ജാമിയയില്‍ വെടിവെപ്പ് നടന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം; വാദം തള്ളി വിദ്യാര്‍ത്ഥിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട്
മുഹമ്മദ് തമീനിന് കാലിലാണ് വെടിയേറ്റത്. ഇയാള്‍ പ്രതിഷേധത്തിൽ പങ്കെടുത്തയാളായിരുന്നില്ലെന്നും അതുവഴി പോകുകമാത്രമായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ദില്ലി: ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയില്‍ നടന്ന സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിക്കേറ്റ പരിക്ക്, വെടിയേറ്റെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പരിക്കേറ്റ് ചികിത്സയിലുള്ള മുഹമ്മദ് തമീൻ എന്ന വിദ്യാർത്ഥിയുടെ മെഡിക്കൽ റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മുഹമ്മദ് തമീനിന് കാലിൽ വെടിയേറ്റതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇടത് കാലിനാണ് വെടിയേറ്റത്. തമീൻ പ്രതിഷേധത്തിൽ പങ്കെടുത്തയാളായിരുന്നില്ലെന്നും അതുവഴി പോയത് മാത്രമായിരുന്നു. പ്രതിഷേധ സംഘത്തിലുള്ളയാളല്ലെന്ന് പറഞ്ഞിട്ടും പൊലീസ് തമീന് നേരെ വെടിവെയ്ക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
എന്നാല്‍ അതേസമയം ജാമിയയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെച്ചിട്ടില്ലെന്ന വാദവുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. 'പ്രതിഷേധത്തിൽ നിരവധി സാമൂഹിക വിരുദ്ധർ നുഴഞ്ഞു കയറിയിട്ടുണ്ട്. ഇതില്‍ 10 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പത്ത് പേരും ക്യാംപസിന് പുറത്തുള്ളവരാണ്. ഇവര്‍ ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്,. എന്നാല്‍ വെടിവെപ്പ് നടന്നിട്ടല്ലെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട്.
"
പൗരത്വഭേദഗതിക്കെതിരെ രാജ്യമൊട്ടുക്കും വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നത്. ദില്ലിയില്‍ ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ നടന്ന പ്രതിഷേധങ്ങള്‍ ആക്രമണങ്ങളിലേക്ക് വഴിമാറുകയായിരുന്നു. പൊലീസ് സര്‍വ്വകലാശാലക്ക് ഉള്ളിലേക്ക് കടന്നുകയറുകയും വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും ചെയ്തു. അതിനിടെ പത്തോളം വാഹനങ്ങള്‍ക്ക് ആക്രമകാരികള്‍ തീയിട്ടു. എന്നാല്‍ ആക്രമണം അഴിച്ചുവിട്ടത് പുറത്തു നിന്നും എത്തിയവരാമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഇതുമായി ബന്ധമില്ലെന്നും വിദ്യാര്‍ത്ഥികളും സര്‍വ്വകലാശാല അധികൃതരും വ്യക്തമാക്കി.
read moreജാമിയ മിലിയ സംഘര്‍ഷം: പത്ത് പ്രദേശവാസികള്‍ അറസ്റ്റിലെന്ന് പൊലീസ്
അതേസമയം ജാമിയ മിലിയ സർവകലാശാലയിലെയും അലിഗഢ് മുസ്ലീം സർവകലാശാലയിലെയും പൊലീസ് നടപടിയിൽ പരാതി അറിയിക്കാൻ പ്രതിപക്ഷ നേതാക്കൾ ഇന്ന് രാഷ്ട്രപതിയെ കാണും. വൈകിട്ട് നാലരയ്ക്കാണ് കൂടിക്കാഴ്ച. സർവകലാശാലകളിലെ നടപടി അവസാനിപ്പിക്കാൻ രാഷ്ട്രപതി കേന്ദ്രസർക്കാരിന് നിർദ്ദേശം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. പൗരത്വ ഭേദഗതി നിയമം മരവിപ്പിക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിക്കും. സംയുക്ത പ്രക്ഷോഭവും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.