഒരാളും അകത്തു വരില്ല. ഞാൻ അടച്ച മുറി രാവിലെ മാത്രമേ തുറക്കൂ. അസമയത്തു വന്ന് ഒരാൾ വാതിലിൽ മുട്ടിയാൽ എന്തിനാണു തുറന്നുകൊടുക്കുന്നത്. അവർക്ക് സംസാരിക്കാനും കള്ളുകുടിക്കാനും എന്തിനാണ് നമ്മള്‍ സ്പേസ് കൊടുക്കുന്നത്. അതിന്റെ ആവശ്യം ഇല്ലല്ലോ. ഞാന്‍ പറയുന്നത് സമൂഹത്തില്‍ നടക്കുന്ന റേപ്പ് പോലുള്ള സംഭവങ്ങളെ കുറിച്ചല്ല പറയുന്നത്, മറിച്ച് സിനിമാ മേഖലയിലെ അല്ലെങ്കില്‍ നമ്മുടെ വര്‍ക്ക് സ്പേയ്സുകളിലെ കാസ്റ്റിംഗ് കൗച്ചുകള്‍ പോലുള്ള കാര്യത്തെ കുറിച്ചാണ് പറയുന്നത്. ഇന്ന് രാവിലെ നടന്ന സംഭവത്തിന് വൈകുന്നതിന് മുന്‍പ് തന്നെ പോയി പരാതിപ്പെടണം. അല്ലാതെ സിനിമ മുഴുവൻ അഭിനയിച്ച് അതിന്റെ പൈസയും വാങ്ങിയ ശേഷം പരാതിപ്പെട്ടിട്ട് എന്തു കാര്യം.

ജോർജ് കുട്ടി VS ​ഗിരി; ഈ കോമ്പോ വന്നാൽ എങ്ങനെ ഉണ്ടാകും? ആരാഞ്ഞ് ട്വിറ്റർ

click me!