
എങ്ങനെയുണ്ടാകും വിജയ്‍യുടെ ലിയോ?. ഇതിന്റെ ഉത്തരത്തിനായി വിജയ് ആരാധകര്‍ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. അത്രയേറെ പ്രതീക്ഷകളുണ്ട് ലിയോയായില്‍ ആരാധകര്‍ക്ക്. പ്രതീക്ഷകള്‍ നിറവേറ്റുമെന്ന സൂചനകളുമായി ലിയോയെ കുറിച്ച് ഒരു പ്രതികരണം വന്നിരിക്കുകയാണ്.
ആദ്യ പകുതി കണ്ട് നിര്‍മാതാവ്
ലിയോ എങ്ങനെയുണ്ടെന്ന സൂചനകള്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവായ ലളിത് കുമാര്‍. ആദ്യ പകുതി ഞാൻ കണ്ടു. വളരെ ഗംഭീരമായി അത് വന്നിരിക്കുന്നുവെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് ലളിത് കുമാര്‍ അറിയിച്ചത്. ലിയോയുടെ പോസ്റ്റ് പ്രൊഡക്ഷൻസ് ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടും.
ആക്ഷന് പ്രാധാന്യമുള്ള ലിയോ
സാധാരണ പാട്ടുകള്‍ക്കും ഡാൻസിനും വിജയ് സിനിമകളില്‍ വലിയ പ്രാധാന്യമുണ്ട്. ലിയോയിലേതായി പുറത്തുവിട്ട നാ റാഡി ഗാനത്തിന്റെ വീഡിയോ വലിയ ഹിറ്റാകുകയും ചെയ്‍തിരുന്നു. വിജയ്‍യുടെ ഡാൻസ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇതിനു പുറമേ ഒരു ഗാനം കൂടി മാത്രമേ ലിയോയിലുണ്ടാകൂ എന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ട്. പിന്നെ ലിയോയുടെ തീം മ്യൂസിക്കും. ഇതുസംബന്ധിച്ച് സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ആക്ഷനാണ് ലിയോയില്‍ പ്രാധാന്യമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ബാബു ആന്റണി സ്ഥിരീകരിച്ചിരുന്നു.ഹൈ എനര്‍ജിയിലും മാസ് അപ്പീലിലുമുള്ള ചിത്രമാകും 'ലിയോ' എന്നാണ് ബാബു ആന്റണി വെളിപ്പെടുത്തിയത്. സമാനമായ മറ്റ് ചിത്രങ്ങളില്‍ നിന്ന് എന്തായാലും വ്യത്യാസമായിരിക്കും. വളരെ മികച്ച സംവിധാനമാണ് ചിത്രത്തിന്റേത്. യുണീക്കായി ചില രംഗങ്ങളും വിജയും താനും ഒന്നിച്ചുണ്ട്. സഞ്‍ജയ് ദത്തിനും അര്‍ജുനും ഒന്നിച്ചുള്ള രംഗങ്ങളിലും ഉണ്ടാകും എന്നും നടൻ ബാബു ആന്റണി നേരത്തെ വ്യക്തമാക്കിയിരുന്നു.
പാട്ടിന് തിരുത്ത്
വിജയ്‍യുടെ ഹിറ്റായ നാ റെഡിയുടെ വീഡിയോയില്‍ പുകവലിക്കും മദ്യപാനത്തിനും പ്രാധാന്യം നല്‍കുന്നുവെന്ന ആരോപണം ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ സെൻട്രല്‍ ബോര്‍ഡ് ഫോര്‍ ഫിലിം സര്‍ട്ടിഫിക്കേഷൻ (സിബിഎഫ്‍സി ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പത്താധു ബോട്ട്‍ല് നാ കുടിക്കായെന്ന് തുടങ്ങുന്ന വരികള്‍ മാറ്റണം എന്നാണ് ആവശ്യം. വിജയ് പുകവലിക്കുന്ന, പ്രത്യേകിച്ച് ക്ലോസ് അപ് ഷോട്ടുകള്‍ മാറ്റുകയും കുറക്കുകയോ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയ്ക്കാണ് തിരുത്തലുകള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. രണ്ട് മാസം മുമ്പ് റിലീസ് ചെയ്‍തതായിരുന്നു ലിയോയിലെ ആദ്യ ഗാനം. ഇപ്പോള്‍ ലിയോയിലെ നാ റെഡിയുടെ വീഡിയോയ്‍ക്ക് മാറ്റം വരുത്തുന്നത് ആരാധകരെ നിരാശയിലാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക