സെപ്റ്റംബര്‍ 17 ന് അവാർഡ് വിതരണം ചെയ്യും.
കൊച്ചി: ദക്ഷിണേന്ത്യന്‍ അഭിനയ ചക്രവര്‍ത്തി ഡോ.വിഷ്ണുവര്‍ദ്ധനന്‍റെ 72-ാം ജന്മദിനത്തോട് അനുബന്ധിച്ച് നവകര്‍ണ്ണാടക ഫിലിം അക്കാദമി ഏര്‍പ്പെടുത്തിയ മൂന്ന് ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ ഐഷ സുല്‍ത്താന സംവിധാനം ചെയ്ത ഫ്ളഷിന് ലഭിച്ചു. മികച്ച നവാഗത സംവിധായിക(ഐഷ സുല്‍ത്താന), മികച്ച നിര്‍മ്മാതാവ് (ബീനാ കാസിം), മികച്ച ക്യാമറ മാന്‍ (കെ ജി രതീഷ്) എന്നിവയ്ക്കാണ് പുരസ്ക്കാരം ലഭിച്ചത്. സെപ്റ്റംബര്‍ 17 ന് അവാർഡ് വിതരണം ചെയ്യും.
ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ വനിതാ സംവിധായിക ഐഷാ സുല്‍ത്താന ഒരുക്കിയ ഫ്ളഷ്, അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത്. സൂപ്പര്‍ താരനിരയുള്ള ബിഗ്ബജറ്റ് ചിത്രങ്ങള്‍ക്ക് ലഭിക്കുമാറുള്ള പ്രേക്ഷക ശ്രദ്ധയാണ് നവാഗതരെ വച്ച് ഒരുക്കിയ ഫ്ളഷിന് ലഭിച്ചത്. ലക്ഷദ്വീപിന്‍റെ ഭൂപ്രകൃതി പശ്ചാത്തലമാക്കി ഒരുക്കിയ ഫ്ളഷ് ലക്ഷദ്വീപിന്‍റെ കഥ പറയുന്ന ഒരു ചിത്രമാണ്. കലാമൂല്യവും ജനപ്രിയവുമായ ഒരു ചിത്രവുമാണ്. ലക്ഷദ്വീപിൻ്റെ വശ്യസുന്ദരമായ സൗന്ദര്യം ഒപ്പിയെടുത്ത സിനിമയാണ്, ഇത്രയും ദൃശ്യഭംഗിയോടെ ഒരു ചിത്രവും ലക്ഷദ്വീപിൽ ഇതുവരെ ചിത്രീകരിച്ചിട്ടില്ല.'ഞാൻ ഒത്തിരി ആസ്വദിച്ചു വച്ച ഫ്രെയിംമുകൾ ആണ് എന്റെ ഫ്ലഷ് സിനിമ എന്റെ ലൈഫിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒന്നാണ് ഫ്ലഷ് സിനിമ' ചിത്രത്തിന് ക്യാമറ ചലിപ്പിച്ച കെ.ജി.രതീഷ് പറയുന്നു.
ഐഷ സുൽത്താന സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം; 'ഫ്ലഷ്' ഫസ്റ്റ് ലുക്ക്
പുതുമുഖ താരങ്ങളെയും ദ്വീപ് നിവാസികളെയും ഉള്‍പ്പെടുത്തിയാണ് ഫ്ളഷ് ചിത്രീകരിച്ചിരിക്കുന്നത്. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ മുംബൈ മോഡലായ ഡിമ്പിള്‍ പോള്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബീനാ കാസിം നിര്‍മ്മിച്ചിരിക്കുന്ന ഫ്ളഷിന്‍റെ ക്യാമറ കെ ജി രതീഷാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് - നൗഫല്‍ അബ്ദുള്ള, സംഗീതം- വില്യം ഫ്രാന്‍സിസ്, കൈലാഷ് മേനോന്‍, പി ആര്‍ ഒ- പി ആര്‍ സുമേരന്‍.