
ഇന്ന് ഇരുപത്തിയെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവം കൊടിയിറങ്ങുകയാണ്. പല ഭൂമികകളില്‍ നിന്നുള്ള വിഭിന്നങ്ങളായ സിനിമാ കാഴ്‍ചകള്‍ നിറഞ്ഞ എട്ട് പകലിരുവകള്‍. മിക്കവര്‍ക്കും സംതൃപ്‍തി നില്‍കുന്നവയാണ് വിവിധ വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. സുവര്‍ണ ചകോരത്തിനായുള്ള മത്സരത്തിനായി മലയാള സിനിമകളായ തടവും ഫാമിലിയുമടക്കം മുന്നിലുണ്ട്. ഇത്തവണ ഐഎഫ്‍എഫ്‍കെയില്‍ ഇൻഡിപെൻഡന്റ് മലയാള സിനിമകള്‍ മിക്കതും പ്രേക്ഷകരുടെ പ്രിയംനേടി എന്നതും പ്രത്യേകതയാണ്. ആട്ടം, എന്നെന്നും എന്നിവയൊക്കെ മത്സര വിഭാഗത്തില്‍ അല്ലാതിരുന്നിട്ടും മികച്ച അഭിപ്രായങ്ങള്‍ നേടി. അധികം പരാതികളില്ലാതെ ഐഎഫ്‍എഫ്‍കെ ഇത്തവണ സമാപിക്കുന്നു എന്നതില്‍ നടത്തിപ്പുകാര്‍ അഭിമാനിക്കുമ്പോള്‍ നല്ല സിനിമകള്‍ കണ്ട സന്തോഷത്തോടെ തിരുവനന്തപുരം മേള നഗരിയില്‍ നിന്ന് ഡെലിഗേറ്റുകള്‍ വിട പറയുകയാണ്.
ഇത്തവണ ഐഎഫ്എഫ്‍കെയില്‍ പ്രദര്‍ശിപ്പിച്ച മിക്ക സിനിമകളും നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്. തുടക്കത്തില്‍ എല്ലാവര്‍ക്കും തീരുമാനിച്ചുറപ്പിച്ച പോലെ സിനിമകള്‍ കാണാനാകുന്നില്ല റിസര്‍വേഷൻ പെട്ടെന്ന് നിറയുന്നു എന്ന പരാതികള്‍ കേട്ടിരുന്നു. പക്ഷേ 70 ശതമാനും ബുക്കിംഗും ബാക്കി 30 ശതമാനം ക്യൂ നിന്നവര്‍ക്കും കാണാൻ അവസരം നല്‍കിയത് എല്ലാവര്‍ക്കും സിനിമ കാണാനാകുന്നില്ല എന്ന പരാതികളെ പ്രതിരോധിക്കാൻ കുറച്ചൊക്കെ സഹായകരമായി. മുതിര്‍ന്ന പൗരൻമാര്‍ക്ക് പ്രത്യേക ക്യൂ ഇക്കുറി ഐഎഫ്‍എഫ്‍കെയില്‍ ഏര്‍പ്പെടുത്തിയതും ആശ്വാസകരമായി. ഇത്തവണ സാധാരണ ഐഎഫ്‍എഫ്‍കെയിലേതു പോലെ സിനിമകള്‍ ഒരുപാട് കാണാൻ കഴിഞ്ഞില്ലെന്ന് പരാതിപ്പെടുന്നവരുമുണ്ട്. സിനിമകളുടെ തെരഞ്ഞെടുപ്പ് പൊതുവെ മോശമല്ലെന്നും പറയുന്നു പ്രതിനിധികള്‍. ഇന്ന് ഐഫ്എഫ്‍കെയില്‍ റിസര്‍വേഷൻ ഇല്ലാതെയാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഇത്തവണ ഐഎഫ്എഫ്‍കെയില്‍ മത്സര വിഭാഗത്തിലെ ചിത്രങ്ങളായി 14 എണ്ണമാണ് പ്രദര്‍ശിപ്പിച്ചത്. രണ്ടെണ്ണം മലയാളത്തില്‍ നിന്നും രണ്ട് ചിത്രങ്ങള്‍ ഇന്ത്യയിലെ മറ്റ് ഭാഷകളില്‍ നിന്നുള്ളവയുമായി ഉള്‍പ്പെടുത്തിയിരിക്കുന്നു. ഐഎഫ്‍എഫ്‍കെയില്‍ അക്കില്ലസ്, ഓള്‍ ദ സയലൻസ്, എവിള്‍ ഡസ് നോട്ട് എക്സിസ്റ്റ്, പവര്‍ അല്ലീ, പ്രിസണ്‍ ഇൻ ദ ആൻഡെസ്, സെര്‍മണ്‍ ടു ദ ബേര്‍ഡ്‍സ്, സതേണ്‍ സ്റ്റോം, സണ്‍ഡേ, ദ സ്‍നോസ്റ്റോം, ടോട്ടെം എന്നിവയാണ് മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ലോക സിനിമകള്‍. മലയാളത്തില്‍ നിന്ന് ഫാമിലിയും തടവും ചലച്ചിത്ര മേളയില്‍ മത്സരിച്ചപ്പോള്‍ മറ്റ് ഇന്ത്യൻ ഭാഷകളുടെ പ്രാതിനിധ്യമായി വിസ്‍പേഴ്‍സ് ഓഫ് ദ ഫയര്‍ ആൻഡ് വാട്ടറും ആഗ്രയും പ്രദര്‍ശിപ്പിച്ചു.
ഇത്തവണത്തെ പാം ഡി ഓര്‍ വിന്നര്‍ അനാട്ടമി ഓഫ് എ ഫോള്‍, ടര്‍ക്കിഷ് സംവിധായകന്‍ നൂറി ബില്‍ഗെ ജെയ്‍ലാന്‍റെ എബൗട്ട് ഡ്രൈ ഗ്രാസസ്, മലയാള ചിത്രങ്ങളായ ഫാമിലി, ആട്ടം, റോഷന്‍ മാത്യുവിന്റെ ശ്രീലങ്കന്‍ ചിത്രം പാരഡൈസ്, ഒപ്പം മൃണാള്‍ സെന്നിന്‍റെയും ക്രിസ്റ്റോഫ് സനൂസിയുടെയും റെട്രോസ്പെക്റ്റീവുകള്‍ എന്നിവയ്ക്കൊപ്പം ഹോമേജ് വിഭാഗത്തില്‍ സിദ്ധിഖിന്റെ ചിരി ചിത്രം റാംജി റാവു സ്‍പീക്കിംഗ് അടക്കമുള്ള പഴയ മലയാള സിനിമകള്‍ നിറഞ്ഞ സദസ്സില്‍ ബിഗ് സ്‍ക്രീനില്‍ പ്രദര്‍ശിപ്പിച്ചത് കൗതുകമായി. ആരാകും വിജയികളെന്നതിനാലാണ് ഇനിയത്തെ ആകാംക്ഷ. നിശാഗന്ധിയില്‍ വൈകുന്നേരം വിജയികളെ പ്രഖ്യാപിക്കും. സുവര്‍ണ ചകോരം നേടുന്ന മികച്ച സിനിമ നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കുന്നുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ