
ദില്ലി: സൊനാക്ഷി സിൻഹയും രൺവീർ സിംഗും പ്രധാന വേഷത്തില്‍ എത്തിയ വിക്രമാദിത്യ മോട്‌വാനെ സംവിധാനം ചെയ്ത ലൂട്ടേര റിലീസ് ചെയ്ത സമയത്ത് വലിയ വിജയം നേടിയില്ലെങ്കിലും പിന്നീട് അതിന് ഒരു കള്‍ട്ട് പദവി ലഭിച്ചിരുന്നു.
ചിത്രം ബോക്‌സ് ഓഫീസിൽ മോശം പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും, സൊനാക്ഷി സിൻഹയുടെയും രൺവീർ സിങ്ങിന്‍റെയും ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായാണ് ഈ ഹീസ്റ്റ് പ്രണയകഥ ഇപ്പോഴും അറിയപ്പെടുന്നത്.
ലൂട്ടേര വീണ്ടും ബിഗ് സ്‌ക്രീനുകളിലേക്ക് എത്തുകയാണ്. ചിത്രം 2025 മാർച്ച് 7-ന് തിയറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. പ്രമുഖ തിയേറ്റർ ശൃംഖല പിവിആര്‍ അതിന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജ് വഴിയാണ് ഇത് അറിയിച്ചത്.
ലൂട്ടേരയുടെ പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് പിവിആര്‍ "ലൂട്ടേരയുടെ മാജിക് ഒരിക്കൽക്കൂടി വലിയ സ്‌ക്രീനിൽ അനുഭവിക്കൂ, മാർച്ച് 7ന് ആരംഭിക്കുന്നു" എന്നാണ് എഴുതിയിരിക്കുന്നത്.
1950കളുടെ പശ്ചാത്തലത്തിലുള്ള ഒരു ക്ലാസിക് റൊമാന്‍റിക് ചിത്രമാണ് ലൂട്ടേര. ഒ ഹെൻറിയുടെ ദി ലാസ്റ്റ് ലീഫ് എന്ന ചെറുകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതാണ് ഈ ചിത്രം.
ആര്‍ക്കിയോളജിസ്റ്റെന്ന് പരിചയപ്പെടുത്തുന്ന വരുൺ ശ്രീവാസ്തവ് എന്ന യുവാവിന്‍റെ കഥാപാത്രത്തെയാണ് രൺവീർ സിംഗ് അവതരിപ്പിച്ചത്, പാഖി റോയ് ചൗധരി എന്ന യുവ എഴുത്തുകാരിയുടെ വേഷത്തിലാണ് സോനാക്ഷി സിൻഹ എത്തിയത്. വരുൺ യഥാർത്ഥത്തിൽ ഒരു തട്ടിപ്പുകാരനാണെന്ന് പാഖി കണ്ടെത്തുന്ന ട്വിസ്റ്റാണ് ചിത്രത്തിലെ പ്രധാന ഭാഗം.
ബാലാജി മോഷന്‍ പിക്ചേര്‍സും, ഫാന്‍റംഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. അമിത് ത്രിവേദിയാണ് ചിത്രത്തിന്‍റെ സംഗീതം. 2013 ല്‍ 32 കോടി മുടക്കി എടുത്ത ചിത്രം തീയറ്ററില്‍ നിന്നും 46 കോടിയാണ് കളക്ഷന്‍ നേടിയത്.
യൂട്യൂബ് വഴി അപമാനിച്ചു, സാന്ദ്ര തോമസിന്‍റെ പരാതി: ശാന്തിവിള ദിനേശ്, ജോസ് തോമസ് എന്നിവർക്കെതിരെ കേസ്
'നരിവേട്ട' യുടെ പുതിയ അപ്ഡേറ്റുമായി ടോവിനോ തോമസ്