
ബോളിവുഡില്‍ മറ്റൊരു താരവിവാഹം കൂടി വരുന്നു. നടി റിച്ച ഛദ്ദയും നടനും മോഡലുമായ അലി ഫസലുമാണ് വിവാഹിതരാവുന്നത്. 2021ല്‍ വിവാഹിതരാവാനിരുന്നതാണ് ഇരുവരും. എന്നാല്‍ കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് ഇത് നീളുകയായിരുന്നു. എന്നാല്‍ വിവാഹം ഈ വര്‍ഷം തന്നെയുണ്ടാവുമെന്ന് അറിയിച്ചിരിക്കുകയാണ് റിച്ച ഛദ്ദ. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് റിച്ച ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്.
ഞങ്ങള്‍ ഈ വര്‍ഷം തന്നെ വിവാഹിതരാവും. ഞങ്ങളെ സംബന്ധിച്ച് ആവേശമുണ്ടാക്കുന്ന ഒന്നാണ് അത്. അതേസമയം കൊവിഡ് സാഹചര്യം പൂര്‍ണ്ണമായും ഒഴിവാത്തതിനാല്‍ ഞങ്ങള്‍ക്ക് ആശങ്കയുമുണ്ട്. അതിനാല്‍ ആ ഉത്തരവാദിത്തം ഞങ്ങള്‍ കാട്ടേണ്ടതുണ്ട്. തെറ്റായ കാരണങ്ങളുടെ പേരില്‍ ഞങ്ങള്‍ക്ക് വാര്‍ത്തയില്‍ ഇടം പിടിക്കണമെന്നില്ല. മറ്റൊരു കാര്യം ഞങ്ങളുടെ തിരക്കാണ്. മുടങ്ങിക്കിടന്നിരുന്ന ജോലികളെല്ലാം പുനരാരംഭിച്ചതോടെ ഞങ്ങള്‍ ഇരുവരും വലിയ തിരക്കുകളിലാണ്. അതിനാല്‍ത്തന്നെ രണ്ടുപേരുടെയും സമയം നോക്കി വേണം കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാന്‍, റിച്ച ഛദ്ദ പറഞ്ഞു.
സെപ്റ്റംബറിലാവും ഇരുവരുടെയും വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുക്കുന്ന വിവാഹ ചടങ്ങുകള്‍ മുംബൈയിലും ദില്ലിയിലുമായി ആവും നടക്കുക. ഇരുവരുടെയും കുടുംബാംഗങ്ങള്‍ ദില്ലിയിലായതിനാല്‍ പ്രധാന വിവാഹ ചടങ്ങുകള്‍ അവിടെവച്ചു തന്നെയാവും നടക്കുക. സെപ്റ്റംബര്‍ അവസാന വാരത്തിലാവും ഇത് നടക്കുക. മുംബൈയിലെ സത്കാര ചടങ്ങുകള്‍ ഒക്ടോബര്‍ ആദ്യ വാരവും നടക്കും. വിവാഹത്തിനു മുന്‍പ് സംഗീത്, മെഹന്ദി ചടങ്ങുകളൊക്കെ ഉണ്ടാവും. മുംബൈ വേദിയാവുന്ന വിവാഹ വിരുന്നില്‍ 350- 400 പേര്‍ക്ക് ക്ഷണമുണ്ടാവും. അതിഥികള്‍ക്ക് സേവ് ദ് ഡേറ്റ് ക്ഷണക്കത്തുകള്‍ വൈകാതെ അയക്കും.
ഫുക്രി 2, അഭി തോ പാര്‍ട്ടി ഷുരു ഹൈ എന്നിവയാണ് റിച്ച ഛദ്ദയുടേതായി വരാനിരിക്കുന്ന പ്രധാന റിലീസുകള്‍. അതേസമയം ഇരുവരും ചേര്‍ന്ന് ആരംഭിച്ച നിര്‍മ്മാണ കമ്പനി പുഷിംഗ് ബട്ടണ്‍സ് സ്റ്റുഡിയോസിന്‍റെ സംരംഭം ഗേള്‍സ് വില്‍ ബി ഗേള്‍സും പുറത്തുവരാനുണ്ട്. അതേസമയം അലി ഫസലിന്‍റേതായി അവസാനം പുറത്തെത്തിയ ചിത്രം ഹോളിവുഡില്‍ നിന്നുള്ള ഡെത്ത് ഓണ്‍ ദ് നൈല്‍ ആണ്. റിച്ച ഛദ്ദയ്ക്കൊപ്പം ഫുക്രി 3 ല്‍ ഒരു വേഷവും ചെയ്യുന്നുണ്ട് അലി ഫസല്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ