ആഡംബര കപ്പലിലെ ലഹരി കേസ്; ആര്യൻ ഖാൻറെ ജയിൽമോചനം ഇന്നുണ്ടാകും

By Web TeamFirst Published Oct 30, 2021, 12:29 AM IST
Highlights

രേഖകൾ വേഗത്തിൽ സെഷൻസ് കോടതിയിൽ അഭിഭാഷകർ നാല് മണിയോടെ ഹാജരാക്കി. പക്ഷെ പറഞ്ഞ സമയത്തിനുള്ളില്‍ നടപടിക്രമങ്ങൾ തീർത്ത് അഭിഭാഷകർക്ക് ജയിലിലേക്ക് എത്താനായില്ല.

മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ(Cruise ship drug case) ഷാരൂഖ് ഖാൻറെ(Shah Rukh Khan) മകൻ ആര്യൻ ഖാൻറെ(Aryan Khan) ജയിൽമോചനം ഇന്നുണ്ടായേക്കും. ജാമ്യ ഉത്തരവിന്‍റെ പകർപ്പ് കൃത്യസമയത്ത് ജയിലിൽ എത്തിക്കാത്തത് കൊണ്ടാണ് ജയിൽ മോചനം  നീണ്ടത്. അതേസമയം ബോളിവുഡിനെ(Bollywood) ഉത്തർപ്രദേശിലേക്ക് കൊണ്ട് പോവാനുള്ള ശ്രമം പാളിയതിലെ പകയാണ് ബിജെപി എൻസിബിയെകൊണ്ട് തീർക്കുന്നതെന്ന് എൻസിപി മന്ത്രി നവാബ് മാലിക് ആരോപിച്ചു.

 ജാമ്യവ്യവസ്ഥകളടക്കം വിശദമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത് കഴിഞ്ഞ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ്. പിന്നാലെ ആര്യൻഖാനെ കൊണ്ടുവരാൻ ഷാരൂഖ് മന്നത്തിൽ നിന്ന് തിരിച്ചു. ജയിലിന് പുറത്തെത്തുന്ന ആര്യനെ കാണാൻ ഷാരൂഖിന്‍റെ ആരാധകർ മന്നത്തിനും ആർതർ റോഡ് ജയിലിനും മുന്നിൽ തടിച്ച് കൂടി. നടി ജൂഹി ചൗള ആര്യന് ആൾ ജാമ്യം നിന്നു. രേഖകൾ വേഗത്തിൽ സെഷൻസ് കോടതിയിൽ അഭിഭാഷകർ നാല് മണിയോടെ ഹാജരാക്കി. വെള്ളിയാവ്ച വൈകിട്ട് അ‍ഞ്ചര വരെയായിരുന്നു ജയിലിൽ ഉത്തരവ് എത്തിക്കേണ്ടിയിരുന്നത്. പക്ഷെ പറഞ്ഞ സമയത്തിനുള്ളില്‍ നടപടിക്രമങ്ങൾ തീർത്ത് അഭിഭാഷകർക്ക് ജയിലിലേക്ക് എത്താനായില്ല.

സമയം നീട്ടി നൽകില്ലെന്ന് ജയിൽ സൂപ്രണ്ടും അറിയിച്ചതോടെയാണ് ആര്യന്‍ ഖാന്‍റെ ജയിൽ വാസം ഒരു രാത്രികൂടി നീണ്ടത്. . 24 ദിവസമാണ് ആര്യൻ ആർതർ റോഡ് ജയിലിൽ കഴിഞ്ഞത്. രാജ്യം വിട്ടു പോകരുത് , പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണം തുടങ്ങിയ 14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യൻ അടക്കമുള്ള മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചത്. ഏതെങ്കിലും വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ ജാമ്യം റദ്ദാക്കാൻ എൻസിബിക്ക് കോടതിയെ സമീപിക്കാം.

Read More: ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസിന് പിന്നില്‍ ബിജെപിയുടെ ഗൂഡാലോചനയെന്ന് നവാബ് മാലിക്

click me!