
ദില്ലി: 'ദ കശ്മീർ ഫയൽസ്' സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ വാർത്താസമ്മേളനം മാധ്യമപ്രവർത്തകർ റദ്ദാക്കിയതായി ആരോപണം. വിവേക് അഗ്നിഹോത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ദില്ലിയിലെ ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബ് മെയ് അഞ്ചിന് നടത്താനിരുന്ന തന്റെ വാർത്താസമ്മേളനം റദ്ദാക്കിയതായി അദ്ദേഹം ആരോപിച്ചു. ക്ലബിന്റെ നടപടി അസാധാരണവും ഞെട്ടിപ്പിക്കുന്നതും അങ്ങേയറ്റം ജനാധിപത്യവിരുദ്ധവുമാണെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു. എന്നാൽ പ്രമോഷണൽ പരിപാടിയായതിനാലാണ് പരിപാടി റദ്ദാക്കിയതതെന്ന് ക്ലബ് എഫ്സിസി സൗത്ത് ഏഷ്യ അറിയിച്ചു. കൂടുതൽ പ്രതികരണത്തിനില്ലെന്ന് എഫ്സിസി സൗത്ത് ഏഷ്യ പ്രസിഡന്റ് മുനിഷ് ഗുപ്ത പറഞ്ഞു.
''കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദില്ലിയിലെ ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബ് എന്നെ ഒരു പത്രസമ്മേളനത്തിന് ക്ഷണിക്കാൻ ആഗ്രഹിക്കുന്നതായി ആഗോള കശ്മീരി പണ്ഡിറ്റ് ഡയസ്‌പോറ അറിയിച്ചു. വിദേശ മാധ്യമങ്ങളും താനുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവർ പറഞ്ഞു. തുടർന്നാണ് മെയ് 5 ന് ദില്ലിയിലെ ഫോറിൻ കറസ്‌പോണ്ടന്റ്‌സ് ക്ലബ്ബിൽ വൈകുന്നേരം 7 മണിക്ക് ഒരു പത്രസമ്മേളനം നിശ്ചയിച്ചത്. എല്ലാ ഒരുക്കവും പൂർത്തിയായി. എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ട്, ഇന്നലെ എന്നെ അവരുടെ പ്രസിഡന്റ് വിളിച്ചു. വാർത്താ സമ്മേളനത്തെ ചില മാധ്യമങ്ങൾ ശക്തമായി എതിർക്കുകയും കൂട്ടത്തോടെ രാജി ഭീഷണിപ്പെടുത്തുകയും ചെയ്തതിനാൽ പരിപാടി റദ്ദാക്കിയെന്ന് അവർ പറഞ്ഞു''-അഗ്നിഹോത്രി വ്യക്തമാക്കി.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാവൽക്കാർ എന്നറിയപ്പെടുന്നവർ ഒരുപക്ഷേ ഇതാദ്യമായിരിക്കാം സ്വന്തം ക്ലബ്ബിൽ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നത്. പരിപാടി റദ്ദാക്കിയതിന് ശേഷം ഇന്ത്യക്കാരും വിദേശീയരുമായ നിരവധി മാധ്യമപ്രവർത്തകർ തന്നെ വിളിച്ചെന്നും അദ്ദേഹം പറഞ്ഞു. മെയ് 5 ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ ഒരു ഓപ്പൺ ഹൗസ് പത്രസമ്മേളനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ