'രണ്ട് ദിവസം കഴിഞ്ഞാണ് ഐസിയു ബെഡ് കിട്ടിയത്', നടി മഞ്‍ജുവിന്റെ മരണത്തെ കുറിച്ച് കുറിപ്പുമായി കിഷോര്‍ സത്യ

Web Desk   | Asianet News
Published : May 27, 2021, 02:56 PM IST
'രണ്ട് ദിവസം കഴിഞ്ഞാണ് ഐസിയു ബെഡ് കിട്ടിയത്', നടി മഞ്‍ജുവിന്റെ മരണത്തെ കുറിച്ച് കുറിപ്പുമായി  കിഷോര്‍ സത്യ

Synopsis

മഞ്‍ജു കൊവിഡ് പിടിപെട്ട് മരണത്തിന് കീഴടങ്ങിയതിന്റെ വേദന പങ്കുവെച്ച് കിഷോര്‍ സത്യ.  

നടിയും ഗായികയുമായ മഞ്‍ജു കൊവിഡ് പിടിപെട്ട് മരണത്തിന് കീഴടങ്ങിയതിന്റെ വേദന പങ്കുവെച്ച് കിഷോര്‍ സത്യ. കൊവിഡ് നമ്മുടെ വീട്ടിലും എത്തിയെന്ന സത്യത്തിലേക്ക് നാം  തിരിച്ചെത്തണം. ഓക്സിജിൻ സിലിണ്ടറിന്റെയും ഐസിയു വെന്റിലേറ്റര്‍ ബെഡുകളുടെയും ഇല്ലായ്‍മ കേരളത്തിലെ സത്യം കൂടിയാണ്. 'ജീവന്റെ  വിലയുള്ള' ജാഗ്രത എന്ന് പറയുന്നതിന്റെ 'വില' നാം മനസിലാക്കണമെന്നും നടൻ കിഷോര്‍ സത്യ എഴുതുന്നു.

കിഷോര്‍ സത്യയുടെ കുറിപ്പ്

ഇന്നലെ രാത്രി 10 മണിയോടെ  സംവിധായകൻ അൻസാർ ഖാൻ  വിളിച്ച് പറഞ്ഞു  'കിഷോർ, നമ്മുടെ സീരിയലിൽ ഹൌസ്  ഓണർ  ആയി  അഭിനയിച്ച  മഞ്‍ജു കോവിഡ് വന്ന് മരിച്ചു എന്ന് ചില  ഗ്രൂപ്പുകളിൽ കണ്ടു. സത്യമാണോ  എന്ന് തിരക്കാൻ  ചിലരോട്  പറഞ്ഞിട്ടുണ്ട്. കിഷോറും  നിജസ്ഥിതി  ഒന്ന് അന്വേഷിച്ചോളൂ' കേട്ടപ്പോൾ ഉള്ളൂലഞ്ഞുവെങ്കിലും സത്യമാവില്ല  എന്ന് തന്നെ  കരുതി.

പക്ഷെ  നേരം വെളുത്തു ഫോൺ  നോക്കിയപ്പോൾ പലരും  ഈ വാർത്ത പങ്കുവെച്ചിരുന്നു.

പല  ഓൺലൈൻ  വാർത്തലിങ്കുകളും ചിലർ  വാട്‍സ്ആപ്പ് ചെയ്‍തിരുന്നു. അതിൽ  ഒരെണ്ണത്തിൽ അദ്ദേഹത്തിന്റെ പിതാവിന്റെ പേർ പട്ടം  സ്റ്റാൻലി എന്ന് പരാമർശിച്ചിരുന്നു. (എന്നാൽ മഞ്‍ജുവോ അദ്ദേഹമോ ഈ കാര്യം ഇതുവരെ എന്നോട് പറഞ്ഞിരുന്നില്ല) അദ്ദേഹത്തെ എനിക്ക് നേരിട്ട് അറിയാമായിരുന്നു എന്നെ ഒരുപാട് സ്‍നേഹിക്കുന്ന ഒരാൾ ആയിരുന്നു അദ്ദേഹം. 

സ്റ്റാൻലി ചേട്ടനെ വിളിക്കുമ്പോഴും ഇതൊരു വ്യാജ വാർത്ത ആവണേ  എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് വിളിച്ചത് പക്ഷെ  അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ നൊമ്പരത്തിന്റെ തുരുത്തിലേക്കു വലിച്ചെറിഞ്ഞു. പെട്ടെന്ന് നെഞ്ചിനൊരു ഭാരവും  ശ്വാസം മുട്ടൽ പോലെ തോന്നിയപ്പോൾ മഞ്‍ജു ആശുപത്രിയിൽ പോയി. (അതിന് മുൻപ് മറ്റ് കോവിഡ് ലക്ഷണങ്ങൾ  ഒന്നുമില്ലായിരുന്നു എന്നാണ് സ്റ്റാൻലി ചേട്ടൻ  പറഞ്ഞത്  )ചെന്നപ്പോഴേ ഓക്സിജൻ കൊടുത്തു ഐസിയു ഒഴിവില്ലായിരുന്നു. രണ്ടു ദിവസം  കഴിഞ്ഞാണ് ഐസിയു ബെഡ് കിട്ടിയത്. ഏഴ്- എട്ട് ദിവസങ്ങൾക്കു  ശേഷം തിരിച്ചുവരവില്ലാത്ത ലോകത്തേക്ക് മഞ്‍ജു യാത്രയായി.

അവരുടെ വാതോരാതെയുള്ള വാർത്തമാനങ്ങളും ചിരിയുമൊന്നും ഇനി ഒരു ലൊക്കേഷനിലും ഉണ്ടാവില്ല. ഉള്ളിൽ ഒരുപാട് വേദനകളും അസ്വസ്ഥതകളും ഒളിപ്പിച്ചു വെച്ചാണ് മഞ്‍ജു നമ്മെ നോക്കി ചിരിച്ചതെന്നു  സ്റ്റാൻലി ചേട്ടൻ  ഇന്ന് പറയുമ്പോൾ മാത്രമാണ് അറിയുന്നത്.

പ്രിയപ്പെട്ടവരേ, ഇന്നലെവരെ  കൊവിഡ് നമ്മുടെ അപ്പുറത്തെ വീട്ടിൽ മാത്രമേ  വരൂ  എന്ന് നമ്മൾ നമ്മുടെ മനസിനെ  പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. കൊവിഡ് നമ്മുടെ വീട്ടിലും എത്തിയെന്ന സത്യത്തിലെക്ക് നാം  തിരിച്ചെത്തണം. ഓക്സിജിൻ സിലിണ്ടറിന്റെയും ഐസിയു, വെന്റിലേറ്റര്‍, ബെഡുകളുടെയും ഇല്ലായ്‍മഅങ്ങ്  ദില്ലിയിലെയും മുംബൈയിലെയും പത്രവാർത്തകൾ മാത്രമല്ല ഇങ്ങ് കൊച്ചുകേരളത്തിലെ സത്യം  കൂടെയാണെന്ന്‌ ഉൾകൊള്ളാൻ നാം  തയ്യാറാവണം. 'ജീവന്റെ  വിലയുള്ള ജാഗ്രത' എന്ന് പറയുന്നതിന്റെ "വില" നാം മനസിലാക്കണം. നമ്മുടെ പ്രിയപ്പെട്ടവരേ സംരക്ഷിക്കാൻ ഇതല്ലാതെ  മറ്റൊന്നും നമ്മുടെ മുൻപിൽ ഇല്ല. പ്രിയപ്പെട്ട മഞ്‍ജു, ഒരിക്കൽ കൂടെ  സ്‍നേഹ പ്രണാമങ്ങൾ.

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്