കഴിഞ്ഞ ദിവസമാണ് മരക്കാർ ഉൾപ്പടെയുള്ള അഞ്ച് മോഹൻലാൽ ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചത്.
മരക്കാർ(Marakkar) റിലീസുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് കടുപ്പിച്ച് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് (FEUOK). ചിത്രം ഒടിടിയിൽ(OTT) റിലീസ് ചെയ്യുന്ന ദിവസം തിയറ്ററുകളിൽ കരങ്കൊടി കെട്ടുമെന്ന് ഫിയോക് അറിയിച്ചു. ഇന്ന് നടന്ന യോഗത്തിലാണ് ഈ അഭിപ്രായം ഉയർന്നത്. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ രാജി ഫിയോക് ജനറൽ ബോഡി ചർച്ച ചെയ്യും.
അതേസമയം, അഞ്ചല്ല അന്‍പത് സിനിമകള്‍ ഒടിടി പോയാലും സിനിമാ തിയറ്ററുകള്‍ നിലനില്‍ക്കുമെന്ന് ഫിയോകിന്‍റെ പ്രസിഡന്‍റ് കെ വിജയകുമാര്‍ പറഞ്ഞിരുന്നു. സിനിമയോ തിയറ്ററുകളോ ഒരുകാലത്തും ഒരു നടനെയോ സംവിധായകനെയോ കേന്ദ്രീകരിച്ചല്ല നില്‍ക്കുന്നതെന്നും വിജയകുമാര്‍ പറഞ്ഞു. മരക്കാര്‍ ഉള്‍പ്പെടെ മോഹന്‍ലാല്‍ നായകനാവുന്ന ആശിര്‍വാദിന്‍റെ അഞ്ച് സിനിമകള്‍ ഒടിടി റിലീസുകള്‍ ആയിരിക്കുമെന്ന ആന്‍റണി പെരുമ്പാവൂരിന്‍റെ പ്രഖ്യാപനത്തെ സൂചിപ്പിച്ചായിരുന്നു വിജയകുമാറിന്‍റെ അഭിപ്രായ പ്രകടനം.
Read More: Marakkar Movie |മരക്കാര്‍ ഒടിടിയില്‍ തന്നെ; തിയേറ്റര്‍ ഉടമകള്‍ വിട്ടുവീഴ്ച ചെയ്തില്ലെന്ന് വിമര്‍ശനം
കഴിഞ്ഞ ദിവസമാണ് മരക്കാർ ഉൾപ്പടെയുള്ള അഞ്ച് മോഹൻലാൽ ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചത്. പൃഥ്വിരാജിന്‍റെ ബ്രോ ഡാഡി (Bro Daddy), ജീത്തു ജോസഫിന്‍റെ 12ത്ത് മാന്‍ (12th Man), ഷാജി കൈലാസിന്‍റെ എലോണ്‍ (Alone), കൂടാതെ 'പുലിമുരുകന്' ശേഷം മോഹന്‍ലാലിനെ നായകനാക്കി ഉദയകൃഷ്‍ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രവും ഒടിടി റിലീസ് ആയിരിക്കുമെന്ന് ആന്‍റണി അറിയിച്ചിരുന്നു.
15 കോടി മുൻകൂർ തൂക, ആദ്യ മൂന്നാഴ്‍ച മരക്കാര്‍ മാത്രം പരമാവധി തിയേറ്ററുകളിൽ എന്ന നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ ഉപാധി ഫിയോക് അംഗീകരിച്ചിരുന്നു. എന്നാൽ നഷ്ടമുണ്ടായാൽ തിയേറ്റർ വിഹിതത്തിൽ നിന്നും പത്ത് ശതമാനമെന്ന ഉപാധിയിൽ തട്ടിയാണ് റിലീസ് ഒടിടിക്ക് പോയത്. നിർമ്മാതാവ് യഥാർത്ഥ കണക്ക് നിരത്തുന്നില്ലെന്നാണ് ഫിയോക് പറയുന്നത്.
ഒടിടിയിൽ ആമസോൺ അടക്കമുള്ള പ്ളാറ്റ് ഫോമുകൾ മരക്കാറിന് വെച്ചരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന തുകയാണ്. മോഹൻലാലിനൊപ്പം ബോളിവുഡ് തമിഴ് താരങ്ങൾ കൂടി ഉള്ളതിനാൽ എല്ലാ ഭാഷകളിലും ക്രിസ്തുമസ് കാലത്ത് വമ്പൻ റിലീസാണ് ഒടിടി പ്ലാറ്റ് ഫോമുകളുടെ ലക്ഷ്യം.