കേരളക്കരയിൽ ഇനി സിനിമാക്കാലം; ഐഎഫ്എഫ്കെയ്ക്ക് നാളെ തുടക്കം, ആദ്യദിനം 18 ചിത്രങ്ങൾ

By Web TeamFirst Published Feb 9, 2021, 9:28 AM IST
Highlights

ഭാഷാ, ദേശഭേദം മറന്ന് മലയാളിക്ക് പ്രയങ്കരനായിരുന്ന, കൊവിഡിന് കീഴടങ്ങിയ കിം കിഡുക്കിന് ആദരമായി അദ്ദേഹത്തിന്റെ ചിത്രവും മേളയിലുണ്ട്. 

തിരുവനന്തപുരം: ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേള നാളെ തിരുവനന്തപുരത്ത് തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്യുക. കടുത്ത കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും മികച്ച സിനിമകളാണ് ആസ്വാദകരെ കാത്തിരിക്കുന്നതെന്നാണ് ചലച്ചിത്ര അക്കാദമി ഉറപ്പ് നൽകുന്നു.

രാജ്യാതിർത്തികൾ അടഞ്ഞ, ലോക്ക്ഡൗണുകളിൽ ജീവിതം തകർന്ന മഹാമാരിക്കാലത്തെ മേളയിൽ, ആദ്യദിനം അതിരുകൾ ഭേദിച്ച വെളിച്ചമായി ലോകം കേരള മേളയുടെ സ്ക്രീനിൽ നിറയും. ലോക സിനിമയിൽ നിന്ന് ആദ്യദിനം 9 ചിത്രങ്ങളുണ്ടാകും. ഇനിയുള്ള 5 ദിനം 6 തിയേറ്ററുകൾക്കുള്ളിൽ സ്വയമടച്ച് സിനിമാപ്രേമികൾ പുറംകാഴ്ച്ചകളോട് സമ്പർക്ക വിലക്ക് പ്രഖ്യാപിക്കും.

ബോസ്നിയൻ വംശഹത്യയുടെ കഥ പറയുന്ന ക്വവാഡിസ് ഐഡയിലാണ് മേളയുടെ തുടക്കം. രണ്ട് മലയാള ചിത്രങ്ങളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ നിന്ന് ഒന്നും ഉണ്ടാകും. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാര ജേതാവ് ഗൊദാർദിന്റെ ചിത്രം ബ്രത്‍ലസ്സും ആദ്യദിനത്തിലുണ്ട്. മുപ്പതില്‍ പരം രാജ്യങ്ങളില്‍നിന്നുള്ള 80 സിനിമകളാണ് ഇക്കുറി മേളക്കെത്തുന്നത്.

ഭാഷാ, ദേശഭേദം മറന്ന് മലയാളിക്ക് പ്രയങ്കരനായിരുന്ന, കൊവിഡിന് കീഴടങ്ങിയ കിം കിഡുക്കിന് ആദരമായി അദ്ദേഹത്തിന്റെ ചിത്രവും മേളയിലുണ്ട്. വിദേശ അതിഥികളും കാണാൻ കാത്തിരുന്ന പ്രതിഭകളും എത്തില്ലെങ്കിലും കൊവിഡ് കാരണം കേരളത്തിൽ കുടുങ്ങിപ്പോയ റഷ്യക്കാരി എലീനയെപ്പോലെ ചുരുക്കം ചിലർ മേളയ്ക്കായി കാത്തിരിക്കുകയാണ്. ഒരു വർഷമായി കേരളത്തിൽ തുടരുന്ന എലീനയുടെ രണ്ടാം മേളയാണിത്.

ലിജോ ജോസിന്റെ ചുരുളിയും ജയരാജിന്റെ ഹാസ്യവുമാണ് മത്സരവിഭാഗത്തിലെ മലയാള ചിത്രങ്ങൾ. ചുരുളിയുടെ ആദ്യ പ്രദർശനമാണ് കേരളമേളയിൽ. സ്ഥിരം വേദിയായ തിരുവനന്തപുരത്ത് മാത്രം നടത്തുന്നതിന് പകരം നാല് മേഖലകളിലായിട്ടാകും ഇത്തവണ ഐഎഫ്എഫ്കെ നടക്കുക. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിൽ പ്രത്യേകം മേളകൾ നടക്കും. പങ്കെടുക്കുന്നവർക്കെല്ലാം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ആന്‍റിജൻ ടെസ്റ്റ് നടത്തിയാൽ മതി. ഡെലിഗേറ്റ് ഫീ കുറച്ച് 750 രൂപയാക്കിയിട്ടുണ്ട്. അതത് മേഖലകളിൽത്തന്നെ ആളുകൾ പ്രവേശനം നേടണം.

മേളയിൽ വിദേശപ്രതിനിധികൾ ഇത്തവണ നേരിട്ട് പങ്കെടുക്കില്ല. പകരം, ഓൺലൈൻ വഴിയാകും സംവാദങ്ങളെല്ലാം നടക്കുക. ഒരു ദിവസം നാല് സിനിമകളാകും ഒരു തീയറ്റററിൽ പ്രദർശിപ്പിക്കുക. ഓരോ ഷോയ്ക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ പ്രവേശിപ്പിക്കൂ. 1500 പേർ വീതം ഡെലിഗേറ്റുകളെ മാത്രമേ ഓരോ മേഖലകളിലേക്കും അനുവദിക്കൂ. ഓൺലൈൻ ബുക്കിംഗ് വഴി മാത്രമേ പ്രവേശനം നടത്തൂ. ഒരു തിയറ്ററിൽ 200 പേർക്ക് മാത്രമേ പ്രവേശനം നൽകൂ. ഓരോ മേഖലയിലും അഞ്ച് തീയറ്ററുകളിലായി അഞ്ച് ദിവസങ്ങളിലായാണ് മേള നടക്കുക. മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാട്ടുമാണ് നടക്കുന്നത്.

click me!