Djibouti Release : കുടുംബ പ്രേക്ഷകർക്കും ആക്ഷൻ പ്രേമികൾക്കും ഒരുപോലെ ആസ്വദിക്കാൻ 'ജിബൂട്ടി' നാളെ മുതൽ

By Web TeamFirst Published Dec 30, 2021, 11:08 PM IST
Highlights

പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രത്തിന്റെ ഷൂട്ടിങ് 75 ശതമാനവും പൂർത്തിയാക്കിയത് ആഫ്രിക്കയിലെ ജിബൂട്ടിയിലായിരുന്നു. 

ത്രില്ലടിപ്പിക്കുന്ന ചേസിങ് രംഗങ്ങളും പ്രണയവും ആക്ഷൻ രംഗങ്ങളുമായി നാളെ ജിബൂട്ടി(Djibouti) റിലീസിന് എത്തുന്നു. മലയാള സിനിമയിലധികം പരീക്ഷണങ്ങള്‍ നടക്കാത്ത സര്‍വൈവല്‍ ആക്ഷൻ ത്രില്ലര്‍ എന്ന ജോണറിലാണ് എസ് ജെ സിനു ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

പ്രണയം, ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ചേസിങും ഇവയൊക്കെ ഇടകലർന്ന് പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ട്രൈലർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആക്ഷൻ ത്രില്ലർ ആണെങ്കിലും സെൻസർ ബോർഡിൻ്റെ ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചതോടെ കുടുംബ പ്രേക്ഷകർക്ക് കൂടി ആസ്വദിക്കാൻ പാകത്തിലുള്ള ചിത്രമായാണ് ജിബൂട്ടി എത്തുക. ഇവ കൂടാതെ ആഫ്രിക്കൻ രാജ്യങ്ങളിലെ മനുഷ്യകടത്തും നിയമ നൂലാമാലകളും ജിബൂട്ടിയിൽ പ്രമേയമാകുന്നുണ്ട്.

ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ആഫ്രിക്കൻ രാജ്യമായ 'ജിബൂട്ടി'യിലെ മലയാളി വ്യവസായി ജോബി. പി. സാം ആണ് ചിത്രം നിർമ്മിക്കുന്നത്. എസ്. ജെ. സിനുവിന്‍റെ ആദ്യ ചലച്ചിത്ര സംരംഭമാണ് ‘ജിബൂട്ടി’. ബോളിവുഡ് നടിയായ ഷകുൻ ജസ്വാളാണ് അമിത് ചക്കാലക്കലിൻ്റെ നായികയായി എത്തുന്നത്. 

പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രത്തിന്റെ ഷൂട്ടിങ് 75 ശതമാനവും പൂർത്തിയാക്കിയത് ആഫ്രിക്കയിലെ ജിബൂട്ടിയിലായിരുന്നു. അമിത് ചക്കാലക്കലിന് പുറമെ ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഖദ, ബേബി ജോർജ്, തമിഴ് നടൻ കിഷോർ, ഗീത, ആതിര, അഞ്ജലി നായർ, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സൻ, തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഗുഡ്‌വിൽ എന്റർടൈൻമെന്റ്സാണ്‌ ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

തിരക്കഥ, സംഭാഷണം അഫ്സൽ അബ്ദുൾ ലത്തീഫ്‌ & എസ്‌. ജെ. സിനു, ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസ്‌, ചിത്രസംയോജനം സംജിത്‌ മുഹമ്മദ്‌, എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ, തോമസ്‌ പി.മാത്യു, ആർട്ട്‌ സാബു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ്‌ പടിയൂർ, കോസ്റ്റ്യൂം ശരണ്യ ജീബു, സ്റ്റിൽസ്‌ രാംദാസ്‌ മാത്തൂർ, സ്റ്റണ്ട്സ്‌ വിക്കി മാസ്റ്റർ, റൺ രവി, മാഫിയ ശശി. ഡിസൈൻസ്‌ മനു ഡാവിഞ്ചി, വാർത്താ പ്രചരണം മഞ്ജു ഗോപിനാഥ്‌, ഡിജിറ്റൽ മാർക്കറ്റിംഗ്‌ ഹെയിൻസ്‌.

click me!