ഒരു ചാനല്‍ ഷോയില്‍ പങ്കെടുക്കവെയാണ് ബോളിവുഡ് താരം തപ്‍സി പന്നുവിന്‍റെ പ്രതികരണം

സാമൂഹികവും രാഷ്ട്രീയവുമായ തന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ മടിയില്ലാത്ത ആളാണ് ബോളിവുഡ് നടി തപ്സി പന്നു. അത്തരം അഭിപ്രായ പ്രകടനങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് തിരി കൊളുത്താറുണ്ട്. ഇപ്പോഴിതാ തപ്സിയുടെ ഏറ്റവും പുതിയ ഒരു അഭിപ്രായ പ്രകടനവും അത്തരത്തില്‍ ചര്‍ച്ച ആയിരിക്കുകയാണ്. ഒരു ഹിന്ദി വാര്‍ത്താ ചാനലിന്‍റെ പരിപാടിക്കിടെ നേരിട്ട ഒരു ചോദ്യത്തിന് കൊടുത്ത മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. ടിവി 9 എന്ന ചാനലിന്‍റെ ഷോയില്‍ പങ്കെടുക്കുകയായിരുന്നു താരം.

ചോദ്യം, ഉത്തരം

തപ്സി പങ്കെടുത്ത ടോക്ക് ഷോയിലെ റാപ്പിഡ് ഫയര്‍ വിഭാഗത്തില്‍ ഒരു ചോദ്യം വാര്‍ത്താ അവതാരകന്‍ ചോദിച്ചു. ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവ് ആരെന്നായിരുന്നു ചോദ്യം. രണ്ട് ഓപ്ഷനുകളാണ് ഇതിന് ഉണ്ടായിരുന്നത്. അത് മുന്നിലെ സ്ക്രീനില്‍ തെളിയുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായിരുന്നു അത്. ഏറെയൊന്നും ആലോചിക്കാതെ തപ്സി മുന്നോട്ടുവന്ന് നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ തൊട്ടു. ഇത് കണ്ട് അവിടെയുണ്ടായിരുന്ന കാണികളില്‍ ഒരു വിഭാഗം കൈയടിച്ചു. എന്നാല്‍ പിന്നിലേക്ക് മാറിനിന്ന തപ്സി പറഞ്ഞ കാര്യമാണ് ഈ വീഡിയോ വൈറല്‍ ആക്കിയത്. “എനിക്ക് ഈ രാജ്യത്ത് ഇനിയും ജീവിക്കണമെന്നുണ്ട്”, എന്നായിരുന്നു നടിയുടെ വാക്കുകള്‍. 22 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ഈ ഭാഗം കാര്യമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Scroll to load tweet…

മുന്‍പും തന്‍റെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ മടി കാണിച്ചിട്ടില്ലാത്ത താരമാണ് തപ്സി പന്നു. ഫിലിംഫെയറിന് 2019 ല്‍ നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രിയോട് സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ എന്ത് പറയുമെന്ന ചോദ്യത്തിന് അവര്‍ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു- “ആള്‍ക്കൂട്ട ആക്രമണവും മറ്റ് ഒരുപാട് കാര്യങ്ങളും ഇന്ന് നടക്കുന്നുണ്ട്. സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ ദേശീയത എന്നാല്‍ എന്താണെന്ന് രാജ്യത്തോട് പറയണമെന്ന് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടും. നമ്മുടെ നേതാവായാണ് അദ്ദേഹത്തെ നാം കരുതുന്നത്. തന്നെ സംബന്ധിച്ച് ശരിക്കുമുള്ള ദേശീയത എന്താണെന്ന് അദ്ദേഹം പറയുന്നപക്ഷം അദ്ദേഹത്തെ പിന്തുടരുന്നവര്‍ അത് കേള്‍ക്കും. അവരുടെ മുന്നോട്ടുള്ള പ്രവര്‍ത്തികളെ അത് സ്വാധീനിക്കുകയും ചെയ്യും”, തപ്സി പന്നു പറഞ്ഞിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming