
ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമകളില്‍ ഇപ്പോള്‍ വിലയേറിയ താരമാണ് കീർത്തി സുരേഷ്. മലയാളത്തിലാണ് തുടങ്ങിയതെങ്കിലും ഇപ്പോള്‍ ബോളിവുഡ് വരെ നടി തന്‍റെ സാന്നിധ്യം അറിയിക്കുന്നുണ്ട്. മഹാനടി അടക്കം തെലുങ്ക് സിനിമയിലും കീര്‍ത്തി സുരേഷ് തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
മെഗാസ്റ്റാർ ചിരഞ്ജീവി നായകനായി എത്തിയ ഭോല ശങ്കര്‍ ആയിരുന്നു കീര്‍ത്തിയുടെ അവസാനത്തെ തെലുങ്ക് ചിത്രം. എന്നാല്‍ പാന്‍ ഇന്ത്യ ഹിറ്റായ കല്‍ക്കി 2898 എഡി ചിത്രത്തില്‍ ബുജി എന്ന കാറിന് ശബ്ദ സാന്നിധ്യമായി കീര്‍ത്തിയുണ്ടായിരുന്നു. ഇത് വലിയ തോതില്‍ പ്രശംസയും നേടി തന്നിരുന്നു. എന്നാല്‍ നടിക്കെതിരെ ഇപ്പോള്‍ ടോളിവുഡില്‍ വ്യാപകമായി പ്രതിഷേധവും ട്രോളുകളും വരുകയാണ്. ഇതിന് കാരണമായത് നടിയുടെ മെഗാസ്റ്റാർ ചിരഞ്ജീവിയെ സംബന്ധിച്ച പരാമര്‍ശമാണ്.
കീര്‍ത്തി സുരേഷ് നായികയായി വരാനിരിക്കുന്ന ചിത്രം രഘുതാത്ത ആണ്. ഇതിന്‍റെ പ്രമോഷനിടെ നടി നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ചിരഞ്ജീവിയെക്കാള്‍ മികച്ച ഡാന്‍സര്‍ തമിഴ് സൂപ്പര്‍താരം വിജയ് ആണെന്നാണ് കീര്‍ത്തി നടത്തിയ പ്രസ്താവന. ഇതിന് പിന്നാലെയാണ് ടോളിവുഡിലെ മെഗാ സ്റ്റാര്‍ ഫാന്‍സ് ഇളകിയത്.
ചിരഞ്ജീവി ഒരു ഡാന്‍സിംഗ് ഐക്കണായാണ് ഇന്നും തെലുങ്ക് പ്രേക്ഷകര്‍ കാണുന്നത്. അതിനാല്‍ തന്നെ കീര്‍ത്തിയുടെ പരാമര്‍ശനം വന്‍ വിവാദമായി. നടിക്കെതിരെ വ്യാപകമായ ട്രോളുകളാണ് തെലുങ്ക് സിനിമ ട്രോള്‍ പേജുകളില്‍ അടക്കം വരുന്നത്. ഒരോ ഭാഷയിലും ചിത്രം ഇറങ്ങുമ്പോള്‍ അവിടുത്തെ താരങ്ങള്‍ വമ്പനാണെന്ന് പറയുന്നതാണ് നടിമാരുടെ രീതി എന്നത് അടക്കം വിമര്‍ശനം വരുന്നുണ്ട്. പല യൂട്യൂബ് വീഡിയോയും നടിക്കെതിരെ പ്രചരിക്കുന്നുണ്ട്. പെട്ടെന്നുള്ള ഈ വിവാദം കീർത്തിയുടെ അടുത്ത തെലുങ്ക് ചിത്രത്തെ സാരമായി ബാധിച്ചേക്കാം എന്നാണ് തെലുങ്ക് എന്‍റര്‍ടെയ്മെന്‍റ് സൈറ്റായ ട്രാക്ക് ടോളിവുഡ് റിപ്പോര്‍ട്ട് പറയുന്നത്.
അതേ സമയം കീര്‍ത്തി സുരേഷ് നായികയായി എത്തുന്ന ചിത്രം രഘുതാത്ത ആഗസ്റ്റ് 15നാണ് റിലീസാകുന്നത്. കീര്‍ത്തി സുരേഷിനൊപ്പം രഘുതാത്ത സിനിമയില്‍ കഥാപാത്രങ്ങളായി എം എസ് ഭാസ്‍കറും ദേവദര്‍ശനിയും രവിന്ദ്ര വിജയ്‍യുമൊക്കെയെത്തുമ്പോള്‍ സംവിധാനം സുമൻ കുമാറാണ്. ഛായാഗ്രാഹണം യാമിനി യഗ്നമൂര്‍ത്തിയാണ്. കെജിഎഫിന്റെ നിര്‍മാതാക്കളായ ഹൊംമ്പാലെ ഫിലിംസാണ് നിര്‍മ്മാതാക്കള്‍. 1960 കളില്‍ തമിഴ്നാട്ടില്‍ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പാശ്ചത്തലത്തില്‍ ഒരുക്കുന്ന ഫാമിലി കോമഡി ഡ്രാമയാണ് ചിത്രം.
വയനാടിന് കൈതാങ്ങായി മോഹന്‍ലാലും: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കി