
റാപ്പർ വേടനതിരായ ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിച്ചു. തൃക്കാക്കര പോലീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതി ശരിവെക്കുന്നതാണ് കുറ്റപത്രത്തിലെ കണ്ടെത്തലുകൾ. പരാതിക്കാരിയുടെയും ചില സാക്ഷികളുടെയും മൊഴിയും വേടനും പരാതിക്കാരിയും തമ്മിൽ നടത്തിയ ചാറ്റുകളുടെ തെളിവുകളും അടക്കം ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്. 2021 നും 23നും ഇടയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഈ കഴിഞ്ഞ ജൂലൈയിലാണ് പരാതിക്കാരി തൃക്കാക്കര പോലീസിനെ സമീപിച്ചത്.കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ഏറനാൾ വേടൻ ഒളിവിൽ കഴിഞ്ഞിരുന്നു. പിന്നീട് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയ ശേഷമാണ് പോലീസ് വേടനെ ചോദ്യം ചെയ്തത് . യുവതിയുടെ ആരോപണങ്ങൾ വേടൻ ചോദ്യം ചെയ്യലിൽ നിഷേധിച്ചിരുന്നു.
വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്തു എന്നാണ് വേടന് എതിരായ കേസ്. എന്നാൽ, ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിക്കും തനിക്കും ഇടയിൽ ഉണ്ടായിരുന്നതെന്നാണ് പൊലീസിന് അന്നത്തെ ചോദ്യം ചെയ്യലിൽ വേടൻ നൽകിയ മൊഴി. മറ്റൊരു യുവതിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസും വേടനെതിരെ കേസെടുത്തിരുന്നെങ്കിലും ഈ കേസിലും സെഷൻസ് കോടതി വേടന് ജാമ്യം അനുവദിച്ചിരുന്നു.
ഇന്നലെ കഞ്ചാവ് കേസിൽ ഹിൽ പാലസ് പൊലീസ് വേടനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. തൃപ്പൂണിത്തുറ കോടതി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വേടൻ കഞ്ചാവ് ഉപയോഗിച്ചു എന്നാണ് കുറ്റപത്രത്തിലുള്ളത്. ഏപ്രിൽ 28നാണ് വേടൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് കഞ്ചാവ് പിടികൂടിയത്. വേടനടക്കം 9 പ്രതികൾ കേസിൽ ഉണ്ടായിരുന്നു. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്. കഞ്ചാവ് കേസിൽ അറസ്റ്റിലായതിന് ശേഷം വേടനെതിരെ പുലിപ്പല്ല് കേസും ഉണ്ടായിരുന്നു.
കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും ത്രാസും അടക്കമാണ് വേടന്‍റെ ഫ്ലാറ്റില്‍ നിന്ന് പിടിച്ചെടുത്തത്. തീൻ മേശക്ക് ചുറ്റും ഇരുന്ന് കഞ്ചാവ് വലിക്കുന്നതിനിടെയാണ് വേടനും സംഘവും പിടിയിലായത് എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. വേടന്‍റെ ഫ്ലാറ്റിലെ ഹാൾ നിറയെ പുകയും രൂക്ഷ ഗന്ധവുമായിരുന്നു. ബീഡിയിൽ നിറച്ചും കഞ്ചാവ് വലിച്ചു. ഇവര്‍ കഞ്ചാവ് വാങ്ങിയത് ചാലക്കുടിയിലെ ആഷിഖിൽ നിന്നാണെന്ന് എഫ്ഐആറില്‍ പറയുന്നു. കഞ്ചാവ് കൈവശം വച്ചതിന് വേടനെയും റാപ് സംഘത്തിലെ അംഗങ്ങളായ എട്ട് പേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വേടന് പുറമെ ആറന്മുള സ്വദേശി വിനായക് മോഹൻ, തിരുവനന്തപുരം കൈമനം സ്വദേശി വൈഷ്ണവ് ജി പിള്ള, സഹോദരൻ വിഗനേഷ് ജി പിള്ള, പെരിന്തൽമണ്ണ സ്വദേശി ജാഫർ, തൃശൂർ പറളിക്കാട് സ്വദേശി കശ്യപ് ഭാസ്കർ, നോർത്ത് പറവൂർ സ്വദേശി വിഷ്ണു കെ.വി, കോട്ടയം മീനടം സ്വദേശി വിമൽ സി റോയ്, മാള സ്വദേശി ഹേമന്ത് വിഎസ് എന്നിവരാണ് കേസിലെ പ്രതികൾ. ഫ്ലാറ്റിൽ നിന്ന് 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിരുന്നു. മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ