'ഇനിയെല്ലാം ആന്റണി തീരുമാനിക്കും', 'ഇട്ടിമാണി'യുടെ ഫൈനല്‍ സ്‌ക്രിപ്റ്റ് കേട്ട് മോഹന്‍ലാല്‍ പറഞ്ഞു

By Web TeamFirst Published May 14, 2019, 12:51 PM IST
Highlights

'2017 ജനുവരിയിലാണ് ലാല്‍സാറിന്റെ വീട്ടില്‍ പോയി തിരക്കഥ കേള്‍പ്പിക്കാന്‍ അവസരം ലഭിക്കുന്നത്. വായിക്കുന്നതിന് മുന്‍പ് ഒരു കാര്യം ഞങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. അദ്ദേഹത്തിനുവേണ്ടി എഴുതിയതല്ല ഈ തിരക്കഥ എന്ന്.."

സംവിധായകരായി അരങ്ങേറ്റം കുറിയ്ക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനായി ലഭിച്ചതിന്റെ അനുഭവം പറയുകയാണ് ജിബിയും ജോജുവും. മോഹന്‍ലാലിനുവേണ്ടി എഴുതിയ കഥയായിരുന്നില്ല ഇട്ടിമാണിയുടേതെന്നും പിന്നീട് പ്രോജക്ടിലേക്ക് മോഹന്‍ലാല്‍ എത്തിയപ്പോള്‍ കഥാപാത്രത്തിലും സിനിമയിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയെന്നും ഇരുവരും പറയുന്നു. നാന വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരട്ടസംവിധായകര്‍ ഇതേക്കുറിച്ച് പറയുന്നത്.

'2017 ജനുവരിയിലാണ് ലാല്‍സാറിന്റെ വീട്ടില്‍ പോയി തിരക്കഥ കേള്‍പ്പിക്കാന്‍ അവസരം ലഭിക്കുന്നത്. വായിക്കുന്നതിന് മുന്‍പ് ഒരു കാര്യം ഞങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. അദ്ദേഹത്തിനുവേണ്ടി എഴുതിയതല്ല ഈ തിരക്കഥ എന്ന്. തീര്‍ച്ഛയായും അതിന്റെ പോരായ്മകള്‍ തിരക്കഥയിലുണ്ടായിരുന്നു. കേട്ടുകഴിഞ്ഞപ്പോള്‍ സാറിനും അതാണ് ഫീല്‍ ചെയ്തത്. ആ മാറ്റങ്ങള്‍ വരുത്താന്‍ അദ്ദേഹം പറഞ്ഞു.' അഞ്ച് മാസങ്ങള്‍കൊണ്ട് തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തി 'വെളിപാടിന്റെ പുസ്തക'ത്തിന്റെ ലൊക്കേഷനില്‍ ചെന്നപ്പോള്‍ പക്ഷേ നിരാശയായിരുന്നു ഫലമെന്നും സംവിധായകര്‍ പറയുന്നു. 'തനിക്കുപകരം മറ്റൊരാളെ വച്ച് സിനിമ ചെയ്യാമോ എന്നാണ് അദ്ദേഹം ചോദിച്ചത്. അതിന് കാരണവുമുണ്ടായിരുന്നു. ഒരേസമയം ഒടിയന്‍, ലൂസിഫര്‍, രണ്ടാമൂഴം തുടങ്ങിയ വലിയ സിനിമകള്‍ ലാല്‍സാര്‍ കമ്മിറ്റ് ചെയ്ത സമയമായിരുന്നു അത്. ആ സിനിമകള്‍ക്കുവേണ്ടി വലിയ തയ്യാറെടുപ്പുകള്‍ ആവശ്യമുണ്ടായിരുന്നു. അതിനാല്‍ കൂടുതല്‍ കാലം കാത്തിരിക്കേണ്ടിവരുമെന്നാണ് ലാല്‍സാര്‍ പറഞ്ഞത്. പക്ഷേ അദ്ദേഹമില്ലാതെ ഈ സിനിമ ഇനി ചെയ്യില്ലെന്ന് ഞങ്ങള്‍ തുറന്നുപറഞ്ഞു. ആന്റണിയുമായി സംസാരിക്കാനാണ് അദ്ദേഹം പറഞ്ഞത്'.

മാറ്റംവരുത്തിയ തിരക്കഥ ആന്റണി പെരുമ്പാവൂരിന് ഇഷ്ടമായതിനാല്‍ മോഹന്‍ലാലുമായുള്ള ഫൈനല്‍ ഡിസ്‌കഷന് വേണ്ടി ഒക്ടോബര്‍ മാസത്തില്‍ വിളി വന്നുവെന്നും സംവിധായകര്‍. 'ഇത്തവണ ലാല്‍സാറിനെ തിരക്കഥ വായിച്ചുകേള്‍പ്പിക്കേണ്ടിവന്നില്ല. പകരം ഞങ്ങളെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം മാറ്റം വരുത്താന്‍ പറഞ്ഞ ഭാഗങ്ങള്‍ ഓരോന്നും ഇങ്ങോട്ട് ചോദിച്ച് കൃത്യത ഉറപ്പ് വരുത്തുകയായിരുന്നു. പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ വൃത്തിയായി ചെയ്തിട്ടുണ്ടെന്നും ഇനിയെല്ലാം ആന്റണി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ മീറ്റിംഗ് കഴിഞ്ഞപ്പോള്‍ ആന്റണി ചേട്ടന്‍ പറഞ്ഞു- മക്കളേ നമ്മള്‍ ഈ സിനിമ ചെയ്യുന്നു.' അന്നുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നെന്നും പറയുന്നു ജിബിയും ജോജുവും.

32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്ന സിനിമയുമാണ് ഇട്ടിമാണി. പത്മരാജന്റെ തൂവാനത്തുമ്പികളിലാണ് ഒരു മോഹന്‍ലാല്‍ കഥാപാത്രം ഇതിനുമുന്‍പ് തൃശൂര്‍ ഭാഷ സംസാരിച്ചത്. ഇട്ടിമാണിയില്‍ മോഹന്‍ലാലിനൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനുമോഹന്‍, രാധിക, അരിസ്‌റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ്മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷാജിയാണ് ഛായാഗ്രഹണം.

click me!