സ്‍പ്രിംക്ലര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നു, പ്രതിരോധിക്കണം; വിവാദത്തില്‍ പരിഹാസവുമായി ബി ഉണ്ണികൃഷ്‍ണൻ

By Web TeamFirst Published Apr 20, 2020, 2:27 PM IST
Highlights

സ്‍പ്രിംക്ലര്‍ വിവാദത്തില്‍ പ്രതിപക്ഷത്തിനെ പരിഹസിച്ച് സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ രംഗത്ത്
 

കൊവിഡ് കാലത്തെ ഒത്തൊരുമയില്‍ നിന്ന് മാറി ഇപ്പോള്‍ കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടലിലാണ്. കൊവിഡ് രോഗത്തിന്റെ കണക്കുകള്‍ കുറഞ്ഞുവരികയും ചെയ്‍തിരുന്നു. ഇപ്പോള്‍ സ്‍പിംക്ലര്‍ വിവാദമാണ്. ഗവണ്‍മെന്റിനെതിരെയുള്ള പ്രതിപക്ഷ ആരോപണത്തിനെ രൂക്ഷമായി പ്രതികരിച്ച് കഴിഞ്ഞ ദിവസം സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ രംഗത്ത് എത്തിയതും സിനിമ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. സ്‍പിംക്ലര്‍ എന്ന ഒരു അമേരിക്കൻ കമ്പനി നമ്മുടെ മുഴുവൻ വിവരങ്ങളും ചോർത്തി മരുന്നു കമ്പനികൾക്ക്‌ വിറ്റുകൊണ്ടിരിക്കുന്നു, പ്രതിരോധിച്ചേ പറ്റൂവെന്നുമാണ് ബി ഉണ്ണികൃഷ്‍ണൻ പരിഹാസത്തോടെ സാമൂഹ്യമാധ്യമത്തില്‍ പറഞ്ഞത്.

ബി ഉണ്ണികൃഷ്‍ണന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

ഇന്നലത്തെ ദിവസം മലയാളത്തിലെ മുഴുവൻ വാർത്താചാനലുകളും കണ്ടു. ഇന്ന് പത്രങ്ങളും. പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷം. കേരളത്തിൽ നിന്ന് കോവിഡ്‌ ഭീഷണി പാടേ ഒഴിഞ്ഞ്‌ പോയിരിക്കുന്നു. ഇനിയങ്ങോട്ട്‌, സമൂഹവ്യാപനം ചിന്തകളിൽ പോലും വേണ്ട. വിദേശത്ത്‌ അകപ്പെട്ടിരിക്കുന്ന നമ്മുടെ പ്രവാസി സഹോദരങ്ങൾ, അവരുടെ തിരിച്ചു വരവ്‌, അതിജീവനം.. ഇതൊന്നും ഒരു പ്രശ്‍നമല്ല. കേരളം ഇനിയങ്ങോട്ട്‌ എങ്ങിനെ എന്ന ചോദ്യം പോലും പ്രസക്തമല്ല. Everything stands resolved.

നമുക്ക്‌ മുമ്പിൽ ഒരേയൊരു ഭീഷണി മാത്രം.  സ്‍പിംക്ലര്‍ എന്ന ഒരു അമേരിക്കൻ കമ്പനി നമ്മുടെ മുഴുവൻ വിവരങ്ങളും ചോർത്തി മരുന്നു കമ്പനികൾക്ക്‌ വിറ്റുകൊണ്ടിരിക്കുന്നു. പ്രതിരോധിച്ചേ പറ്റൂ. നമ്മുടെ പ്രൈവറ്റ്‌ ഡാറ്റ നമ്മുടേത്‌ മാത്രമാണ്‌. നമ്മൾ അത്‌ ഒറ്റയൊരുത്തനും വിട്ടു കൊടുക്കില്ല. ഒരാളുടെ ആരോഗ്യസംബന്ധമായ ഡാറ്റക്ക്‌ അങ്ങ്‌ UK യിൽ 1000 പൗണ്ട്‌ വിലയുണ്ടെന്ന് നമ്മളോട്‌ പറയുന്നത്‌, നമ്മളെ ഭരിച്ച ഒരു മുൻമന്ത്രിയാണ്‌. അദ്ദേഹം ഇപ്പോൾ ഭരണത്തിലുള്ളവരെ പോലെ ചുമ്മാ അഞ്ഞാപിഞ്ഞാ കണക്കൊന്നും പറയില്ല. ഒരു വ്യക്തിയുടെ മൂല്യം നല്ല കിറുകൃത്യമായി അളന്ന് തൂക്കിനിശ്‌ചയിക്കുന്ന ഏണസ്റ്റ്‌ ആന്റ്‌ യങ്ങ്‌ എന്ന ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ അക്കൗണ്ടിംഗ്‌ കമ്പനികളിലൊന്നിൽ നിന്ന് കിട്ടിയ ആധികാരിക വിവരമാ അദ്ദേഹം പങ്കുവെയ്ക്കുന്നത്‌.

ഇനിയുള്ളത്‌ തികച്ചും വ്യക്തിപരം. എന്റെ സ്വകാര്യ ഡാറ്റ എനിക്ക്‌ കൈമോശം വന്നിട്ടുണ്ട്‌. എനിക്ക്‌ ഫെസ്ബുക്ക്‌, റ്റ്വിറ്റർ, ഇൻസ്റ്റാഗ്രാം, വാറ്റ്സപ്പ്‌, ഗൂഗിൾ, ആപ്പിൾ തുടങ്ങിയ നിരവധി അക്കൗണ്ടുകൾ ഉണ്ട്‌. എയർറ്റെൽ, ജിയൊ, ഏഷ്യാനെറ്റ്‌ തുടങ്ങിയ കണക്റ്റിവിറ്റികളുമുണ്ട്‌. പതിവായി പോവുന്ന കിംസ്‌, ആസ്റ്റർ തുടങ്ങിയ ആശുപത്രികളിലും, DDC ലാബിലും എന്റെ health data ഉണ്ട്‌. എനിക്ക്‌ ആധാറും പാൻ കാർഡും സിബിൽ സ്കോർ ബെയ്സ്ട്‌ ക്രെഡിറ്റ്‌ റേറ്റിങ്ങുമുണ്ട്‌. എന്റെ പ്രൈവറ്റ്‌ ഡാറ്റയുടെ കാര്യം കട്ട പൊക. ഇപ്പൊഴാണേ ഷൂട്ടിങ്ങുമില്ല, തീയറ്ററുമില്ല. അപ്പൊഴാണീ ചിന്ത. എന്നോ കൈമോശം വന്ന എന്റെ സ്വകാര്യ ഡാറ്റ  സ്‍പിംക്ലര്‍ അടിച്ചു മാറ്റി വിൽക്കുന്നതിനു മുമ്പ്‌ എനിക്ക്‌ വിൽക്കണം. ഞാൻ തയ്യാർ. 999 പൗണ്ട്‌ തന്നാൽമതി. ബാറ്റാ ചെരുപ്പു കമ്പനിയുടെ പ്രൈസിങ്ങ്‌ രീതിയോടാ എന്റെയൊരു affinity. MNCs, the bid is open.

click me!