
ലോകമെമ്പാടും പ്രേക്ഷകരുള്ള സിനിമാ സൂപ്പര്‍ഹീറോയാണ് ഡിസിയുടെ 'സൂപ്പര്‍മാൻ'. ഹെൻറി കാവിലാണ് 'സൂപ്പര്‍മാനാ'യി എത്താറുള്ളത്. ഇപ്പോഴിതാ 'സൂപ്പര്‍മാൻ' ആരാധകരെ നിരാശരാക്കുന്ന ഒരു വാര്‍ത്ത വന്നിരിക്കുന്നു. ഇനി ഹെൻറി കാവില്‍ 'സൂപ്പര്‍മാനാ'കില്ല.
ഇനി താൻ 'സൂപ്പര്‍മാൻ' ആകില്ലെന്ന് അറിയിച്ചിരിക്കുന്നത് ഹെൻറി കാവില്‍ തന്നെയാണ്. ഡിസി അധികൃതരായ ജയിംസ് ഗണ്‍, പീറ്റര്‍ സഫ്രൻ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്‍ക്ക് ശേഷമാണ് ഇക്കാര്യം തീരുമാനിച്ചത് എന്ന് ഹെൻറി കാവില്‍ പറയുന്നു. 'സൂപ്പര്‍മാന്റെ' ചെറുപ്പകാലത്തെ കുറിച്ചുള്ള കഥ സിനിമയാക്കാനാണ് ഡിസിയുടെ തീരുമാനം. അതിനാല്‍ പുതിയ താരമായിരിക്കും 'സൂപ്പര്‍മാനാകുക'.
ഇനി താൻ 'സൂപ്പര്‍മാൻ' ആകില്ലെന്ന് ഹെൻറി കാവില്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അറിയിച്ചത്. ജെയിംസ് ഗണ്‍, പീറ്റര്‍ സഫ്രണ്‍ എന്നിവരുമായി ചര്‍ച്ചയുണ്ടായിരുന്നു, എല്ലാവര്‍ക്കും നിരാശയുണ്ടാക്കുന്ന വാര്‍ത്തയാണ്. ഇനി 'സൂപ്പര്‍മാനാ'യി തിരിച്ചുവരവില്ല. അങ്ങനെയൊക്കെയാണ് ജീവിതം. ജയിംസിനും പീറ്റര്‍ സഫ്രണിനും പുതിയ ഒരു യൂണിവേഴ്‍സ് സൃഷ്‍ടിക്കണം. തീരുമാനത്തെ അംഗീകരിക്കുന്നു. അവരുടെ പുതിയ സിനിമ സംരഭങ്ങള്‍ക്ക് താൻ ആശംസകള്‍ നേരുന്നുവെന്നും ഹെൻറി കാവില്‍ പറയുന്നു.
വര്‍ഷങ്ങളായി തനിക്ക് ഒപ്പം നിന്ന ആളുകളോട് എന്ന മുഖവുരയോടെയും ഹെൻറി കാവില്‍ 'സൂപ്പര്‍മാനെ' കുറിച്ച് സംസാരിച്ചു. 'സൂപ്പര്‍മാൻ' ഇപ്പോഴും നമ്മുടെ ചുറ്റുപാടുമുണ്ട്. അയാള്‍ സൃഷ്‍ടിച്ച നിലപാടുകള്‍ അവിടെയുണ്ടാകും. അത് മനോഹരമായ ഒരു യാത്രയായിരുന്നു എന്നും ഹെൻറി കാവില്‍ കുറിച്ചു. ഹെൻറി കാവില്‍ ആദ്യമായി 'സൂപ്പര്‍മാൻ' ആകുന്നത് 'മാൻ ഓഫ് സ്റ്റീല്‍' എന്ന ചിത്രത്തിലൂടെയായിരുന്നു. 2013ല്‍ സാക്ക് സ്‍നൈഡറുടെ സംവിധാനത്തിലെത്തിയ ചിത്രമായിരുന്നു അത്. പിന്നീട് 'ബാറ്റ്‍മാൻ വേഴ്‍സസ് സൂപ്പര്‍മാൻ', 'ജസ്റ്റീസ് ലീഗ്' എന്നീ സീനിമകളിലൂടെയും സൂപ്പര്‍മാനായി എത്തിയ പ്രേക്ഷകപ്രീതി നേടി.
Read More: മകള്‍ ഐശ്വര്യക്കൊപ്പം തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി രജനികാന്ത്