
സിൽഹെറ്റ്: സിൽഹെറ്റ് ടെസ്റ്റിൽ പാകിസ്ഥാൻ ബംഗ്ലാദേശിന് മുന്നിൽ തകർന്നടിഞ്ഞപ്പോൾ മൈതാനത്ത് അരങ്ങേറിയത് സിനിമാറ്റിക് ലെവൽ കോമഡി രംഗങ്ങൾ. പാകിസ്ഥാൻ താരം മുഹമ്മദ് റിസ്‌വാനും ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ലിറ്റൺ ദാസും തമ്മിലുണ്ടായ തർക്കവും, തുടർന്ന് ബംഗ്ലാദേശ് ഫീൽഡർമാർ റിസ്‌വാനെ ട്രോളിയതുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
437 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ നാലാം ദിനം വൈകുന്നേരമാണ് സംഭവം. കടുത്ത പോരാട്ടത്തിനൊടുവിൽ റിസ്‌വാൻ അർധസെഞ്ചുറി തികച്ചതിന് തൊട്ടുപിന്നാലെ, സൈറ്റ് സ്‌ക്രീനിന് സമീപം ആരോ നടക്കുന്നുണ്ടെന്ന് കാണിച്ച് റിസ്‌വാന്‍ ബാറ്റിംഗ് സ്റ്റാൻസിൽ നിന്നും മാറിനിന്നു. വെളിച്ചക്കുറവ് ബാധിക്കുന്ന സമയത്ത് കളി മനഃപൂർവ്വം വൈകിപ്പിക്കാനുള്ള തന്ത്രമാണിതെന്ന് മനസിലാക്കിയ ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ലിറ്റൺ ദാസ് ദേഷ്യത്തോടെ റിസ്‌വാന്‍റെ അടുത്തേക്ക് നടന്നുചെന്നു.
സ്റ്റമ്പ് മൈക്രോഫോണിലൂടെ ഇരുവരുടെയും സംഭാഷണം വ്യക്തമായി കേൾക്കാമായിരുന്നു.
ലിറ്റൺ ദാസ്: ഇതെന്താണ് ഈ കാണിക്കുന്നത്?,
റിസ്‌വാൻ: (ബൗണ്ടറിയിലേക്ക് ചൂണ്ടി),അതാ നോക്കൂ, അവൻ അവിടെ ഒരാള്‍ നിൽക്കുന്നത് കണ്ടില്ലേ?
ലിറ്റൺ ദാസ്: അങ്ങോട്ട് നോക്കാതെ ഇവിടെ ബാറ്റ് ചെയ്യാൻ നോക്കൂ. ഫിഫ്റ്റി അടിച്ചപ്പോള്‍ അഭിനയം തുടങ്ങിക്കോളും!
ലിറ്റൺ ദാസ് 'അഭിനയം' എന്ന് പറഞ്ഞതേ ബംഗ്ലാദേശ് സ്ലിപ്പ് ഫീൽഡർമാർ അത് ഏറ്റുപിടിച്ചു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബോളിവുഡ് കോമഡി ചിത്രമായ 'ഹേരാ ഫേരി'യിലെ ഐക്കോണിക് ഡയലോഗുകൾ എടുത്തായിരുന്നു റിസ‌്‌വാനു നേരെ താരങ്ങളുടെ ട്രോൾ മഴ.
ഈ ഓവറാക്ടിങ്ങിന് ഇവന്‍റെ പ്രതിഫലത്തിൽ നിന്ന് 50 പൈസ കുറയ്ക്കണം, എന്ന് ഒരു ഫീൽഡർ വിളിച്ചുപറഞ്ഞു. തൊട്ടുപിന്നാലെ അടുത്തയാളുടെ വക കമന്‍റ് എത്തി: നല്ല രീതിയിൽ അഭിനയിക്കുന്നുണ്ട്, ബാക്കിയുള്ളവരെക്കൂടി പഠിപ്പിക്കാൻ നോക്കുകയാണ്. റിസ്‌വാന്‍റെ ഈ 'തിയേറ്ററിക്കൽ' പ്രകടനം കണ്ട് അംപയർമാരും ചിരിയടക്കാൻ പാടുപെടുകയായിരുന്നു. ഇതിനിടയിലാണ് രാഷ്ട്രീയവും സിനമയും കലർന്ന ബംഗ്ലാദേശ് താരങ്ങളുടെ അടുത്ത 'ബോംബ്' എത്തിയത്.
ബംഗ്ലാദേശ് താരം: ഇവൻ നേരെ ബോളിവുഡിലേക്ക് പോകുമല്ലോ ഭായ്.
ഷോർട്ട് ലെഗിൽ നിന്ന ഫീൽഡർ: ഏയ് ഇല്ല, അവിടെ ഇവർക്ക് ഇപ്പോൾ ചാൻസ് കിട്ടില്ല ഭായ്.
ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ പാകിസ്ഥാൻ കലാകാരന്മാർക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കിനെ ഓർമ്മിപ്പിക്കുന്നതായിരുന്നു ബംഗ്ലാദേശ് താരത്തിന്‍റെ കമന്‍റ്. ഇത് കേട്ട കമന്റേറ്റർമാരും ചിരി അടക്കിപ്പിടിക്കുകയായിരുന്നു. എന്തായാലും ഈ സ്ലെഡ്ജിങ് ഒന്നും റിസ്‌വാന്റെ ഏകാഗ്രതയെ ബാധിച്ചില്ല. അഞ്ചാം ദിനം രാവിലെയും റിസ്‌വാന്‍ ഒറ്റയാൾ പോരാട്ടം തുടർന്നു. എന്നാൽ 94 റൺസിൽ നിൽക്കെ ഷൊറീഫുൽ ഇസ്ലാമിന്‍റെ പന്തിൽ റിസ്‌വാൻ പുറത്തായി. തൊട്ടുപിന്നാലെ റണ്ണൊന്നും എടുക്കാതെ പാകിസ്ഥാന്‍റെ അവസാന 3 വിക്കറ്റുകളും വീണു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ