52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ പ്രഖ്യാപനമായിരുന്നു കഴിഞ്ഞ ദിവസം മലയാള സിനിമയിലെ ചർച്ചാ വിഷയം. മികച്ച നടനുള്ള പുരസ്‍കാരം രണ്ടുപേര്‍ പങ്കിട്ടു. ബിജു മേനോനും ജോജു ജോര്‍ജും. ആര്‍ക്കറിയാം ആണ് ബിജു മേനോന് പുരസ്‍കാരം നേടിക്കൊടുത്ത ചിത്രം. മധുരം, നായാട്ട് എന്നിവയാണ് ജോജുവിന് അവാര്‍ഡ് ലഭിച്ച ചിത്രങ്ങള്‍. രേവതിയാണ് മികച്ച നടി. ഭൂതകാലമാണ് പരിഗണിച്ച ചിത്രം. അതേസമയം, ഇന്ദ്രൻസിനും ഹോം എന്ന ചിത്രത്തിനും അവാർഡുകൾ നൽകാത്തതിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുകയാണ്. ഇന്ന് എന്തൊക്കെയാണ് വിനോദ ലോകത്ത് നടക്കാൻ പോകുന്നതെന്ന് തൽസമയം അറിയാം.

02:37 PM (IST) May 28
വി ഡി സവര്‍ക്കറിന്റെ ജീവിത കഥ സിനിമയാകുകയാണ്. 'സ്വതന്ത്ര വീര സവര്‍ക്കര്‍' എന്ന പേരിലുള്ള ചിത്രത്തില്‍ രണ്‍ദീപ് ഹൂഡയാണ് നായകൻ.മഹേഷ് വി മഞ്‍ജരേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'സ്വതന്ത്ര വീര സവര്‍ക്കര്‍' സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.Read More: Swatantra Veer Savarkar first look : വി ഡി സവര്‍ക്കറായി രണ്‍ദീപ് ഹൂഡ, ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
02:35 PM (IST) May 28
സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ നിന്ന് 'ഹോമി'നെ ഒഴിവാക്കിയെന്ന ആരോപണത്തിൽ ജൂറിയോട് വിശദീകരണം ചോദിക്കില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പുരസ്കാരങ്ങൾ നിർണയിക്കുന്നതിൽ ജൂറിക്ക് പരമാധികാരം നൽകിയിരുന്നു. എല്ലാ സിനിമകളും കണ്ടു എന്നാണ് ജൂറി പറഞ്ഞത്. മികച്ച നിലയിലെ പരിശോധനയാണ് നടന്നത്. ഇന്ദ്രൻസിന് തെറ്റിദ്ധാരണതുണ്ടായതാകാമെന്നും മന്ത്രി പറഞ്ഞു. അവാർഡ് നിർണയത്തിൽ സർക്കാർ ഇടപെടലുണ്ടായി എന്ന ആരോപണം സജി ചെറിയാൻ തള്ളി.
Read Also: 'ഇന്ദ്രൻസിന് തെറ്റിദ്ധാരണ'; അവാര്‍ഡ് വിവാദത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ
സിനിമ നല്ലതോ മോശമോ എന്ന് പറയേണ്ടത് താനല്ല എന്ന് മന്ത്രി പറഞ്ഞു. സർക്കാരിനാണ് നല്ല അഭിനയത്തിന് അവാർഡ് നൽകേണ്ടത് എന്ന ഷാഫി പറമ്പിലിന്റെ പ്രതികരണത്തോട്, നന്നായി അഭിനയിക്കുന്നവർക്ക് അല്ലേ അവാർഡ് നൽകാനാകൂ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. നന്നായി അഭിനയിച്ചാൽ അടുത്തവട്ടം കോൺഗ്രസ് നേതാക്കളെ പരിഗണിക്കാം. ഇതിനായി വേണമെങ്കിൽ പ്രത്യേക ജൂറിയെ വക്കാമെന്നും സജി ചെറിയാൻ പരിഹസിച്ചു.
01:02 PM (IST) May 28
സംസ്ഥാന ചലച്ചിത്ര അവാർഡ്(Kerala State Film Awards 2021) പ്രഖ്യാപന വിവാദത്തിൽ പ്രതികരണവുമായി ഹോം സിനിമയുടെ സംവിധായകൻ റോജിൻ തോമസ്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് ഹോം മാറ്റിനിര്‍ത്തപ്പെട്ടെങ്കില്‍, അത് തെറ്റായ പ്രവണതയാണെന്ന് റോജിൻ പറയുന്നു. അഞ്ച് ആറ് വർഷത്തെ കഷ്ടപ്പാടിൽ നിന്നും എഴുതിയെടുക്കുന്ന സിനിമയാണ് ഹോം. കൊവിഡ് സമയത്ത് ഒരുപാട് കഷ്ടപ്പെട്ട് ഷൂട്ട് ചെയ്ത സിനിമ. അങ്ങനെയൊരു കഠിനാധ്വാനം പിന്നിലുണ്ട്. ഇന്ദ്രൻസ് ചേട്ടന്റെ നാല്പത് വർഷത്തെ കരിയറിൽ ലഭിച്ച ഫുൾ ലെങ്ത് കഥാപാത്രം. ഇത്രയും ദിവസം ഷൂട്ടിനായി അദ്ദേഹം നൽകിയ മറ്റൊരു സിനിമയില്ല. അവാർഡിൽ ഒരു പരാമർശം എങ്കിലും വരാമായിരുന്നുവെന്നും റോജിൻ വ്യക്തമാക്കുന്നു.
12:20 PM (IST) May 28
സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ 'ഹോം' സിനിമ തഴയപ്പെട്ടതിനെതിരായ ഇന്ദ്രൻസിന്റെ പ്രതികരണത്തിൽ മറുപടിയുമായി ജൂറി ചെയർമാൻ. എല്ലാം ജൂറി അംഗങ്ങളും 'ഹോം' സിനിമ കണ്ടതാണെന്ന് സയ്യിദ് മിശ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിവാദം അനാവശ്യമാണ്. ഇന്ദ്രൻസിന്റെ ആരോപണം തെറ്റാണ്. ഒരു വിഭാഗത്തിലും അവസാന ഘട്ടത്തിലേക്ക് 'ഹോം' എത്തിയിട്ടില്ല എന്നും ജൂറി ചെയർമാൻ വ്യക്തമാക്കി. അവാർഡുകൾ നിർണയിച്ചതിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും പൂർണമായും ജൂറിയാണ് അവാർഡുകളെല്ലാം തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
12:12 PM (IST) May 28
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ പരസ്യമായി പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സ് രംഗത്ത്. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല.'ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചു, ജൂറി സിനിമ കണ്ട് കാണില്ല. ഹൃദയം സിനിമയും മികച്ചതാണ്. അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോം. അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം, വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം.വിജയ്ബാബു നിരപരാധിയെന്ന് തെളിഞ്ഞാല്‍ ജൂറി തിരുത്തുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
12:11 PM (IST) May 28
ചലച്ചിത്ര അവാര്‍ഡ്(Kerala State Film Awards 2021) വിവാദത്തില്‍ പ്രതികരണവുമായി നടി മഞ്ജു പിള്ള. നല്ലൊരു സിനിമ ജൂറി കാണാതെ പോയെന്നും അതിൽ തനിക്ക് വിഷമമുണ്ടെന്നും മഞ്ജു പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്തെങ്കിലും കാരണത്തിന്റെ പേരിലാണ് ആവാർഡിൽ ഹോമിനെ പരിഗണിക്കാത്തതെങ്കിൽ അത് ശരിയായ കാര്യമല്ലെന്നും നടി വ്യക്തമാക്കുന്നു.
12:10 PM (IST) May 28
ഹോം വിവാദം ഏറ്റെടുത്ത് കോൺഗ്രസ്. അവാർഡ് നിശ്ചയിച്ചതിൽ സർക്കാർ ഇടപെട്ടുവെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ (Kerala State Film Awards 2022) ഹോം സിനിമയെയും നടന്‍ ഇന്ദ്രൻസിനെയും തഴഞ്ഞത് മനപ്പൂർവ്വമാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ഇടപെട്ടിട്ടില്ല എന്ന് പറഞ്ഞ് അഭിനയിക്കുന്ന സർക്കാരിന് ഓസ്‌കർ അവാർഡ് നൽകണമെന്നും ഷാഫി പരിഹസിച്ചു.
12:09 PM (IST) May 28
കഴിഞ്ഞ ദിവസമാണ് 52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം(Kerala State Film Awards 2021) പ്രഖ്യാപിച്ചത്. പിന്നാലെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും പുരസ്കാര പ്രഖ്യാപനം കാരണമായി. ഇന്ദ്രൻസിനും ഹോം എന്ന സിനിമയ്ക്കും അവാർഡുകൾ ലഭിക്കാത്തതിലാണ് പ്രതിഷേധം ശക്തമാകുന്നത്. ഹോമിന്റെ നിർമാതാവ് വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗ കേസ് കൊണ്ടാണോ ചിത്രം ഒഴിവാക്കിയതെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. ഈ ആരോപണങ്ങൾ നിഷേധിച്ചിരിക്കുകയാണ് ചലച്ചിത്ര അക്കാദമിയും ജൂറിയും. വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത്.
"ഈ ചോദ്യം ചോദിക്കേണ്ടത് എന്നോടല്ല. ചലച്ചിത്ര അക്കാദമി ചെയർമാനാണെങ്കിലും ജൂറി ചെയർമാനല്ല. ജൂറിയുടെ തീരുമാനമാണിത്. ഹോം എന്ന സിനിമ കണ്ട് ഇന്ദ്രൻസിനെ വിളിച്ച് സംസാരിച്ചിരുന്നു. അതെന്റെ വ്യക്തിപരമായ കാര്യമാണ്. എന്റെ വ്യക്തിപരമായ കാര്യങ്ങൾ പ്രതിഫലിപ്പിക്കാനുള്ള ഇടമല്ല ചലച്ചിത്ര ജൂറി എന്നത്. എനിക്ക് അതിനകത്ത് റോളില്ല", എന്നാണ് രഞ്ജിത്ത് പറഞ്ഞത്.
10:06 AM (IST) May 28
ഇന്ദ്രൻസ് നായകനാകുന്ന വാമനന്റെ ടീസര്‍ പുറത്ത്(Vamanan Teaser). കാട് കയറി കിടക്കുന്ന ഒരു പഴയ പള്ളിയിലേക്ക് വരുന്ന ഇന്ദ്രന്‍സിനെയാണ് ടീസറിൽ കാണുന്നത്. അച്ഛാ എന്ന വിളിയും പിന്നാലെ ചില ഭയപ്പെടുത്തുന്ന വിഷ്വല്‍സും വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഹൊറര്‍ സൈക്കോ ത്രില്ലർ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എ.ബി. ബിനിലാണ്.\
09:02 AM (IST) May 28
സംസ്ഥാന ചലച്ചിത്ര പുരസ്കാരം(Kerala State Film Awards 2022) പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ജൂറിക്കെതിരെ വിമർശനം. ഇന്ദ്രൻസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ നിരവധിപ്പേരാണ് വിമർശനവുമായി എത്തിയിരിക്കുന്നത്.
'ജനഹൃദയങ്ങളിലെ മികച്ച നടന്‍ ഇന്ദ്രൻ' എന്നാണ് പ്രേക്ഷകർ കുറിക്കുന്നത്. 'ഞങ്ങളുടെ അവാർഡ് ഇന്ദ്രൻസ് ചേട്ടന്, ഒരു കലാകാരൻ എന്ന നിലക്ക് മികച്ച നടനുള്ള അവാർഡ് ജനഹൃദയങ്ങളിൽ അത് ഇന്ദ്രൻസ് എന്ന നടൻ ആയിരിക്കും.'അടിമകൾ ഉടമകൾ' നല്ല സിനിമയാണ്, ഒരുപാട് ആഗ്രഹിച്ചിരുന്നു ഒരിക്കൽ കൂടി സംസ്ഥാന പുരസ്‌കാരം കിട്ടണേ എന്ന്.... ഈ വരുന്ന കമന്റുകൾ പറയും നിങ്ങൾ അല്ലെ ഞങ്ങടെ അവാർഡ്, ഹോമിലെ ഇന്ദ്രൻസേട്ടനാണ് ജനങ്ങളുടെ അവാർഡ്. സത്യത്തിൽ ഇന്ദ്രൻസ് ആയിരുന്നു ഈ പ്രാവിശ്യത്തെ അവാർഡിന് അർഹൻ. അവാർഡ് കിട്ടിയില്ലെങ്കിലും ജനമനസുകളിൽ അദ്ദേഹം തന്നെ മികച്ച നടൻ', എന്നിങ്ങനെയാണ് പ്രേക്ഷക കമന്റുകൾ.
09:00 AM (IST) May 28
മമ്മൂട്ടിയുമായി സിനിമ ചെയ്യാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് മറുപടിയുമായി കമൽഹാസൻ. വിക്രമിന്‍റെ പ്രമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയപ്പോഴായിരുന്നു കമൽഹാസൻറെ പ്രതികരണം. 'ഞാൻ ചിലപ്പോൾ നല്ല കഥയാണെന്ന് കരുതി മമ്മൂട്ടിയോട് പറയും. അപ്പോൾ മമ്മൂട്ടി പറയും. ഇത് വേണ്ട കമൽ, ഇതിനെക്കാൾ നല്ല കഥ വരട്ടെ അപ്പോൾ ചെയ്യാം. അങ്ങനെ ആ കാത്തിരിപ്പ് നീളുകയാണ്', എന്നായിരുന്നു കമൽഹാസൻ നൽകിയ മറുപടി.