
ചെന്നൈ: കങ്കണയെയും രാഘവ ലോറന്‍സിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പി വാസു സംവിധാനം ചെയ്ത ചന്ദ്രമുഖി 2 തരക്കേടില്ലാത്ത പ്രകടനമാണ് ബോക്സോഫീസില്‍ നേടുന്നത് എന്നാണ് ആറാം ദിനത്തിലെ കണക്കുകള്‍ പറയുന്നത്. ചിത്രത്തിന് കൂടുതല്‍ നെഗറ്റീവ് പ്രതികരണം ലഭിച്ചിട്ടും ചിത്രം പ്രേക്ഷകരെ ആകര്‍ഷിക്കുന്നു എന്നാണ് കോളിവുഡ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. ലൈക പ്രൊഡക്ഷന്‍റെ മാര്‍ക്കറ്റിംഗ് വിജയകരമായി നടക്കുന്നതാണ് ഇതിനൊരു കാരണമായി സോഷ്യല്‍ മീഡിയ പറയുന്നത്. ഒപ്പം മത്സരിക്കാന്‍ വലിയ ചിത്രങ്ങളും ഇല്ല എന്നത് ചന്ദ്രമുഖി 2ന് ഗുണകരമായി.
സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം നേടിയത് 8.25 കോടി ആയിരുന്നു. തമിഴ് പതിപ്പ് നേടിയ 5.58 കോടിയും തെലുങ്ക് പതിപ്പ് നേടിയ 2.5 കോടിയും ഹിന്ദി പതിപ്പ് നേടിയ 17 ലക്ഷവും കൂട്ടിയായിരുന്നു അത്. ആറാം ദിനത്തില്‍ എത്തുമ്പോള്‍ ചിത്രം 2 കോടിയാണ് കളക്ഷന്‍ നേടിയിരിക്കുന്നത്. ഒരു വീക്ക് ഡേയില്‍ ഇത്രയും സമിശ്ര അഭിപ്രായത്തിലും ഇത്രയും കളക്ഷന്‍ പൊസറ്റീവാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
ഇതുവരെ ചിത്രം ബോക്സോഫീസില്‍ നിന്നും 31 കോടിയാണ് നേടിയിരിക്കുന്നത്. എന്നാല്‍ റിവ്യൂകളിലും മറ്റും കങ്കണയുടെയും രാഘവ ലോറന്‍സിന്‍റെയും പ്രകടനം വിമര്‍ശനം നേരിടുന്നുണ്ട്. ഒപ്പം തന്നെ ചിത്രത്തിന്‍റെ ഗ്രാഫിക്സ് സംബന്ധിച്ചും വിമര്‍ശനം ഉയരുന്നുണ്ട്.
മണിച്ചിത്രത്താഴിന്‍റെ കന്നഡ റീമേക്ക് ആപ്തമിത്രയുടെ ഒഫിഷ്യല്‍ റീമേക്ക് ആയി പുറത്തുവന്ന ചിത്രമായിരുന്നു രജനീകാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ ചന്ദ്രമുഖി. ആപ്തമിത്ര ഒരുക്കിയ പി വാസു തന്നെയായിരുന്നു ഈ ചിത്രത്തിന്‍റെയും സംവിധാനം. തമിഴ്നാട്ടിലെ തിയറ്ററുകളില്‍ രണ്ടര വര്‍ഷത്തോളം കളിച്ച് വന്‍ പ്രദര്‍ശനവിജയം നേടിയ ചിത്രമായിരുന്നു ചന്ദ്രമുഖി. ചന്ദ്രമുഖി 2 എന്ന പേരില്‍ ഒരു സീക്വല്‍ 2020ല്‍ പ്രഖ്യാപിച്ചിരുന്നതാണ്.
പി വാസുവിന്‍റെ സംവിധാനത്തില്‍ രജനീകാന്തും രാഘവ ലോറന്‍സും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ പിന്നീട് ഔദ്യോഗിക പ്രഖ്യാപനം എത്തിയപ്പോള്‍ താരനിരയില്‍ രജനീകാന്ത് ഉണ്ടായിരുന്നില്ല.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ