
കൊച്ചി: ഇത്തരം ഒരു ആരോപണം വന്നാല്‍ ഒരു സംഘടനയുടെ നേതൃസ്ഥാനത്ത് തുടരുന്നത് ശരിയല്ല എന്നാണ് സംഘടനയുടെയും എന്‍റെയും വ്യക്തിപരമായ അഭിപ്രായം എന്ന് അമ്മ വൈസ് പ്രസിഡന്‍റ് ജയന്‍ ചേര്‍ത്തല നടന്‍ സിദ്ദിഖിന്‍റെ രാജിയില്‍ പ്രതികരിച്ചു. സിദ്ദിഖിന്‍റെ ഔചിത്യം വച്ചാണ് അദ്ദേഹം രാജിവച്ചത് എന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു.
ഈ ആരോപണത്തില്‍ അന്വേഷണവും നിയമ നടപടികളും സിദ്ദിഖ് നേരിടുകയാണ് വേണ്ടതെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു. അന്വേഷണത്തിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാം. ഇതിന്‍റെ ബാക്കി സംഘടന തീരുമാനങ്ങള്‍ ഇപ്പോള്‍ എടുത്തിട്ടില്ല.
സിദ്ദിഖ് തന്നെയാണ് രാജിക്കാര്യം അമ്മ ഭാരവാഹികളെ അറിയിച്ചത്. ഇത്തരം ഒരു ക്രിമിനല്‍ ആരോപണത്തെക്കുറിച്ച് മുന്‍പ് അമ്മ തെരഞ്ഞെടുപ്പ് സമയത്ത് തന്‍റെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഈ ആരോപണം വളരെ വ്യക്തമായി പുറത്തുവന്നിരിക്കുകയാണ്.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്‍റെ കാര്യത്തിന്‍റെ അദ്ദേഹത്തിന്‍റെ സ്ഥാനത്ത് ഞാനാണെങ്കില്‍ ഇന്നലെ തന്നെ രാജിവയ്ക്കുമായിരുന്നുവെന്നും ജയന്‍ ചേര്‍ത്തല പ്രതികരിച്ചു.
2016 ല്‍ പ്രായപൂര്‍ത്തിയാകും മുന്‍പ് പീഡിപ്പിച്ചുവെന്ന് യുവ നടി ഉയര്‍ത്തിയ ആരോപണത്തിന് പിന്നാലെയാണ് നടന്‍ സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവച്ചത്. താര സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് മോഹന്‍ലാലിനാണ് സിദ്ദിഖ് കത്ത് നല്‍കിയത്. സിദ്ദിഖിനെതിരെ കടുത്ത ആരോപണങ്ങള്‍ വന്ന അവസ്ഥയില്‍ സര്‍ക്കാര്‍ കേസ് എടുക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇത്തരത്തില്‍ സിദ്ദിഖിന്‍റെ നീക്കം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിദ്ദിഖ് അമ്മയ്ക്ക് വേണ്ടി പ്രതികരണം നടത്തി രണ്ട് ദിവസത്തിനുള്ളിലാണ് അദ്ദേഹം രാജിവച്ച് പുറത്തുപോകേണ്ടി വരുന്നത്.
'ആരോപണത്തില്‍ തന്നെയാണ് രാജി': ആദ്യ പ്രതികരണം നടത്തി സിദ്ദിഖ്
യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; 'അമ്മ'യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു