
കൊച്ചി: അന്തരിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വേർപാട് മലയാള ചലച്ചിത്ര ലോകത്തിന് തീരാനഷ്ടമായി മാറിയിരിക്കുകയാണ്. അച്ഛന്റെ മൃതദേഹത്തിനരികിൽ വിങ്ങിപ്പൊട്ടി കരയുന്ന മക്കളായ വിനീത് ശ്രീനിവാസന്റെയും ധ്യാൻ ശ്രീനിവാസന്റെയും ചിത്രം ഏറെ വേദനയുണ്ടാക്കുന്ന കാഴ്ചയായിരുന്നു. ഈ ദൃശ്യങ്ങൾക്ക് പിന്നിലെ വൈകാരികമായ ഒരു രാഷ്ട്രീയമുണ്ടെന്ന് പറയുകയാണ് നടൻ ഹരീഷ് പേരടി.
ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെയാണ് ആരംഭിക്കുന്നത്. "ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്... ഒരു അച്ഛൻ മക്കൾക്ക് നൽകുന്ന സ്വാതന്ത്ര്യത്തിന്റെ രാഷ്‌ട്രീയം..." ഒരു അച്ഛൻ തന്റെ മക്കളെ സ്വന്തം ഇഷ്ടങ്ങളുടെ അടിമകളാക്കാതെ, അവരുമായി തർക്കിക്കാനും വിയോജിക്കാനും പൂർണ്ണ സ്വാതന്ത്ര്യം നൽകുന്ന രാഷ്ട്രീയത്തെക്കുറിച്ചാണ് പേരടി പറയുന്നത്. അങ്ങനെയുള്ള മാതാപിതാക്കൾ മരിക്കുമ്പോൾ, സ്വാതന്ത്ര്യം രുചിച്ചു വളർന്ന മക്കൾ ഇത്തരത്തിൽ പൊട്ടിക്കരയുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
സ്വന്തം ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടാണ് പേരടി കുറിപ്പ് പൂര്‍ത്തിയാക്കുന്നത്. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത, തന്നേക്കാൾ 46 വയസ്സ് പ്രായക്കൂടുതലുള്ള തന്റെ അച്ഛൻ ഇരുപതാമത്തെ വയസ്സിൽ മരിച്ചപ്പോൾ താൻ പൊട്ടിക്കരഞ്ഞതിനെക്കുറിച്ച് അദ്ദേഹം ഓർക്കുന്നു. ഇഷ്ടപ്പെട്ട നാടകം കളിച്ച് ജീവിക്കാൻ കാവൽ നിന്ന, വരുമാനമില്ലാത്ത കാലത്തും അന്യജാതിയിൽപ്പെട്ട ഇഷ്ടപ്പെട്ട പെൺകുട്ടിയുടെ കൈയും പിടിച്ച് വീട്ടിലേക്ക് കയറിവന്നപ്പോൾ അവളെ വിളക്കും താലവുമെടുത്ത് കെട്ടിപ്പിടിച്ച് സ്വീകരിച്ച തന്റെ അമ്മ മരിച്ചപ്പോൾ താൻ കുളൂർ മാഷിനെയും മധു മാഷിനെയും സുധാകരേട്ടനെയും കെട്ടിപ്പിടിച്ച് ആർത്താർത്ത് കരഞ്ഞുവെന്നും ഹരീഷ് പേരടി കുറിക്കുന്നു. ഈ സ്വാതന്ത്ര്യത്തിന്റെ കണ്ണീരാണ് നമ്മുടെ ജീവിതത്തിന്റെ വേരുകൾക്ക് ആത്മബലം നൽകുന്നതെന്നും ഉറക്കെ കരയുന്നതിലൂടെ നാം സ്വതന്ത്രരാവുകയാണെന്നും പറഞ്ഞുകൊണ്ടാണ് ഹരീഷ് പേരടി തന്റെ വൈകാരിക കുറിപ്പ് അവസാനിപ്പിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ