
പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്'(Aaraattu movie) തിയറ്ററുകളിലെത്തി കഴിഞ്ഞു. ആരാധകർ കാണാൻ ആഗ്രഹിച്ച മോഹൻലാലിനെ സമ്മാനിക്കാൻ സിനിമയ്ക്ക് കഴിഞ്ഞുവെന്നാണ് പ്രേക്ഷകർ പറയുന്നത്. മോഹൻലാൽ(Mohanlal) ആരാധകരെ കോരിത്തരിപ്പിക്കുന്ന ആക്‌ഷൻ രംഗങ്ങളും ഡയലോഗുകളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. എട്ട് മണിയോടെയാണ് ചിത്രത്തിന്റെ ഫാൻസ് ഷോ ആരംഭിച്ചത്. വലിയ രീതിയിലുള്ള തിരക്കുകളായിരുന്നു തിയറ്ററുകളിൽ രാവിലെ മുതൽ കാണാൻ സധിച്ചത്.
കൂറ്റന്‍ കട്ടൗട്ട് ഉയര്‍ത്തിയും പാലഭിഷേകം നടത്തിയും ആരാധകര്‍ 'ആറാട്ടി' നെ വരവേറ്റു. പ്രതീക്ഷയോടെ കാത്തിരുന്ന ആരാധകരെ മോഹൻലാൽ ചിത്രം നിരാശപ്പെടിത്തിയില്ലെന്ന് വിവരം ആദ്യ മണിക്കൂറിൽ തന്നെ പുറത്തുവന്നു. എന്തായാലും ഒരിടവേളക്ക് ശേഷമുള്ള മോഹൻലാലിന്റെ മാസ് പ്രകടനം ആഘോഷമാക്കുകയാണ് സിനിമാസ്വാദകരും ആരാധകരും.
ലോകമെമ്പാടുമുള്ള 2700 സ്‌ക്രീനുകളിലാണ് ആറാട്ട് പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍ മാത്രം 522 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. 'വില്ലന്‍' എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണിത്. 'പുലിമുരുകന്‍', 'മധുരരാജ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടെയായിരുന്നു ആറാട്ട്. കെജിഎഫിലെ രാമചന്ദ്ര രാജുവും ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യമാണ്.
ശ്രദ്ധ ശ്രീനാഥ് ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
'ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് ആവും'; ആറാട്ട് കണ്ട സംവിധായകന്‍ പറയുന്നു
നാളെ ഈ സമയത്ത് നെയ്യാറ്റിൻകര ഗോപന്‍റെ ആറാട്ട് ആദ്യ പ്രദർശനം നിങ്ങൾ കണ്ടു കഴിഞ്ഞിരിക്കും. അപ്പോഴേക്കും കേരളത്തിലെ ബോക്സ് ഓഫീസ് നെയ്യാറ്റിൻകര ഗോപൻ കൈയ്യടക്കിയും കഴിഞ്ഞിരിക്കും. ഇതൊരു ഉറപ്പാണ്. ഒരു ആരാധകൻ എന്നുള്ള രീതിയിൽ, ഈ ചിത്രം കണ്ട ആദ്യ പ്രേക്ഷകരിൽ ഒരാൾ എന്ന നിലയിൽ എന്‍റെ ഉറപ്പ്. ഒരു കാര്യം പറയാം, മോഹൻലാൽ എന്ന മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ സൂപ്പർതാരത്തിന് വൻ ഹിറ്റ് നൽകും ആറാട്ട്. വിന്‍റേജ് മോഹൻലാലിനെ കാണാൻ കാത്തിരിക്കുന്ന ആരാധകർക്ക് തീർച്ചയായും ഒരു ആറാട്ട് തന്നെയായിരിക്കും ഈ സിനിമ. നെയ്യാറ്റിൻകര ഗോപനെ ആഘോഷിക്കാൻ തയ്യാറെടുക്കുക. ഇതുവരെ നിങ്ങൾ ഉണ്ണികൃഷ്ണൻ ബി എന്ന സംവിധായകനിൽ നിന്ന് എന്തൊക്കെയാണ് പ്രതീക്ഷിച്ചത്? അതിനൊക്കെ അപ്പുറത്തായിരിക്കും ഈ സിനിമ നിങ്ങൾക്ക് നൽകുന്നത്. മോഹൻലാൽ എന്ന സൂപ്പർ താരത്തെ ഏതാണ്ട് അദ്ദേഹത്തിന്‍റെ എല്ലാ സൂപ്പർതാര മാനറിസങ്ങളും അതിവിദഗ്‍ധമായി സംയോജിപ്പിച്ച് ഒരു മോഹൻലാൽ ആരാധകൻ എന്താണോ കാണാൻ ആഗ്രഹിക്കുന്നത് അതെല്ലാം ഒരൊറ്റ സിനിമയിൽ കൊണ്ടുവന്നിരിക്കുന്ന അതിമനോഹരമായ ഒരു മേക്കിങ് ശൈലിയാണ് ഉണ്ണികൃഷ്ണൻ ബി ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അതായത് ഭാവിയിൽ ഉണ്ണികൃഷ്ണൻ ബി എന്ന സംവിധായകൻ ആറാട്ടിന് മുന്‍പും ആറാട്ടിന് ശേഷവും എന്ന് അടയാളപ്പെടുത്തും എന്നത് അവിതർക്കിതമാണ്.
മറ്റൊരുപേര് സാക്ഷാൽ ഉദയകൃഷ്ണയുടെതാണ്. മലയാളത്തിൽ സൂപ്പർതാരങ്ങൾക്ക് ഇണങ്ങുന്ന വിധം അവർക്ക് അനുയോജ്യമായ കുപ്പായം തയ്ക്കാൻ ഇത്രയും മികച്ച ഒരു ടെയ്ലർ തിരക്കഥാ രംഗത്ത് മലയാളത്തിൽ ഇന്ന് വരേയ്ക്കും ഉണ്ടായിട്ടില്ല എന്ന് നമുക്ക് ഉറപ്പിച്ച് പറയാം. ട്വൻറി 20 എന്ന ചിത്രത്തിന്‍റെ തിരക്കഥാ ചർച്ചകളിൽ അദ്ദേഹത്തിനൊപ്പം സഹകരിച്ച ഒരാളാണ് ഞാൻ. ഇന്നും ശ്രീ ഉദയകൃഷ്ണയുടെ കഥകളുടെ ആദ്യ കേൾവിക്കാരിൽ ഒരാൾ കൂടിയായ ഞാൻ ഒന്ന് ഉറപ്പിച്ചു പറയുന്നു 20 20, പുലി മുരുകൻ എന്നീ ചിത്രങ്ങളിൽ നിന്ന് നമുക്ക് പ്രേക്ഷകർക്ക് ലഭിച്ച അൾട്ടിമേറ്റ് എന്‍റര്‍ടെയ്‍നര്‍ എന്നുപറയാവുന്ന റിസൾട്ട് ഉണ്ടല്ലോ, അത് തന്നെയായിരിക്കും ആറാട്ടും നമുക്ക് നൽകാൻ പോകുന്നത്. ഉദയകൃഷ്‍ണ എന്നതിരക്കഥാകൃത്തിന്‍റെ മാത്രം ഒരു മാജിക്കാണ് തിരക്കഥയിൽ സൂപ്പർ താരങ്ങളെ കോർത്തിണക്കി എങ്ങനെ അനുയോജ്യമായ രീതിയിൽ മാറ്റിമറിക്കണം, സിനിമയെ ഏതൊക്കെ രീതിയിൽ കൊണ്ടുപോകണമെന്നത് അദ്ദേഹത്തിന്‍റെ മാത്രമായ ഒരു മാജിക്കൽ ശൈലിയാണ്!! ആ ശൈലിയുടെ അള്‍ട്ടിമേറ്റ് പ്രതിരൂപം ആയിരിക്കും ആറാട്ട്. എന്ന് കരുതി ഇത് ഉദാത്ത സിനിമയാണെന്ന് അല്ല പറഞ്ഞു വന്നത്. പ്രേക്ഷകർക്ക് വിരുന്നൊരുക്കുന്ന 100% എന്‍റര്‍ടെയ്‍നര്‍ എന്ന് മാത്രമാണ് വിവക്ഷ.
ഓർത്തു വെച്ചുകൊള്ളുക. നാളെ വെള്ളിയാഴ്ച ആറാട്ട് എന്ന സിനിമ വെറുമൊരു ഹിറ്റ് അല്ല ഒരു ഇൻഡസ്ട്രിയൽ ഹിറ്റ് ആവാനാണ് സാധ്യത. മാത്രമല്ല മലയാളസിനിമയുടെ പ്രതിസന്ധിക്ക് കൃത്യമായ ഒരു പരിഹാരം കൂടിയായിരിക്കും ഈ സിനിമ. കാത്തിരിക്കുക. മണിച്ചിത്രത്താഴിലെ അവസാന രംഗത്ത് നാഗവല്ലിയിൽ നിന്നും പൂർണ്ണമായും ഒഴിപ്പിച്ച ഗംഗയെ നകുലന്‍റെ മാറിലേക്ക് ചേർത്തുനിര്‍ത്തിക്കൊണ്ട് ഡോക്ടർ സണ്ണി പറയുന്ന ഒരു ഡയലോഗ് ഉണ്ട് "മനസ്സിന്‍റെ ഓരോ പരമാണുകൊണ്ടും നിന്നെ സ്നേഹിക്കുന്ന ജീവസ്സും ഓജസ്സും ഉള്ള ഈ ഗംഗയെ നിനക്ക് തിരിച്ച് തരാം എന്നാണ് ഞാൻ ഏറ്റത്, ഞാൻ ആഗ്രഹിച്ചത്, ഇന്നാ പിടിച്ചോടാ" നമ്മുടെ വിന്‍റേജ് ലാലേട്ടനെ നമുക്ക് മുന്നിലേക്കിട്ട് ഉദയകൃഷ്ണയും ഉണ്ണികൃഷ്ണനും ആറാട്ടിലൂടെ പ്രേക്ഷകരോട് പറയുന്നതും ഇത് തന്നെയാണ്. ശേഷം സ്ക്രീനിൽ.
NB: തള്ളു കൊണ്ട് ഒരു സിനിമയും ഓടില്ലെന്ന് നമ്മൾ മനസ്സിലാക്കി കഴിഞ്ഞു. പ്രദർശന ശാലകളിൽ പ്രേക്ഷകരുടെ "തള്ളുണ്ടാവുമ്പോൾ" മാത്രമാണ് ഒരു ഹിറ്റ് ഉണ്ടാവുക. അത് കൊണ്ടാണ് ഉറപ്പുണ്ടായിട്ടും, കോടികളുടെ ബിസിനസ് നടന്നിട്ടും, ഉണ്ണിയും ഉദയനും ശതകോടികളുടെ തള്ളുമായ് വരാത്തത്!!