
തിരുവനന്തപുരം: സ്വകാര്യ സിനിമാ തിയറ്ററുകൾ തുറക്കുന്നതിൽ അനിശ്ചിതത്വം തുടരുമ്പോൾ സിനിമാപ്രദർശനത്തിനൊരുങ്ങി സർക്കാർ തിയറ്ററുകൾ. അടുത്ത ആഴ്ച മുതൽ സമാന്തര സിനിമകളോടെ സർക്കാർ തിയേറ്ററുകൾ തുറക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഞായറാഴ്ച മുതൽ സിനിമാപ്രദർശനം തുടങ്ങാനാണ് തീരുമാനം.
കൊവിഡ് നിയന്ത്രണങ്ങളോടെ തിയറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും ഉടൻ തുറക്കേണ്ടതില്ലെന്നാണ് ഫിലിംചേംബർ തീരുമാനം. സർക്കാർ പാക്കേജെന്ന ആവശ്യമുന്നയിച്ച് സ്വകാര്യ തിയറ്ററുകൾ കാത്തിരിക്കെ, ഉളള സിനിമകൾ കാണിച്ചുകൊണ്ട് തിയറ്റർ തുറക്കാനുളള നീക്കത്തിലാണ് ചലച്ചിത്ര വികസന കോർപറേഷൻ. സർക്കാർ സബ്സിഡിയോടെ നിർമ്മിച്ച ചിത്രങ്ങളാണ് അടുത്ത ആഴ്ച മുതൽ പ്രദർശിപ്പിക്കുക.
ആശങ്ക ഒഴിവാക്കി കാണികളെ തിയറ്ററുകളിലേക്ക് ആകർഷിക്കുന്നതിന്റെ ആദ്യപടിയായാണ് നിശാഗന്ധി ഓഡിറ്റോറിയത്തിലെ പ്രദർശനം. പ്രത്യേകമൊരുക്കിയ സ്ക്രീനിൽ ഞായറാഴ്ച മുതൽ വൈകീട്ട് 6.30 നായിരിക്കും പ്രദർശനം. ത്രീ ഡി ചിത്രം മെഡിയർ കുട്ടിച്ചാത്തനാണ് ആദ്യം പ്രദർശിപ്പിക്കുന്നത്. ത്രീഡി സിനിമ കാണാൻ കണ്ണടയും നൽകും.15 രൂപ ഈടാക്കുന്ന കണ്ണട തിരിച്ചുവാങ്ങില്ലെന്നും വീട്ടിൽ കൊണ്ടുപോകാമെന്നും അധികൃതർ അറിയിച്ചു. നിശാഗന്ധിയിൽ 200 പേർക്ക് മാത്രമാകും പ്രവേശനം. ടിക്കറ്റ് നിരക്ക് 100 രൂപയാണ്. നിശാഗന്ധിയിലെ ട്രയലിന് ശേഷം കൈരളി ശ്രീ അടക്കമുള്ള തിയേറ്ററുകൾ തുറക്കും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ