
ലോകകപ്പിന്റെ കലാശ പോരാട്ടത്തിനായി ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരിക്കുകയാണ്. ആർജന്റീനയാണോ ഫ്രാൻസ് ആണോ കപ്പിൽ മുത്തമിടുക എന്ന പ്രെഡിക്ഷനുകളുമായി ഓരോരുത്തരും രംഗത്തെത്തി കഴിഞ്ഞു. ഫൈനൽ പോരാട്ടത്തിന് മിനിറ്റുകൾ മാത്രം ശേഷിക്കെ ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ.
'രാത്രി ഭ്രാന്ത് പിടിക്കും! ഫ്രാൻസിനെതിരെ അർജന്റീന. എംബാപ്പെക്കെതിരെ മെസ്സി. മികച്ച ടീം വിജയിക്കട്ടെ', എന്നാണ് ദുൽഖർ കുറിച്ചത്. പിന്നാലെ നിരവധിപേർ തങ്ങളുടെ ടീമിന് ആശംസകൾ അറിയിച്ചു കൊണ്ട് കമന്റ് ചെയ്തിട്ടുണ്ട്.
അതേസമയം, ലോകകപ്പിന്‍റെ കലാശ പോരാട്ടത്തിന് സാക്ഷിയാകാന്‍ മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാലും മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ഖത്തറിലെത്തിയിട്ടുണ്ട്. ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ലോകം ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലേക്ക് ഇറങ്ങുമ്പോൾ ഏറ്റവും അർഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയർത്താൻ സാധിക്കട്ടെയെന്ന് മമ്മൂട്ടി ആശംസകള്‍ നേര്‍ന്നു.
ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഫുട്ബോളിനോടുള്ള കേരളത്തിന്‍റെ സ്നേഹം അറിയിക്കുന്ന മോഹന്‍ലാലിന്‍റെ ട്രിബ്യൂട്ട് സോംഗ് കേരളമാകെ ആവേശം സൃഷ്ടിച്ചിരുന്നു. ഖത്തറില്‍ വച്ച് തന്നെയായിരുന്നു ഗാനം പുറത്തിറക്കിയത്. കേരളത്തിന്‍റെ ഫുട്ബോള്‍ ആവേശത്തിന്‍റെ കേന്ദ്രമായ മലപ്പുറത്തെ സെവന്‍സ് മൈതാനങ്ങളില്‍ നിന്ന് ലോക ഫുട്ബോളിലേക്ക് എത്തുന്ന തരത്തിലായിരുന്നു ഗാനത്തിന്‍റെ ദൃശ്യാഖ്യാനം. ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ട്രോഫി അനാച്ഛാദനം ചെയ്യാനായി ബോളിവുഡ് താരം ദീപിക പദുകോണും ഖത്തറിലേക്ക് എത്തിയിട്ടുണ്ട്.
ഖത്തറിലെ വാശിയേറിയ പോരാട്ടത്തിന് സാക്ഷിയാകാന്‍ നിരവധി മലയാളികളും ഒരുങ്ങി കഴിഞ്ഞു. കാല്‍പ്പന്ത് കളിയെ ജീവിതത്തോട് ചേര്‍ത്തുപിടിക്കുന്ന മലയാളികള്‍ക്ക് ലോക പോരാട്ടങ്ങള്‍ കാണാന്‍ വലിയ അവസരങ്ങള്‍ ഒരുക്കിയാണ് ഖത്തര്‍ 2022 വിടവാങ്ങുന്നത്. ഏറ്റവും കൂടുതല്‍ മലയാളികള്‍ കണ്ട ലോകകപ്പാണ് ഖത്തറിലേതെന്നാണ് വിലയിരുത്തപ്പെടുന്നത്.