
നടി ലക്ഷ്മിപ്രിയ യുട്യൂബ് ചാനലിലൂടെ തന്നെ അപമാനിച്ചെന്ന അന്‍സിബ ഹസന്‍റെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പാലാരിവട്ടം പൊലീസ് അന്‍സിബയെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അന്‍സിബ. സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങള്‍ അളക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പില്‍ അന്‍സിബ പറയുന്നു. മുഖ്യമന്ത്രി വി ഡി സതീശന്‍റെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും കേരള പൊലീസ് മേധാവിയുടെയും സോഷ്യല്‍ മീഡിയ പേജുകള്‍ ടാഗ് ചെയ്തുകൊണ്ടാണ് അന്‍സിബയുടെ പോസ്റ്റ്.
"എന്നെ യുട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ഒരു സ്ത്രീയെ അപമാനിക്കാവുന്നതിന്‍റെ പരമാവധിയില്‍ എത്തിച്ച് അസത്യ പ്രചാരണം നടത്തുകയും ചെയ്ത പ്രതികള്‍ക്കെതിരെ ഞാന്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ വിഷയം കേവലം ഒരു മാനനഷ്ടക്കേസ് മാത്രമാണ് എന്നാണ് പാലാരിവട്ടം പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്! അതിനൊപ്പം, അന്‍സിബ നല്‍കുന്ന പരാതികള്‍ അന്വേഷിക്കലല്ല കേരള പൊലീസിന്‍റെ ജോലിയെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞതായും അറിയാന്‍ കഴിഞ്ഞു.
സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങള്‍ അളക്കുന്നതെന്ന് വ്യക്തമാക്കണം. എങ്കില്‍ ഇത്തരം സാഹചര്യങ്ങളില്‍ നേരിടേണ്ടിവരുന്ന അപമാനങ്ങള്‍ ക്ഷമിച്ചുകളയാന്‍ ഞാന്‍ തയ്യാറാണ്. പ്രതികളുടെ നിലവിലെ പ്രവര്‍ത്തി എന്‍റെ സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അങ്ങേയറ്റം അപമാനിക്കുന്നതാണെന്ന് ബോധ്യമുള്ളതിനാലാണ് ഞാന്‍ നിയമപരമായി പരാതി നല്‍കിയത്. ഇനി അധികാരികള്‍ കാണുന്ന സ്ത്രീകള്‍ക്ക് ഇത് അപമാനമായി തോന്നുന്നില്ലെങ്കില്‍ ഞാന്‍ നല്‍കിയ പരാതിയുടെ പേരില്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.
പക്ഷേ ഈ വിഷയത്തില്‍ നീതി തേടി ഏതറ്റം വരെ പോകാനും ഞാന്‍ തയ്യാറാണ്. കാരണം നിങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചത് എന്‍റെ അന്തസ്സിനെയാണ്, എന്‍റെ സ്ത്രീത്വത്തെയാണ്. അത് നഷ്ടപ്പെടുമ്പോഴുള്ള വേദന അനുഭവിക്കുന്നവള്‍ക്ക് മാത്രമേ മനസിലാകൂ. നിങ്ങള്‍ക്ക് അത് മനസിലാകില്ല. കാരണം ആ വേട്ടക്കാര്‍ നിങ്ങളിലേക്ക് എത്തുന്നതുവരെ നിങ്ങള്‍ സുരക്ഷിതരാണല്ലോ.
ഒന്നോര്‍ക്കുക, ഹില്‍ പാലസ് കേസിലും കടവന്ത്ര കേസിലും നിങ്ങള്‍ ഇതേ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഒടുവില്‍ നിങ്ങള്‍ക്ക് ജനമധ്യത്തില്‍ നാണം കെട്ട് നീതി നടപ്പിലാക്കേണ്ടിവന്നു. ഈ കേസിലും അതില്‍ നിന്ന് വ്യത്യസ്തമായി ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഈ വിഷയത്തില്‍ ഭരണകൂടത്തിന്‍റെ സകല ശക്തിയും നിങ്ങള്‍ പാലാരിവട്ടം കേസിനായി ഉപയോഗിച്ചാലും അതിനെയെല്ലാം അതിജീവിച്ച് എന്‍റെ സ്ത്രീത്വവും നീതിയും തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുക തന്നെ ചെയ്യും. തീര്‍ച്ച!"
ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മിപ്രിയ നടത്തിയ ആരോപണങ്ങള്‍ക്കെതിരെയാണ് അന്‍സിബ പൊലീസിനെ സമീപിച്ചത്. ഇതിന്‍റെ വീഡിയോ പരിശോധിച്ചതില്‍ ഡിഫമേഷന്‍ വകുപ്പ് പ്രകാരമുള്ള കുറ്റം മാത്രമേ നിലനില്‍ക്കുന്നുള്ളൂവെന്നും മറ്റ് ഒഫന്‍സുകള്‍ നടന്നിട്ടില്ലെന്നും വ്യക്തമാകുന്നതായും അതിനാല്‍ ബിഎന്‍എസ്എസ് വകുപ്പ് 222(1) പ്രകാരം പൊലീസ് നടപടികള്‍ക്ക് സാധിതയില്ലെന്നും അന്‍സിബയ്ക്ക് നല്‍കിയ മറുപടിയില്‍ പൊലീസ് അറിയിച്ചിരുന്നു. പൊലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അന്‍സിബ കോടതിയെ സമീപിച്ചിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ