ഒക്ടോബർ 15 മുതൽ 50 ശതമാനം സീറ്റ് കപ്പാസിറ്റിയോടെ തിയേറ്ററുകൾ തുറക്കാമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി പാലിക്കേണ്ട നടപടി ക്രമങ്ങൾ കേന്ദ്രസർക്കാർ പിന്നീട് വ്യക്തമാക്കും.
കൊച്ചി: കൊവിഡ് ലോക്ക്ഡൗൺ ഇളവ് അനുവദിക്കുന്ന അഞ്ചാം ഘട്ടത്തിൽ തിയേറ്ററുകൾ തുറക്കാൻ അനുമതി കിട്ടിയാലും തുറക്കാനില്ലെന്ന് കേരള ഫിലിം ചേംബര്‍. വിനോദ നികുതി ഒഴിവാക്കുക, ജിഎസ്‍ടി ഇളവ് അനുവദിക്കുക തുടങ്ങിയ കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടർന്നാണ് ഫിലിം ചേംബർ തീരുമാനം. ഒക്ടോബർ 15 മുതൽ 50 ശതമാനം സീറ്റ് കപ്പാസിറ്റിയോടെ തിയേറ്ററുകൾ തുറക്കാമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി പാലിക്കേണ്ട നടപടി ക്രമങ്ങൾ കേന്ദ്രസർക്കാർ പിന്നീട് വ്യക്തമാക്കും.
കണ്ടെയിന്‍മെന്‍റ് സോണുകൾക്ക് പുറത്തുള്ള സിനിമ ശാലകൾക്കും എന്‍റര്‍ടെയിന്‍മെന്‍റ് പാർക്കുകളും തുറക്കാമെന്നാണ് അൺലോക്ക് അഞ്ചാം ഘട്ടത്തിലെ കേന്ദ്രസര്‍ക്കാര്‍ നിലപാട്. ബിസിനസ് ടു ബിസിനസ് എക്സിബിഷൻ കണ്ടെയിന്‍മെന്‍റ് സോണിന് പുറത്ത് നടത്താം. എല്ലാ വിധ ആൾക്കൂട്ടങ്ങൾക്കും ഒരു അടച്ചിട്ട ഹാളിനകത്ത് 200 പേരെ പരമാവധി അനുവദിച്ചു. അടച്ചിട്ട മുറിയിൽ 50 ശതമാനത്തിൽ കൂടുതൽ പേറെ അനുവദിക്കരുത്. തുറസായ സ്ഥലത്ത് മൈതാനത്തിന്‍റെ വലിപ്പം അനുസരിച്ച് ആളുകളെ അനുവദിക്കാം.