'സിനിമയില്‍ താന്‍ വളര്‍ത്തി വലുതാക്കിയവരാല്‍ അവഹേളിതനായി'; അറ്റ്ലസ് രാമചന്ദ്രനെക്കുറിച്ച് കെ ടി കുഞ്ഞുമോന്‍

By Web TeamFirst Published Oct 3, 2022, 10:58 AM IST
Highlights

"കഴിഞ്ഞ ആഴ്ച ദുബൈ സന്ദർശന വേളയിൽ അദ്ദേഹവുമായി സംസാരിച്ചിരുന്നു"

അന്തരിച്ച പ്രമുഖ വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ച് സിനിമാ നിര്‍മ്മാതാവ് കെ ടി കുഞ്ഞുമോന്‍. കഴിഞ്ഞയാഴ്ച ദുബൈ സന്ദര്‍ശന വേളയില്‍ രാമചന്ദ്രനെ താന്‍ കണ്ടിരുന്നുവെന്നും സംസാരിച്ചിരുന്നുവെന്നും കുഞ്ഞുമോന്‍ പറയുന്നു. ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹമെന്നും.

കെ ടി കുഞ്ഞുമോന്‍ പറയുന്നു

"അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു എന്ന വാർത്ത എന്നിലുണ്ടാക്കിയ ഞെട്ടലും ദുഃഖവും പറഞ്ഞറിയിക്ക വയ്യ. ഉറ്റ മിത്രത്തിൻ്റെ പെട്ടന്നുള്ള ഈ വേർപാട് എന്നെ അതീവ ദുഃഖിതനാക്കുന്നു. കഴിഞ്ഞ ആഴ്ച ദുബൈ സന്ദർശന വേളയിൽ അദ്ദേഹവുമായി സംസാരിച്ചിരുന്നു. ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് താൻ എന്ന് പറഞ്ഞു. വഞ്ചനയിലും ചതിക്കുഴികളിലും പെട്ട് ഏറെ മാനസിക ദുരിതങ്ങൾ അനുഭവിച്ച അദ്ദേഹം തിരിച്ചു വരുന്നു എന്ന് കേട്ടപ്പോൾ ഉണ്ടായ എൻ്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. പക്ഷെ ഒറ്റ രാത്രിയിൽ എല്ലാം അവസാനിച്ചു. പലരുടെയും ജീവിതത്തിന് പ്രകാശം ചൊരിഞ്ഞ്  അവസാനം സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം തൻ്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ബാക്കി വെച്ച് യാത്രയായി. ആ നല്ല ആത്മാവിൻ്റെ നിത്യ ശാന്തിക്കായി ദൈവത്തോട് പ്രാർഥിക്കുന്നു."

ALSO READ : 'മോശം കമന്‍റുകളെല്ലാം ശേഖരിച്ചിട്ടുണ്ട്'; പ്രൊഫൈലുകള്‍‍ പൊലീസിന് കൈമാറുമെന്ന് അമൃത സുരേഷ്

ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയിലെ ആസ്റ്റര്‍ മന്‍ഖൂല്‍ ആശുപത്രിയില്‍ വെച്ച് ഞായറാഴ്ച രാത്രിയായിരുന്നു അറ്റ്ലസ് രാമചന്ദ്രന്‍റെ നിര്യാണം. സംസ്‍കാര ചടങ്ങുകള്‍ തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് ദുബൈ ജബല്‍ അലി ശ്‍മശാനത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കാരണം ശനിയാഴ്ചയായിരുന്നു അറ്റ്ലസ് രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദു രാമചന്ദ്രൻ, മകള്‍ ഡോ. മഞ്ജു രാമചന്ദ്രൻ, പേരക്കുട്ടികളായ ചാന്ദിനി, അർജുൻ എന്നിവർ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു. സഹോദരൻ രാമപ്രസാദും മരുമകൻ അരുൺ നായരും ആശുപത്രിയിലെത്തിയിട്ടുണ്ട്. ദുബൈ മൻഖൂൽ ആശുപത്രിയിലാണ് ഇപ്പോള്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

click me!