'ചോദ്യങ്ങൾ ഉയർത്തിയ വിദ്യാർത്ഥികളെ അടിച്ചമർത്താനുള്ള നീക്കം അപമാനകരമാണ്. നിയമപരമായ പരിഹാരം ഉണ്ടാകുന്നത് വരെ പൗരത്വ ബില്ലിൽ പ്രതിഷേധം തുടരും'
ചെന്നൈ: പൗരത്വഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളില്‍ പ്രതികരിച്ച് നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമൽഹാസൻ. രാജ്യത്ത് ജനാധിപത്യം അപകടത്തിലായെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ചോദ്യങ്ങൾ ഉയർത്തിയ വിദ്യാർത്ഥികളെ അടിച്ചമർത്താനുള്ള നീക്കം അപമാനകരമാണ്. നിയമപരമായ പരിഹാരം ഉണ്ടാകുന്നത് വരെ പൗരത്വ ബില്ലിൽ പ്രതിഷേധം തുടരും. ജാമിയ മിലിയ ഇസ്ലാമിയ, അലിഗഢ് സര്‍വ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് പൂർണ പിന്തുണയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ പൗരത്വഭേദഗതിയെ എതിര്‍ത്ത് കമല്‍ഹാസന്‍റെ പാര്‍ട്ടിയായ മക്കള്‍ നീതിമയ്യം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. പൗരത്വം മതത്തിന്‍റെ അടിസ്ഥാനത്തില്‍ നല്‍കുന്നത് രാജ്യത്തിന്‍റെ മതനിരപേക്ഷതയെ ബാധിക്കുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
പൗരത്വഭേദഗതിക്കെതിരെ രാജ്യമൊട്ടുക്കും വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നത്. അതിനിടെ ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ നടന്ന പ്രതിഷേധങ്ങള്‍ ആക്രമണങ്ങളിലേക്ക് വഴിമാറുകയായിരുന്നു. പൊലീസ് സര്‍വ്വകലാശാലക്ക് ഉള്ളിലേക്ക് കടന്നുകയറുകയും വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും ചെയ്തു. പൊലീസ് ആക്രമണങ്ങളില്‍ 200 അധികം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിനിടെ പത്തോളം വാഹനങ്ങള്‍ക്ക് ആക്രമകാരികള്‍ തീയിട്ടു.എന്നാല്‍ ആക്രമണം അഴിച്ചുവിട്ടത് പുറത്തു നിന്നും എത്തിയവരാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഇതുമായി ബന്ധമില്ലെന്നും സര്‍വ്വകലാശാല അധികൃതരും വിദ്യാര്‍ത്ഥികളും വ്യക്തമാക്കി.