
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്ത ചിത്രമാണ് 'എന്ന് സ്വന്തം പുണ്യാളൻ'. പത്താം തിയതി തിയറ്ററുകളിലെത്തിയ ചിത്രം പത്ത് ദിനങ്ങള്‍ പിന്നിടുമ്പോള്‍ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമടക്കം ഏത് പ്രായക്കാര്‍ക്കും ആസ്വദിക്കാവുന്ന ചിത്രം എന്ന അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്ന് ഉയരുന്നത്. ഫാമിലി ഫാന്‍റസി സസ്പെൻസ് ത്രില്ലറായെത്തിയ ചിത്രമാണ് ഇത്. മികവുറ്റ കഥയും കഥാപാത്രങ്ങളെയും ചേർത്തുവെച്ചുകൊണ്ട് പ്രേക്ഷകരുടെ മനസ് നിറയ്ക്കുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് നവാഗത സംവിധായകനായ മഹേഷ് മധു.
ഒരു പൊൻകുരിശും അതിനെ ചുറ്റിപറ്റിയുള്ള നിഗൂഢതകളുമായി എത്തിയിരിക്കുന്ന ചിത്രത്തിൽ ഫാ. തോമസ് ചാക്കോ എന്ന കൊച്ചച്ചന്‍റെ ജീവിതം മുൻനിർത്തിയാണ് സിനിമയുടെ ഭൂരിഭാഗവും മുന്നോട്ടുപോവുന്നത്. മറ്റ് കഥാപാത്രങ്ങളെല്ലാം ഈ കഥാപാത്രത്തിന്‍റെ ജീവിതത്തിലേക്ക് വന്ന് ചേരുന്നതായാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇലാഹി രാജവംശത്തിന്‍റെ ചരിത്രവും ഐതിഹ്യവും ഒക്കെയായി കൗതുകമുണർത്തുന്ന രീതിയിലാണ് സിനിമയുടെ ആരംഭം. പിന്നീട് കേരളത്തിലെ ഒരു കൊച്ചുഗ്രാമത്തിലേക്ക് കഥയെത്തുകയാണ്. അവിടെ കിഴക്കേ പൊട്ടൻകുഴിയിൽ ചാക്കോയുടെ ചില സങ്കടങ്ങളിലേക്കാണ് പിന്നീട് പ്രേക്ഷകരെ കൊണ്ടുപോകുന്നത്. വീട് നിറയെ പെൺമക്കളായ ചാക്കോയും ഭാര്യയും ഒരു ആൺകുട്ടിക്കുവേണ്ടി നടത്താത്ത നേർച്ചകാഴ്ചകളില്ല. ഒടുവിൽ സിദ്ധ വൈദ്യൻ മുനിയാണ്ടി വൈദ്യരുടെ സ്പെഷ്യൽ ലേഹ്യം സേവിച്ചതോടെ കാത്തിരിപ്പിന് അവസാനമായി. ആറ്റുനോറ്റിരുന്ന് ഒരു ആൺതരി പിറന്നപ്പോൾ മകനെ സെമിനാരിയിൽ അയച്ച് പഠിപ്പിക്കാം എന്ന നേർച്ചയായിരുന്നു ചാക്കോയുടെ ഭാര്യ നേർന്നത്. അങ്ങനെ തോമസ് ചാക്കോ എന്ന കുട്ടി വളർന്ന് വലുതാകുന്നതും തുടർ സംഭവങ്ങളുമൊക്കെയായി ആദ്യാവസാനം നർമ്മവും സസ്പെൻസും ഫാന്‍റസിയും ഒക്കെ നിറച്ച് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ത്രെഡാണ് സിനിമയുടേത്.
സാംജി എം ആന്‍റണി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ അർജുൻ അശോകനും ബാലു വർഗീസും അനശ്വര രാജനും മത്സരിച്ചഭിനയിച്ചിരിക്കുകയാണ്. പ്രായഭേദമെന്യേ ഏവർക്കും ഏറെ രസകരമായി ചെറിയ സസ്പെൻസും ഫാന്‍റസിയും ഒക്കെയായി കണ്ടിരിക്കാവുന്നൊരു സിനിമയാണെന്നാണ് പ്രേക്ഷകാഭിപ്രായം. കുടുംബപ്രേക്ഷകരുടെ പൾസ് അറിഞ്ഞ് ഒരുക്കിയിരിക്കുന്ന ചിത്രം തിയറ്ററുകളിൽ നിറഞ്ഞ സദസിലാണ് ഇപ്പോഴും പ്രദർശനം തുടരുന്നത്. ആദ്യ ശ്രമത്തിൽ തന്നെ ഫാമിലിയുടെ പള്‍സറിഞ്ഞ് സിനിമയൊരുക്കുന്നതിൽ മഹേഷ് വിജയിച്ചിട്ടുണ്ടെന്ന് പറയാം. വലിയ ബഹളങ്ങളൊന്നും ഇല്ലാതെയെത്തിയ ചിത്രം തിയറ്ററുകളിലേക്ക് കുടുംബ പ്രേക്ഷകരെ മടക്കിക്കൊണ്ടുവന്നതായാണ് റിലീസ് കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ട്.
ALSO READ : 'എനിക്കുവേണ്ടി ഫുഡ് ചാർട്ട് പോലും ഉണ്ടാക്കി'; പ്രേമിന്‍റെ അമ്മയെക്കുറിച്ച് സ്വാസിക