
തിരുവനന്തപുരം: കാതല്‍ സിനിമ സംവിധായകന്‍ ജിയോ ബേബിയെയും നടന്‍ മമ്മൂട്ടിയെയും അഭിനന്ദിച്ച് കെഎസ് ശബരിനാഥന്‍. അതിശയോക്തിയില്ലാത്ത, ആര്‍ദ്രതയുള്ള ജിയോ ബേബിയുടെ കാതലിന് മഴവില്‍ അഴകാണെന്ന് ശബരിനാഥന്‍ പറഞ്ഞു. സിനിമയിലെ ഏറ്റവും മനോഹരമായ രംഗമായി തോന്നിയത് കുടുംബ കോടതിയിലെ ഒരു സീനാണെന്നും ശബരിനാഥൻ അഭിപ്രായപ്പെട്ടു. ജ്യോതികയുടെ ഓമനയെന്ന കഥാപാത്രത്തെ വിസ്തരിക്കാന്‍ കോടതി വിളിക്കുമ്പോള്‍ അവര്‍ ഹാന്‍ഡ്ബാഗ് ഏല്‍പ്പിക്കുന്നത് മമ്മൂട്ടി വേഷമിട്ട മാത്യുവിനാണ്. വിസ്താരം കഴിയുമ്പോള്‍ മാത്യു ബാഗ് ഓമനയെ ഏല്‍പ്പിക്കുന്നു. തണുത്തു വിറങ്ങലിച്ച ദാമ്പത്യത്തിലും പരസ്പരമുള്ള ബഹുമാനവും കരുതലും ഇതിലും നല്ലതായി ചിത്രീകരിക്കുവാന്‍ കഴിയില്ലെന്ന് ശബരിനാഥന്‍ അഭിപ്രായപ്പെട്ടു.
കെഎസ് ശബരിനാഥന്റെ കുറിപ്പ്: ''ജിയോ ബേബിയുടെ കാതല്‍ എന്ന ചിത്രത്തിലെ ഏറ്റവും മനോഹരമായ രംഗമായി എനിക്ക് തോന്നിയത് കുടുംബകോടതിയിലെ ഒരു സീന്‍ ആണ്. ഡിവോഴ്‌സ് കേസ് നടക്കുന്ന സമയം മാത്യുവും( മമ്മൂട്ടി) ഭാര്യ ഓമനയും (ജ്യോതിക) അടുത്തടുത്ത് നില്‍ക്കുകയാണ്. ഓമനയെ വിസ്തരിക്കാന്‍ വിളിക്കുമ്പോള്‍ അവര്‍ ഹാന്‍ഡ്ബാഗ് ഏല്‍പ്പിക്കുന്നത് മാത്യുവിനാണ്. വിസ്താരം കഴിയുമ്പോള്‍ മാത്യു ബാഗ് ഓമനയെ ഏല്‍പ്പിക്കുന്നു.''
''തണുത്തു വിറങ്ങലിച്ച അവരുടെ ദാമ്പത്യത്തിലും അവര്‍ക്ക് പരസ്പരമുള്ള ബഹുമാനവും കരുതലും ഇതിലും നല്ലതായി ചിത്രീകരിക്കുവാന്‍ കഴിയില്ല.ചിത്രത്തിന്റെ അടിത്തറതന്നെ ദാമ്പത്യത്തിലെയും കുടുംബത്തിലെയും സമൂഹത്തിലെയും ഈ പരസ്പര ബഹുമാനമാണ്, dignity ആണ്. അത് മാത്യുവും ഓമനയും ചാച്ചനും തങ്കനും മകളും വക്കിലും എല്ലാവരും പരസ്പരം പ്രകടിപ്പിക്കുന്നുണ്ട്. അതിശയോക്തിയില്ലാത്ത, ആര്‍ദ്രതയുള്ള ജിയോ ബേബിയുടെ ഈ കാതലിന് മഴവില്‍ അഴകാണ്. പിന്നെ മമ്മൂക്ക- ആത്മവിശ്വാസകുറവുള്ള മമ്മൂട്ടി കഥാപാത്രങ്ങള്‍ എനിക്ക് എന്നും ഒരു വിസ്മയയാണ് - തനിയാവര്‍ത്തനവും ഭൂതക്കണ്ണാടിയും ഉണ്ടയും ഇപ്പോള്‍ കാതലും. മറ്റുള്ള നടിനടന്മാരും സാങ്കേതിക രംഗത്തുള്ളവരും എല്ലാവരും മനോഹരം. Love you all.''
റെയില്‍വെ ട്രാക്കില്‍ യുവതി മരിച്ച നിലയില്‍; ട്രെയിനില്‍ നിന്ന് വീണതെന്ന് സംശയം