
ഹൈദരാബാദ്: രാം ചരണ്‍ നായകനായി 2022 ന് ശേഷം പുറത്തിറങ്ങിയ ചിത്രമാണ് ഗെയിം ചേഞ്ചര്‍. തമിഴിലെ സൂപ്പര്‍ സംവിധായകന്‍ ഷങ്കറാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഇന്ത്യൻ 2വിന്റെ പരാജയം മറക്കാൻ സംവിധായകൻ ഷങ്കറിന് വൻ വിജയം അനിവാര്യമായിരുന്നു. രാവിലെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍ കണക്കുകള്‍ സിനിമ ലോകത്തെ ഞെട്ടിച്ചിരുന്നു.
സമിശ്രമായ അഭിപ്രായം ഉണ്ടാക്കിയ ചിത്രം ആദ്യദിനം ആഗോള ബോക്സോഫീസില്‍ 186 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നതെന്നാണ് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചത്. എന്നാല്‍ ഈ കണക്കില്‍ വലിയ പ്രശ്നം ഉണ്ടെന്ന ആരോപണം ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. വലിയ തുക ഏതാണ്ട് 100 കോടിക്ക് അടുത്ത് തുക നിര്‍മ്മാതാക്കള്‍ കൂട്ടിപറയുന്നു എന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശനം.
തെലുങ്ക് സിനിമ ലോകത്തെ വിവിധ പേജുകളില്‍ ഇത് തെലുങ്ക് സിനിമയ്ക്ക് തന്നെ അപമാനം എന്ന നിലയിലാണ് പറയുന്നത്. എന്തായാലും നെറ്റിസണ്‍ പറയുന്ന പല കാര്യങ്ങളിലും ഏകദേശ കാര്യം ഉണ്ടെന്നാണ് ചര്‍ച്ച നടക്കുന്നത്. സാക്നില്‍ക് അടക്കമുള്ള ഇന്ത്യന്‍ ട്രാക്കിംഗ് സൈറ്റുകള്‍ പോലും രാം ചരണ്‍ ചിത്രത്തിന് ലഭിച്ച ഇന്ത്യ നെറ്റ് 51 കോടിയോളമാണ് പറയുന്നത്.
ഇതിനപ്പുറം 120-130 കോടി ലോകത്തിലെ മറ്റിടങ്ങളില്‍ നിന്നും ഗെയിം ചേഞ്ചര്‍ കളക്ട് ചെയ്യണം. എന്നാല്‍ അത്തരം ഒരു ഹൈപ്പ് ചിത്രം ഉണ്ടാക്കിയില്ലെന്നാണ് റിപ്പോര്‍ട്ട്. പിങ്ക്വില്ലയുടെ റിപ്പോര്‍ട്ട് പ്രകാരം വേള്‍ഡ് വൈഡ് കളക്ഷന്‍ 75 കോടിക്ക് അടുത്താണ് ഉച്ചയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനാല്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ച ആദ്യദിന കളക്ഷനില്‍ സോഷ്യല്‍ മീഡിയ ഉന്നയിക്കുന്ന സംശയം നിലനില്‍ക്കുന്നതാണ് എന്നാണ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്.
അതേ സമയം പുഷ്പ 2 നേടിയ വലിയ കളക്ഷനൊപ്പം വയ്ക്കാന്‍ വേണ്ടിയായിരിക്കാം ഈ കണക്ക് എന്ന തരത്തിലും ചില സോഷ്യല്‍ മീഡിയ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. അതേ സമയം മെഗ കുടുംബത്തിനെതിരെ രാഷ്ട്രീയ എതിരാളികളായ വൈഎസ്ആര്‍സിപി ചെയ്യുന്ന ക്യാംപെയിനാണ് ഇതെന്നാണ് മറ്റൊരു വാദം. അടുത്തകാലത്തായി തെലുങ്കില്‍ വര്‍ദ്ധിച്ച് വരുന്ന ഫാന്‍ ഫൈറ്റിന്‍റെ ബാക്കിയാണ് കളക്ഷന്‍ സംബന്ധിച്ച വിവാദങങ്ങള്‍ എന്ന വാദവും ശക്തമാണ്.
ദില്‍ രാജു നിര്‍മ്മിച്ച ഗെയിം ചേഞ്ചര്‍ 400 കോടിയോളം മുടക്കിയാണ് എടുത്തിരിക്കുന്നത്. ഛായാഗ്രഹണം എസ് തിരുനാവുക്കരശാണ് നിര്‍വഹിച്ചിരിക്കന്നത്. നായകൻ രാം ചരണിന് പുറമേ ചിത്രത്തില്‍ കിയാര അദ്വാനി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനില്‍, ജയറാം, നവീന്‍ ചന്ദ്ര, വെണ്ണല കിഷോര്‍, വിജയ കൃഷ്‍ണ നരേഷ്, ബ്രഹ്‍മാനന്ദം, രാജീവ് കനകല, രഘു ബാബു, പ്രിയദര്‍ശി പുലികൊണ്ട, സത്യ അക്കല, വെങ്കടേഷ് കകുമാനു, ചൈതന്യ കൃഷ്‍ണ, വിവ ഹര്‍ഷ, സുദര്‍ശന്‍, പൃഥ്വി രാജ്, റോക്കറ്റ് രാഘവ, പ്രവീണ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. എസ് തമന്‍ ആണ് സംഗീതം.