
ചെന്നൈ: രാം ചരൺ, കിയാര അദ്വാനി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് ഷങ്കര്‍ സംവിധാനം ചെയ്ത ഗെയിം ചേഞ്ചർ എന്ന ചിത്രത്തിന് മൂലകഥ സംവിധായകന്‍ കാർത്തിക് സുബ്ബരാജിന്‍റെയായിരുന്നു. ബോക്സ് ഓഫീസിൽ വന്‍ പരാജയമാണ് ചിത്രം ഏറ്റുവാങ്ങിയത്. അടുത്തിടെ ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ, സംവിധായകൻ ശങ്കറിന് നൽകിയ കഥ വലിയതോതില്‍ മാറ്റിയെന്നാണ് കാർത്തിക് അവകാശപ്പെട്ടത്.കാർത്തിക് ഗെയിംചേഞ്ചര്‍ സംബന്ധിച്ച് പറയുന്നത് ഇതാണ് "ഞാൻ കഥയുടെ ഒരു രൂപരേഖ നൽകി - ഒരു വണ്‍ലൈന്‍. ഞാൻ പങ്കുവെച്ചത് വളരെ ഉറച്ച നിലപാടുള്ള ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ രാഷ്ട്രീയക്കാരനായി മാറുന്നതിനെക്കുറിച്ചായിരുന്നു. ഞാൻ കഥ ശങ്കർ സാറിന് നൽകിയപ്പോൾ, അദ്ദേഹം അത് എങ്ങനെ വലുതാക്കുമെന്ന് കാണാൻ ഞാൻ വളരെ ആവേശത്തിലായിരുന്നു. ഞാൻ അദ്ദേഹത്തിന് പരിചയപ്പെടുത്തിയ ലോകം അതായിരുന്നു. എന്നാല്‍, ഒടുവിൽ അത് തികച്ചും വ്യത്യസ്തമായ ഒരു കഥയായി മാറി."കഥയിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് മെയ് 1ന് ഇറങ്ങുന്ന റിട്രോ എന്ന ചിത്രത്തിന്‍റെ സംവിധായകനായ കാര്‍ത്തിക് സുബ്ബരാജ് സൂചന നൽകി, "ധാരാളം ആളുകൾ, ധാരാളം എഴുത്തുകാർ ആ ചിത്രത്തില്‍ ഉള്‍പ്പെട്ടിരുന്നു. തിരക്കഥയിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കഥയിലും മാറ്റം വന്നിട്ടുണ്ട്. എന്നാൽ സിനിമകൾക്ക് അനുയോജ്യമായ രീതിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ എങ്ങനെ ആളുകള്‍ എടുക്കുമെന്ന് ഒരിക്കലും നിങ്ങള്‍ക്ക് പ്രവചിക്കാന്‍ കഴിയില്ല. ഈ സിനിമ എന്തുകൊണ്ടാണ് പ്രേക്ഷകരുമായി ഇഷ്ടപ്പെടാത്തത് എന്ന് ആർക്കും പറയാൻ കഴിയില്ല." കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. അഭിമുഖത്തില്‍ ഗെയിംചേഞ്ചര്‍ പരാജയം സംബന്ധിച്ച ചോദ്യം വന്നപ്പോഴാണ് കാര്‍ത്തിക് ഇത്തരം ഒരു ഉത്തരം നല്‍കിയത്. അതേ സമയം സിനിമ ഇറങ്ങിയ സമയത്ത് കാര്‍ത്തിക് എക്സില്‍ എഴുതിയ പോസ്റ്റില്‍ ഷങ്കറിന് സിനിമയുടെ ഭാഗമാകാന്‍ അനുവദിച്ചതില്‍ നന്ദി പറഞ്ഞിരുന്നു. എസ് ഷങ്കര്‍ സംവിധാനം ചെയ്ത ആക്ഷൻ ഡ്രാമയിൽ രാം ചരൺ, കിയാര അദ്വാനി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ജനുവരിയില്‍ റിലീസായ ചിത്രത്തില്‍ അഞ്ജലി, എസ്. ജെ. സൂര്യ, ശ്രീകാന്ത്, സുനിൽ, ജയറാം, സമുദ്രക്കനി എന്നിവരും അഭിനയിച്ചിരുന്നു. റിലീസ് ചെയ്തപ്പോൾ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും വളരെ മോശം പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇന്ത്യൻ 2 ന് ശേഷം ഷങ്കര്‍ ചിത്രത്തിന്‍റെ തുടര്‍ച്ചയായ രണ്ടാം ബോക്സ് ഓഫീസ് പരാജയമായി ഇത് മാറി. 186.28 കോടി കളക്ഷൻ നേടിയ ചിത്രത്തിന്‍റെ മൊത്തം ബജറ്റ് 400 കോടിയോളമായിരുന്നു.
ഹിമുക്രി: മാനവികതയുടെ സന്ദേശവുമായി ഏപ്രിൽ 25ന് തിയേറ്ററുകളിൽ