ആദ്യഭാഗത്തെ കഥ തനിക്ക് മനസിലായത് തീയേറ്ററില്‍ കണ്ടപ്പോൾ മാത്രമാണെന്നും ഇത്തവണ മുഴുവൻ സ്ക്രിപ്റ്റും വായിച്ചുവെന്നും എസ്തർ പറയുന്നു.
മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. രണ്ട് ദിവസം മുമ്പായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചത്. സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകളും ചിത്രങ്ങളും ഇരുകയ്യും നീട്ടി ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ആറ് വർഷങ്ങൾക്ക് ശേഷം ജോര്‍ജുകുട്ടിയും കുടുംബവും എത്തുമ്പോൾ അന്നത്തെ കുട്ടിയായിരുന്ന എസ്തറിനും മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇപ്പോഴിതാ ഷൂട്ടിനിടയിൽ താൻ നേരിട്ട വെല്ലുവിളിയെ കുറിച്ച് തുറന്ന് പറയുകയാണ് എസ്തർ.
“സെറ്റില്‍ പ്ലോട്ട് ട്വിസ്റ്റുകള്‍ രഹസ്യമാക്കി വെക്കാന്‍ ഞാന്‍ നന്നായി ബുദ്ധിമുട്ടി. ജീത്തു അങ്കിളും മോഹന്‍ലാല്‍ അങ്കിളും ഈ കൊച്ച് എല്ലാം നശിപ്പിക്കുമെന്ന് പറയുമായിരുന്നു. എന്നോട് ആരെങ്കിലും രംഗങ്ങളെ കുറിച്ച് ചോദിച്ചാൽ മൊത്തം കഥയും പറയും. ഒരുദിവസം നിര്‍മ്മാതാവിന്റെ മകന്‍ സെറ്റില്‍ വന്നു. അദ്ദേഹം സ്ക്രിപ്റ്റ് വായിച്ചിട്ടില്ലെന്ന് എനിക്കറിയില്ലായിരുന്നു. ഇതല്ലേ നിന്റെ അടുത്ത സീനിന് ശേഷം നടക്കുന്നതെന്ന് എന്നോട് ചോദിച്ചു. അല്ല, അല്ല എന്ന് പറഞ്ഞ് ഞാന്‍ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ തുടങ്ങി. അദ്ദേഹം ആശ്ചര്യപ്പെട്ടു. നീയൊന്നും പറയാന്‍ പാടില്ലെന്ന് പറഞ്ഞ് ജീത്തു അങ്കിള്‍ ഇടപെടുകയായിരുന്നു“, എസ്തര്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.
ആദ്യഭാഗത്തെ കഥ തനിക്ക് മനസിലായത് തീയേറ്ററില്‍ കണ്ടപ്പോൾ മാത്രമാണെന്നും ഇത്തവണ മുഴുവൻ സ്ക്രിപ്റ്റും വായിച്ചുവെന്നും എസ്തർ പറയുന്നു. വീണ്ടും ദൃശ്യം ടീമിനൊപ്പം ചേരാൻ സാധിച്ചതിൽ സന്തോഷമുണ്ട്. താനും വളര്‍ന്നു. അതുകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാന്‍ സാധിക്കുമെന്നും എസ്തര്‍ കൂട്ടിച്ചേർത്തു.