
പ്രേക്ഷകരെ ചിന്തിപ്പിച്ചും ആനന്ദിപ്പിച്ചും ത്രസിപ്പിച്ചും മുന്നോട്ട് പോകുന്ന ഏഷ്യാനെറ്റ് പരമ്പരയാണ് 'കുടുംബവിളക്ക്'. 'സുമിത്ര' എന്ന വീട്ടമ്മ എങ്ങനെയാണ് കരുത്തുറ്റ വനിതയായി മാറുന്നതെന്ന് പ്രതീകാത്മകമായി കാണിക്കുന്ന പരമ്പര മലയളി ഹൃദയങ്ങളില്‍ ചേക്കേറിക്കഴിഞ്ഞു. 'സിദ്ധാര്‍ത്ഥ്'- 'സുമിത്ര' വിവാഹമോചനത്തോടെ ആരംഭിച്ച കഥ, കറങ്ങിത്തിരിഞ്ഞ് എത്തുന്നത് 'സുമിത്ര'യുടെ പുതിയ വിവാഹത്തിലേക്കാണോ എന്നതാണ് പരമ്പരയുടെ പുതിയ ആകാംക്ഷ. അതിലേക്കുള്ള സൂചന നല്‍കുന്നതായിരുന്നു പരമ്പരയുടേതായി പുറത്തുവന്ന പ്രൊമോകള്‍. 'സുമിത്ര'യുടെ കഴുത്തില്‍ താലി കെട്ടുന്ന 'രോഹിത്തി'നെക്കണ്ട് ആരാധകര്‍ സന്തോഷത്തോടെ കയ്യടിക്കുകയും ചെയ്തിരുന്നു.
വിവാഹം നടക്കുന്ന പ്രൊമോ ശരവേഗത്തിലാണ് സോഷ്യല്‍മീഡിയയില്‍ തരംഗമായത്. 'സുമിത്ര'യ്ക്കും 'രോഹിത്തി'നും ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള ആരാധകരുടെ പോസ്റ്റുകളും അതോടൊപ്പം ചര്‍ച്ചയായി. എന്നാല്‍ അത് വിവാഹം തന്നെയായിരുന്നോ എന്ന് അപ്പോഴും പലരും സംശയം പ്രകടിപ്പിച്ചിരുന്നു. അവരുടെ സംശയം പോലെതന്നെ വിവാഹം ചെറിയൊരു ഗിമ്മിക്കായിരുന്നു. 'രോഹിത്തി'ന്റെ മകളായ 'പൂജ', സ്വപ്‌നം കാണുന്നതായിരുന്നു, അച്ഛന്റേയും 'സുമിത്ര'യുടേയും വിവാഹം. വിവാഹിതരായി വീട്ടിലേക്കെത്തുന്ന ഇരുവരേയും വഴക്കോടെ സ്വീകരിക്കുന്ന 'സിദ്ധാര്‍ത്ഥും' വീഡിയോയില്‍ ഉണ്ടായിരുന്നു.
'രോഹിത്ത്' - 'സുമിത്ര' വിവാഹം സ്വപ്‌നം കാണുന്ന പൂജ അച്ഛന്റെ സമ്മതം വാങ്ങി 'സുമിത്ര'യോട് സംസാരിക്കാനായി പോകുന്നുണ്ട്. 'സുമിത്രമ്മ'യെക്കൊണ്ട് അച്ഛനെ വിവാഹം കഴിക്കാന്‍ സമ്മതിപ്പിക്കും എന്ന് പറഞ്ഞാണ് 'പൂജ' 'സുമിത്ര'യ്ക്ക് അരികിലേക്ക് പോകുന്നത്. എന്നാല്‍, നിറഞ്ഞ മനസ്സോടെ 'പൂജ'യെ സ്വീകരിക്കുന്ന 'സുമിത്ര', 'പൂജ'യുടെ ആവശ്യത്തെ നിരാകരിക്കുകയാണുണ്ടായത്. മോള്‍ ഇപ്പോള്‍ വിളിക്കുന്നതുപോലെ എന്നെ അമ്മ എന്നുതന്നെ വിളിച്ചോളു എന്ന് പറയുന്ന 'സുമിത്ര', സ്‌നേഹത്തോടെയാണ് 'പൂജ'യോട് പെരുമാറുന്നതും. ചില സ്വപ്‌നങ്ങള്‍ വെറും സ്വപ്‌നങ്ങളായി നില്‍ക്കുന്നതാണ് നല്ലതെന്നും, നടക്കാത്ത സ്വപ്‌നമാണ് ഇപ്പോള്‍ 'പൂ' കണ്ടെതെന്നുൂമാണ് സുമിത്ര പറയുന്നത്.
'സുമിത്ര'യെക്കൊണ്ട് വിവാഹത്തിന് സമ്മതിപ്പിക്കും എന്ന് പറഞ്ഞുകൊണ്ട് അച്ഛനടുത്തുനിന്നും പോയ 'പൂജ' നിരാശയോടെയാണ് തിരികെ വരുന്നത്. അച്ഛന്‍ പറഞ്ഞതുപോലെ സംഭവിച്ചുവെന്നും 'സുമിത്രമ്മ' സമ്മതിച്ചില്ലെന്നും പറയുന്ന 'പൂജ'യോട് വരുന്ന ദേഷ്യം രോഹിത്തില്‍ കാണാം. എന്നാല്‍ ദേഷ്യം കടിച്ചമര്‍ത്തിയാണ് 'രോഹിത്ത്' മകളോട് സംസാരിക്കുന്നത്. തന്നെ മോശക്കാരനാക്കി, അല്ലേ, എന്നാണ് 'രോഹിത്ത്' 'പൂജയോട്' ചോദിക്കുന്നത്.
Read More : വിദേശത്തും കളറാകാൻ 'ഗോള്‍ഡ്', പ്രദര്‍ശനത്തിന് എത്തിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്