ഹോം ഗ്രൌണ്ടില്‍ പടിക്കല്‍ കലമുടച്ച് കേരള സ്ട്രൈക്കേഴ്സ് ; തുടര്‍ച്ചയായ മൂന്നാം തോല്‍വി

Published : Mar 05, 2023, 11:38 PM ISTUpdated : Mar 05, 2023, 11:41 PM IST
ഹോം ഗ്രൌണ്ടില്‍ പടിക്കല്‍ കലമുടച്ച്  കേരള സ്ട്രൈക്കേഴ്സ് ; തുടര്‍ച്ചയായ മൂന്നാം തോല്‍വി

Synopsis

വിവേക് ഗോപന്‍ ഔട്ടായതും. പിന്നീട് അര്‍ജുന്‍ നന്ദകുമാറിന് സ്ട്രൈക്ക് കിട്ടാത്തതും കേരള സ്ട്രേക്കേഴ്സിനെ പരാജയത്തിലേക്ക് നയിച്ചു. ഈ പരാജയത്തോടെ കേരളത്തിന്‍റെ ഈ സീസണിലെ മുന്നോട്ട് പോക്കും അപകടത്തിലാണ്.   

തിരുവനന്തപുരം: ഹോം ഗ്രൌണ്ടിന്‍റെ ആവേശകരമായ പിന്തുണയുമായി ഇറങ്ങിയിട്ടും സിസിഎല്ലില്‍ ഒരു വിജയം നേടാനാകാതെ കേരള സ്ട്രൈക്കേഴ്സ്. 7 റണ്‍സിനാണ് മുംബൈ ഹീറോസിനോട് കേരള സ്ട്രൈക്കേഴ്സ് പരാജയപ്പെട്ടത്. അവസാന ഓവറില്‍ 12 റണ്‍സ് മാത്രമായിരുന്നു കേരളത്തിന് വേണ്ടിയിരുന്നത്. എന്നാല്‍ ഈ ഓവര്‍ ബാറ്റ് ചെയ്ത ജീന്‍ ലാലിനും, പ്രശാന്ത് അലക്സാണ്ടറിനും അത് സാധിച്ചില്ല. അതേ സമയം മികച്ച ഫോമിലുണ്ടായിരുന്ന എതിര്‍ഭാഗത്തെ അര്‍ജുന്‍ നന്ദകുമാറിന് സ്ട്രൈക്ക് കൈമാറാനും സാധിക്കത്തതോടെ കേരളം സിസിഎല്ലിലെ മൂന്നാം പരാജയം രുചിച്ചു. 

മുംബൈയ്ക്കെതിരെ കേരള സ്ട്രൈക്കേഴ്സിന് വിജയലക്ഷ്യം 113 റണ്‍സായിരുന്നു. സിദ്ധാര്‍ത്ഥും പെപ്പെയും ആണ് ഓപ്പണിംഗ് ഇറങ്ങിയത്. ഇതില്‍ സിദ്ധാര്‍ത്ഥ് വന്‍ അടികളുമായി ആദ്യ ഓവറില്‍ കളം നിറഞ്ഞു. 12 റണ്‍സാണ് ആദ്യ ഓവറില്‍ എത്തിയത്. എന്നാല്‍ മാധവ് എറിഞ്ഞ രണ്ടാം ഓവറില്‍ സിദ്ധാര്‍ത്ഥും (16 റണ്‍സ്) മണികുട്ടനും മടങ്ങിയതോടെ കേരള സ്ട്രൈക്കേഴ്സ് പ്രതിരോധത്തിലായി. അടുത്ത ഓവറില്‍ ഒരു ഫോറിന് ശേഷം പ്ലെയിംഗ് ക്യാപ്റ്റന്‍ ഉണ്ണി മുകുന്ദനും മടങ്ങിയതോടെ കേരളം പൂര്‍ണ്ണമായും പ്രതിരോധത്തിലായി. തുടര്‍ന്ന് പെപ്പെയും അര്‍ജുന്‍ നന്ദകുമാറും ഒരു തിരിച്ചുവരവിന് ശ്രമിക്കുകയായിരുന്നു. എന്നാല്‍ മാധവിന്‍റെ രണ്ടാം ഓവറില്‍ സിക്സ് അടിച്ചതിന് പിന്നാലെ പെപ്പെ മടങ്ങി. 

ഇതിന് പിന്നാലെയാണ് വിജയത്തോട് അടുപ്പിച്ച കൂട്ട്കെട്ട് പിറക്കുന്നത്. അര്‍ജുന്‍ നന്ദകുമാറും, വിവേക് ഗോപനും ചേര്‍ന്ന് 4-40 എന്ന നിലയില്‍ നിന്നും പതുക്കെ കേരളത്തെ മുന്നോട്ട് കൊണ്ടുപോയി. വിവേക് ഗോപന്‍ ആദ്യ ഇന്നിംഗ്സിലെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തില്ലെങ്കിലും 14 പന്തില്‍ 17 റണ്‍സ് എടുത്തു. കേരളത്തിനായി 19 പന്തില്‍ 38 നേടിയ അര്‍ജുന്‍ നന്ദകുമാറാണ് തിളങ്ങിയത്. ഇദ്ദേഹം നോട്ട് ഔട്ടായിരുന്നു. 

മുംബൈയ്ക്കായി മാധവ് രണ്ട് ഓവറില്‍ 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് എടുത്തു. വിവേക് ഗോപന്‍ ഔട്ടായതും. പിന്നീട് അര്‍ജുന്‍ നന്ദകുമാറിന് സ്ട്രൈക്ക് കിട്ടാത്തതും കേരള സ്ട്രേക്കേഴ്സിനെ പരാജയത്തിലേക്ക് നയിച്ചു. ഈ പരാജയത്തോടെ കേരളത്തിന്‍റെ ഈ സീസണിലെ മുന്നോട്ട് പോക്കും അപകടത്തിലാണ്. മത്സരത്തില്‍ മാൻ ഓഫ് ദ മാച്ച് മുംബൈ താരമായ ശരദ് കേല്‍ക്കറാണ്. മുംബൈ ക്യാപ്റ്റന്‍  റിതേഷ് ദേശ്‍മുഖാണ് മികച്ച ബൗളര്‍. മികച്ച ബാറ്റ്‍സ്‍മാൻ വിവേക് ഗോപനാണ്.

നേരത്തെ ഒമ്പത് റണ്‍സിന്റ ലീഡുമായാണ് ബോളിവുഡ് താരങ്ങള്‍ രണ്ടാം സ്‍പെല്ലില്‍ ബാറ്റിംഗിനിറങ്ങിയത്. കേരള സ്‍ട്രൈക്കേഴ്‍സിന് എതിരെ മുംബൈ അഞ്ച് വിക്കറ്റ് നഷ്‍ടത്തില്‍ 103 റണ്‍സാണ് രണ്ടാം സ്‍പെല്ലില്‍ നേടിയത്. മാധവും അപൂര്‍വയുമാണ് മുംബൈ ഹീറോസിന് വേണ്ടി ഓപ്പണിംഗിനിറങ്ങിയത്. സ്‍കോര്‍ ബോര്‍ഡില്‍ വെറും മൂന്ന് റണ്‍സ് ആയിരിക്കെ മുംബൈയുടെ ആദ്യ വിക്കറ്റ് സ്വന്തമാക്കാൻ കേരളത്തിന് ആയി. ഒരു റണ്‍സ് മാത്രമെടുത്ത അപൂര്‍വയെ ആദ്യ ഓവറിലെ അവസാന പന്തില്‍ സൈജു കുറുപ്പ് പുറത്താക്കുകയായിരുന്നു.   ആറാം ഓവറിലെ ആദ്യ  പന്തിലായിരുന്നു അടുത്ത വിക്കറ്റ് വീഴ്‍ച. മറ്റൊരു ഓപ്പണറായ മാധവ്  17 റണ്‍സ് എടുത്ത് നില്‍ക്കേ വിവേക് ഗോപൻ സ്വന്തം പന്തില്‍ ക്യാച്ച് എടുത്തു. 

വൻ സ്‍കോറിലേക്ക് കുതിക്കും എന്ന് തോന്നിച്ച മുംബൈയെ തടഞ്ഞത് എട്ടാം ഓവറില്‍ ലാല്‍ ജൂനിയര്‍ ആയിരുന്നു. എട്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ സാഖിബ് സലിമിനെ ലാല്‍ ജൂനിയര്‍ എന്ന ജീൻ പോള്‍ ലാല്‍ സ്വന്തം പന്തില്‍ ക്യാച്ച് എടുത്ത് പുറത്താക്കി. അതേ ഓവറിലെ നാലാം പന്തില്‍ ഷബ്ബിര്‍ അലുവാലിയയുടെ വിക്കറ്റ് ലാല്‍ ജൂനിയര്‍ തെറിപ്പിച്ചു.  സാഖിബ് സലീം 12ഉം ഷബ്ബിര്‍ ഒന്നും റണ്‍സാണ് എടുത്തിരുന്നത്.  അവസാന ഓവര്‍ എറിഞ്ഞ ജീൻ സാമിര്‍ കൊച്ചാറിന്റെയും വിക്കറ്റ് എടുത്തു. മുംബൈ സ്‍കോറിംഗ് ഉയര്‍ത്തിയ ശരദ് കേല്‍ക്കര്‍  അഞ്ച് സിക്സും നാല് ഫോറും ഉള്‍പ്പടെ 28 പന്തില്‍ നിന്ന് 62 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. നവദീപ് തോമര്‍ പരുക്കേറ്റ് പിൻമാറി. ഫ്രെഡ്ഡിക്ക് റണ്‍സൊന്നും എടുക്കാനായില്ല.

മുബൈ ഹീറോസിന്‍റെ ആദ്യ സ്‍പെല്ലില്‍ 116 റണ്‍സ് പിന്തുടര്‍ന്ന കേരള സ്ട്രൈക്കേഴ്സ് ആദ്യ സ്പെല്ലില്‍  5 വിക്കറ്റിന് 107 റണ്‍സ് നേടി. വന്‍ തകര്‍ച്ചയ്ക്ക് ശേഷം 5 ഓവറിന് ശേഷം വിവേക് ഗോപന്‍ നടത്തിയ വെടിക്കെട്ടാണ് മുംബൈയ്ക്കെതിരെ മാന്യമായ സ്കോറിലേക്ക് കേരളത്തെ എത്തിച്ചത്.

വിവേക് ഗോപന്‍ 24 പന്തില്‍ 63 റണ്‍സ് നേടി. ഇതില്‍ 7 സിക്സും 1 ഫോറും ഉള്‍പ്പെടുന്നു. സൈജു കുറുപ്പുമായി ചേര്‍ന്ന് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തിന് രക്ഷയായത്. 19 റണ്‍സ് 18 ബോളില്‍ സൈജു കുറുപ്പ് നേടി. ഇവര്‍ ഒഴികെ ആരും കേരള നിരയില്‍ രണ്ടക്കം കടന്നില്ല. ആദ്യത്തെ അഞ്ച് ഓവറിന് ശേഷം വിവേക് ഗോപന്‍റെ ആറാട്ട് തന്നെയാണ് കളത്തില്‍ കണ്ടത്. ഇത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ കേരളത്തിന്‍റെ കളി കാണാന്‍ എത്തിയ ആരാധകരെയും ആഹ്ളാദത്തിലാക്കി. 

മുംബൈയ്ക്കായി ക്യാപ്റ്റന്‍ റിതേഷ് ദേശ്മുഖ് 3 വിക്കറ്റ് നേടി. 9 റണ്‍സ് മാത്രമാണ് രണ്ട് ഓവറില്‍ റിതേഷ് വഴങ്ങിയത്. റിതേഷിന്‍റെ 2 ഓവറിലെ സ്വിംഗ് ബൌളിംഗ് തുടക്കത്തില്‍ കേരളത്തെ നന്നായി വെള്ളം കുടിപ്പിച്ചു. 

കേരള സ്‍ട്രൈക്കേഴ്‍സിന് എതിരെ മുബൈ ഹീറോസിന് ആദ്യ സ്‍പെല്ലില്‍ 116 റണ്‍സ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ താരങ്ങള്‍ ഏഴ് വിക്കറ്റ് നഷ്‍ടത്തിലാണ് ആദ്യ 10 ഓവറില്‍ 116 റണ്‍സ് എടുത്തത്. മുംബൈ ഹീറോസിന്റെ ഓപ്പണര്‍ സാഖിബ് സലീം ആണ് ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. സെലിബ്രിറ്റി ക്രിക്കറ്റില്‍ സീസണില്‍ കേരള ടീമില്‍ ആദ്യമായി ഇറങ്ങിയ ആന്റണി വര്‍ഗീസ് രണ്ട് വിക്കറ്റ് എടുത്തു.

കാര്യവട്ടത്ത് വൻ സ്‍കോര്‍ ലക്ഷ്യമിട്ട ബോളിവുഡിന്റെ ആദ്യ വിക്കറ്റ് രണ്ടാം ഓവറില്‍ വീണു.  രണ്ട് ഫോര്‍ ഉള്‍പ്പടെ ഒമ്പത് റണ്‍സ് എടുത്ത ഓപ്പണര്‍ സാമിര്‍ കൊച്ചാറിനെ രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ വിനു മോഹൻ പ്രശാന്ത് അലക്സാണ്ടറുടെ കൈകളിലെത്തിച്ചു.  തുടര്‍ന്ന് എത്തിയ സാഖിബ് രാജ ഭെര്‍വാനിയെ അഞ്ചാമത്തെ ഓവറിന്റെ മൂന്നാം പന്തില്‍ ഉണ്ണി മുകുന്ദൻ റണ്‍ ഔട്ടാക്കി. നാലാമനായി ഇറങ്ങിയ ഷബ്ബിര്‍ അലുവാലിയയുടെ വിക്കറ്റ് വിവേക് ഗോപന് ആണ്. മണിക്കുട്ടൻ ക്യാച്ച് എടുക്കുകയായിരുന്നു.  

ഒരു വശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കുമ്പോഴും പതറാതെ ബാറ്റ് വീശിയ സാഖിബ് സലീമിനെ ആറാമത്തെ ഓവറിന്റെ അവസാന പന്തില്‍ സൈജു കുറുപ്പ് വിവേക് ഗോപന്റെ കൈകളിലെത്തിച്ചു. 18 പന്തുകളില്‍ നിന്ന് മൂന്ന് ഫോറും മൂന്ന് സിക്സും ഉള്‍പ്പടെ 41 റണ്‍സായിരുന്നു സാഖിബിന്റെ സമ്പാദ്യം.  

13 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത അപൂര്‍വ ലഖിയയാണ് മുംബൈയെ പിന്നീട് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. അവസാന ഓവറില്‍ കൂറ്റനടിക്ക് മുംബൈ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ആന്റണി വര്‍ഗീസ് എറിഞ്ഞ ഓവറില്‍ ആദ്യം ശരദ് കേല്‍ക്കറിനെ ബൗണ്ടറി ലൈനിനരികെ വെച്ച് ഉണ്ണി മുകുന്ദൻ ക്യാച്ച് എടുത്തു. അതേ ഓവറില്‍ അഫ്‍താബിനെ ആന്റണി വര്‍ഗീസ് വിക്കറ്റിനു മുന്നില്‍ കുടുക്കി. മാധവിനെ ആന്റണി തന്നെ റണ്‍ ഔട്ട് ആക്കുകയും ചെയ്‍തു.  റിതേഷ് ദേശ്‍മുഖ് റണ്ണൊന്നും എടുത്തില്ല.

അനന്തപുരിയുടെ മണ്ണില്‍ ബംഗാള്‍ ടൈഗേര്‍സിനെ മെരുക്കി ഭോജ്പുരി

അമ്മ സിസിഎല്‍ വിവാദം വലിയൊരു ഭയങ്കര സംഭവമായി കാണുന്നില്ലെന്ന് ഉണ്ണി മുകുന്ദന്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കന്നഡയിൽ അരങ്ങേറ്റം കുറിച്ച് അപർണ ദാസ്; 'സർവേ ജനാഃ സുഖിനോ ഭവന്തു' ചിത്രീകരണം പൂർത്തിയായി
രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' കേരളത്തിൽ വിതരണം ചെയ്യുന്നത് ഭാവന സ്റ്റുഡിയോസ്