മെഗാസ്റ്റാർ ചിരഞ്ജീവിയും സംവിധായകൻ ബോബി കൊല്ലിയും വീണ്ടും ഒന്നിക്കുന്ന ചിരു 158-ന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു.
മെഗാസ്റ്റാർ ചിരഞ്ജീവി സൂപ്പർ ഹിറ്റ് സംവിധായകൻ ബോബി കൊല്ലിയുമായി വീണ്ടും കൈകോർക്കുന്ന ചിത്രം ചിരു 158 ന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു. പ്രശസ്തമായ കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണൻ നിർമ്മിക്കുന്ന ഈ ഹൈ-വോൾട്ടേജ് എന്റർടെയ്‌നർ ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര് #ചിരുബോബി2 / #ചിരു158 എന്നാണ്. കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ നിരവധി വൻകിട പ്രോജക്ടുകൾ നൽകിയതിന് ശേഷം കെവിഎൻ പ്രൊഡക്ഷൻസിന്റെ ആദ്യ തെലുങ്ക് സംരംഭം കൂടിയാണ് ഈ ചിത്രം. ഇപ്പോഴിതാ, ചിത്രത്തിന്റെ ഒരു സംഘട്ടന രംഗത്തിന്റെ ചിത്രീകരണവും അതിനായി ചിരഞ്ജീവി കാണിച്ച പ്രതിബദ്ധതയുമാണ് വാർത്തയാവുന്നത്. സിനിമയോടുള്ള തന്റെ അഭിനിവേശം സമാനതകളില്ലാത്തത് എന്തുകൊണ്ടാണെന്ന് മെഗാസ്റ്റാർ ചിരഞ്ജീവി വീണ്ടും തെളിയിക്കുന്ന കാഴ്ച്ചയാണ് ഈ സംഘട്ടന ചിത്രീകരണം കാണിച്ചു തന്നത്.
മഴയിൽ ഉള്ള സംഘട്ടന രംഗം ആണ് വലിയ കാൻവാസിൽ ചിത്രത്തിനായി ഒരുക്കിയത്. 12 മണിക്കൂറോളം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് ഈ രംഗം പൂർത്തിയായത്. വാൾട്ടർ വീരയ്യയുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം ചിരഞ്ജീവിയും ബോബി കൊല്ലിയും വീണ്ടും ഒന്നിച്ച ഈ ചിത്രത്തിന്റെ സംഘട്ടന രംഗം ഒരുക്കിയത് പ്രശസ്ത സ്റ്റണ്ട് മാസ്റ്റേഴ്സ് രാം-ലക്ഷ്മൺ ടീം ആണ്. ചിരഞ്ജീവിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ ബ്ലോക്കുകളിലൊന്നായി ആണ് ഇത് ചിത്രീകരിച്ചത്. ഈ സംഘട്ടനത്തിനായി രാവിലെ 9 മണിക്ക് ലൊക്കേഷനിൽ എത്തിയ ചിരഞ്ജീവി ഏകദേശം 12 മണിക്കൂർ തുടർച്ചയായി മഴയിൽ ചിത്രീകരിച്ചു. ഒരു ഹ്രസ്വ ഉച്ചഭക്ഷണ ഇടവേള മാത്രം എടുത്ത അദ്ദേഹം, ശാരീരികമായി ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും ശ്രദ്ധേയമായ ഊർജ്ജത്തോടും കൃത്യതയോടും കൂടി ആ ആക്ഷൻ ഭാഗങ്ങൾ അവതരിപ്പിച്ചു. ചിത്രീകരണ വേളയിൽ അദ്ദേഹം പുലർത്തിയ അച്ചടക്കവും സഹിഷ്ണുതയും മുഴുവൻ യൂണിറ്റിനെയും ആകർഷിക്കുന്ന ഒന്നായിരുന്നു.
ആദ്യ ടേക്ക് മുതൽ അവസാനത്തേത് വരെ ഒരേ ആവേശം നിലനിർത്തിക്കൊണ്ട് ഓരോ ഷോട്ടും തന്റെ മുഴുവൻ പരിശ്രമവും നൽകണമെന്ന് ചിരഞ്ജീവിക്കു നിർബന്ധം ഉണ്ടായിരുന്നു. ഈ കഠിനമായ ഷെഡ്യൂളിലെ അദ്ദേഹത്തിന്റെ സമർപ്പണം, കൂടെയുള്ള അഭിനേതാക്കളിൽ നിന്നും അണിയറപ്രവർത്തകരിൽ നിന്നും ഒരുപോലെ പ്രശംസ പിടിച്ചുപറ്റുകയും ഇന്ത്യൻ സിനിമയിലെ ഏറ്റവും കഠിനാധ്വാനികളായ താരങ്ങളിൽ ഒരാളെന്ന അദ്ദേഹത്തിന്റെ പ്രശസ്തി കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്തു. ആരാധകരെ ത്രസിപ്പിക്കുന്ന തിയറ്റർ അനുഭവം വാഗ്ദാനം ചെയ്യുന്ന മഴയത്തെ ഈ വലിയ സംഘട്ടന രംഗം, ചിത്രത്തിലെ ഒരു ശ്രദ്ധേയമായ നിമിഷമായിരിക്കുമെന്ന് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നു. നിർമ്മാണം പൂർണ്ണ വേഗതയിൽ പുരോഗമിക്കുമ്പോൾ, ചിത്രത്തിന്റെ ടൈറ്റിൽ ടീസറും ഉടൻ പുറത്തിറക്കാൻ നിർമ്മാതാക്കൾ തയ്യാറെടുക്കുകയാണ്. ആക്ഷൻ, ഇമോഷൻ, മാസ് അപ്പീൽ എന്നിവ നിറഞ്ഞ ഒരു മെഗാ മാസ് കൊമേഴ്സ്യൽ എന്റർടെയ്നറായി ആണ് ചിത്രം ഒരുങ്ങുന്നത്. മലയാളി താരം അനശ്വര രാജൻ ആണ് നിലവിൽ പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ തെലുങ്ക് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്.
രചന, സംവിധാനം: ബോബി കൊല്ലി, പ്രൊഡക്ഷൻ ബാനർ: കെവിഎൻ പ്രൊഡക്ഷൻസ്, നിർമ്മാതാവ്: വെങ്കട്ട് കെ നാരായണ, സംഗീതം: തമൻ എസ്, തിരക്കഥാകൃത്തുക്കൾ: കോന വെങ്കട്ട്, കെ ചക്രവർത്തി റെഡ്ഡി, അഡീഷണൽ തിരക്കഥാകൃത്തുക്കൾ: ഹരി മോഹന കൃഷ്ണ, വിനീത് പൊട്ലൂരി, ഛായാഗ്രഹണം: വിജയ് കാർത്തിക് കണ്ണൻ, എഡിറ്റർ: ആന്റണി റൂബൻ, പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല, വിഎഫ്എക്സ് സൂപ്പർവൈസർ: യുഗന്ദർ ടി, സംഭാഷണങ്ങൾ: ഭാനു-നന്ദു, ചീഫ് കോ-ഡയറക്ടർമാർ: ബെല്ലംകൊണ്ട സത്യം, പൂസല രാധാകൃഷ്ണ, കോ-ഡയറക്ടർ: വി. ക്രാന്തി ചക്രവർത്തി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശരണ്യ പൊട്ല, മാർക്കറ്റിംഗ്ഃ ഹാഷ്ടാഗ് മീഡിയ, പിആർഒ: ശബരി.

