
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാകാൻ ഒരുങ്ങി ബോളിവുഡ് താരം കങ്കണ റണാവത്ത്. തമിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കിയുള്ള ‘തലൈവി’ എന്ന ചിത്രത്തിന് ശേഷമാണ് ഇന്ദിരാ ഗാന്ധിയാകാൻ കങ്കണ ഒരുങ്ങുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം ഒരു ജീവചരിത്രമല്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. തലൈവിക്ക് ശേഷം കങ്കണ ചെയ്യുന്ന പൊളിറ്റിക്കല്‍ ഡ്രാമയാണ് പുതിയ ചിത്രം.
കങ്കണയ്ക്ക് പുറമെ ചിത്രത്തില്‍ നിരവധി പ്രമുഖ നടന്‍മാരും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ സുഹൃത്തുകൂടിയായ സായ് കബീറിനൊപ്പം ഒരു പൊളിറ്റിക്കല്‍ ഡ്രാമക്കായി ഒരുങ്ങുകയാണെന്നാണ് കങ്കണ ട്വിറ്ററില്‍ കുറിച്ചത്. പുതിയ ചിത്രത്തിന്റെ തിരക്കഥയെഴുതുകയാണെന്നും ഇന്ദിരാ ഗാന്ധിയുടെ ജീവചരിത്രമാകില്ല സിനിമയെന്നും കങ്കണയുടെ ഓഫീസ് ഇറക്കിയ പ്രസ്ഥാവനയില്‍ വ്യക്തമാക്കിയിരുന്നു. നിലവിലെ ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ സ്ഥിതിയെ വ്യക്തമായി മനസിലാക്കാന്‍ ഈ ചിത്രത്തിലൂടെ സാധിക്കുമെന്നും പ്രസ്ഥാവനയില്‍ കങ്കണ പറഞ്ഞു.
കങ്കണയുടെ ‘റിവോള്‍വര്‍ റാണി’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ സായ് കബീറാണ് പുതിയ ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. തന്റെ കരിയറിന്റെ തുടക്കത്തിൽ ഐക്കോണിക് സ്ത്രീകളെക്കുറിച്ചുള്ള ഒരു ഫോട്ടോഷൂട്ടിൽ ഇന്ദിരാ ഗാന്ധിയായി എത്തിയ ചിത്രവും കങ്കണ ഇപ്പോൾ പങ്കുവച്ചിട്ടുണ്ട്.
തലൈവിയുടെ ഷൂട്ടിങ് അടുത്തിടെയാണ് പൂര്‍ത്തിയായത്. ചിത്രത്തില്‍ ജയലളിതയായി അഭിയനയിക്കുന്നത് കങ്കണ റണൗത്ത് ആണ്. എംജിആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയും. എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ഒരുക്കുന്നത്. ബാഹുബലി, മണികർണിക, ഭജ്‌രംഗി ഭായിജാന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ കെവി വിജയേന്ദ്ര പ്രസാദ് ആണ് തലൈവിയുടെയും തിരക്കഥ ഒരുക്കുന്നത്.
വൈബ്രി, കർമ്മ മീഡിയ എന്നിവയുടെ ബാനറിൽ വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിങ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജിവി പ്രകാശ് സംഗീതവും നിർവ്വഹിക്കും. മദൻ കർകിയാണ് ഗാനങ്ങൾ ഒരുക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ