ആരോഗ്യപരമായ കാരണങ്ങളാല്‍ ബിഗ് ബോസില്‍ അധിക ആഴ്ചകള്‍ തുടരാനായില്ലെങ്കിലും അതിനകം മറ്റു മത്സരാര്‍ഥികളുടെയും പ്രേക്ഷകരുടെയും പ്രിയങ്കരനായി മാറിയിരുന്നു അദ്ദേഹം
ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് ആദ്യത്തെ 17 മത്സരാര്‍ഥികളുമായി ആരംഭിക്കുമ്പോള്‍ അതില്‍ പ്രേക്ഷകര്‍ക്ക് പരിചിതമായ ഒരു മുഖമായിരുന്നു സോമദാസ്. മുന്‍പ് ഏഷ്യാനെറ്റിന്‍റെ തന്നെ മ്യൂസിക്കല്‍ റിയാലിറ്റി ഷോ ആയ സ്റ്റാര്‍ സിംഗറിലൂടെ സംഗീതപ്രേമികളുടെയിടയില്‍ സ്ഥാനംപിടിച്ച ഗായകന്‍. കഴിഞ്ഞ രണ്ട് പതിറ്റോളമെങ്കിലുമായി സംഗീതവേദികളിലെ സ്ഥിരസാന്നിധ്യവുമായിരുന്നു സുഹൃത്തുക്കള്‍ 'സോമു' എന്ന് സ്നേഹത്തോടെ വിളിക്കുന്ന സോമദാസ്. ആരോഗ്യപരമായ കാരണങ്ങളാല്‍ ബിഗ് ബോസില്‍ അധിക ആഴ്ചകള്‍ തുടരാനായില്ലെങ്കിലും അതിനകം മറ്റു മത്സരാര്‍ഥികളുടെയും പ്രേക്ഷകരുടെയും പ്രിയങ്കരനായി മാറിയിരുന്നു അദ്ദേഹം. ഇപ്പോഴിതാ സോമദാസിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് ബിഗ് ബോസിലെ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍.
ആര്യയാണ് സോമദാസിനെ അടുത്തിടെ കണ്ട അനുഭവം പങ്കുവച്ച് സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികളുമായി ആദ്യം എത്തിയത്. വീണ നായര്‍, എലീന പടിക്കല്‍, മഞ്ജു പത്രോസ്, തെസ്‍നി ഖാന്‍, അലസാന്‍ഡ്ര തുടങ്ങിയവരും സോമദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിട്ടുണ്ട്.
ആര്യയുടെ കുറിപ്പ്
വിശ്വസിക്കാനാവുന്നില്ല! ദിവസങ്ങള്‍ക്കു മുന്‍പ് 'സ്റ്റാര്‍ട്ട് മ്യൂസിക്കി'ന്‍റെ അവസാന എപ്പിസോഡ് ചിത്രീകരണം നമ്മള്‍ വലിയ സന്തോഷത്തോടെയാണ് പൂര്‍ത്തിയാക്കിയത്. ആ എപ്പിസോഡ് ഞാന്‍ എങ്ങനെ കാണും എന്‍റെ പൊന്നു സോമൂ.. അത്രയും നിഷ്‍കളങ്കതയുള്ള ഒരു ആത്മാവ് ആയിരുന്നു. ബിഗ് ബോസ് ഹൗസില്‍ ആയിരിക്കെ ഞങ്ങള്‍ക്കും ഞങ്ങളുടെ മക്കള്‍ക്കുംവേണ്ടി പാടിയ മനോഹര ഗാനങ്ങള്‍ക്കൊക്കെയും നന്ദി. ഞങ്ങള്‍ക്ക് തടയാനാവാതിരുന്ന നിഷ്കളങ്കമായ ആ പുഞ്ചിരികള്‍ക്കൊക്കെയും നന്ദി. എവിടെയായിരുന്നാലും സമാധാനത്തോടെയിരിക്കട്ടെ പ്രിയപ്പെട്ടവനെ. 'കണ്ണാനകണ്ണേ' എന്ന ആ പാട്ട് ഒരു ഹൃദയവേദനയോടെ അല്ലാതെ ഇനി കേട്ടിരിക്കാനാവില്ല. ഷൂട്ടിംഗ് ഷ്ളോറില്‍ വച്ച് അവസാനം കണ്ടപ്പോള്‍ എന്നോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു: "ആര്യ കുഞ്ഞേ കൊറോണ കാരണം നമ്മുടെ പരിപാടി ഒക്കെ പാളി അല്ലെ.. ഇതൊന്നു കഴിഞ്ഞിട്ട് വേണം നമുക്ക് ഒന്ന് അടിച്ചുപൊളിക്കാൻ". നമ്മുടെ പദ്ധതികള്‍ക്കായി ഇനിയും കാത്തിരിക്കണമെന്ന് തോന്നുന്നു സോമൂ. ഒരു ദിവസം നിങ്ങളുടെ അടുത്തേക്ക് എത്തുന്നതുവരെ സമാധാനത്തോടെയിരിക്കൂ.